
ചൈനീസ് സ്‍മാർട്ട്ഫോൺ ബ്രാൻഡായ വൺപ്ലസ് ഇന്ത്യയിലെ പ്രവർത്തനം 2027-ഓടെ അവസാനിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ വിശദീകരണവുമായി കമ്പനി. ഒപ്പോയുടെ ആഗോള പുനഃസംഘടന പദ്ധതിയുടെ ഭാഗമായി അമേരിക്ക, യൂറോപ്പ്, തുടർന്ന് ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ നിന്ന് വൺപ്ലസ് പിന്മാറുമെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വൺപ്ലസ് ഇന്ത്യ വ്യക്തമാക്കി.
എന്നാൽ ഓൺലൈൻ ടെക്ക് മാധ്യമമായ ഗാഡ്‍ജറ്റ്സ് 360-ന് നൽകിയ പ്രതികരണത്തിൽ കമ്പനി ഇക്കാര്യങ്ങൾ നിഷേധിച്ചു. വൺപ്ലസ് ഇന്ത്യ പതിവുപോലെ പ്രവർത്തനം തുടരുകയാണ് എന്നും ഇന്ത്യയിലെ എല്ലാ പ്രവർത്തനങ്ങളും നിശ്ചയിച്ച പ്രകാരം മുന്നോട്ടുപോകുന്നു എന്നും കമ്പനി പറയുന്നു. സ്ഥിരീകരിക്കാത്ത അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് മാധ്യമങ്ങൾ ജാഗ്രത പാലിക്കണം എന്നും കമ്പനി അറിയിച്ചു.
അതേസമയം ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം, ഒപ്പോയുടെ പുനഃസംഘടനയുടെ ആദ്യഘട്ടത്തിൽ അമേരിക്കയിലും യൂറോപ്പിലും വൺപ്ലസ് പ്രവർത്തനം അവസാനിപ്പിക്കുമെന്നും തുടർന്ന് മറ്റ് രാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനുമാണ് പദ്ധതി. ഇന്ത്യയിൽ നിന്ന് കമ്പനിയുടെ പിന്മാറ്റം 2027-ൽ ഉണ്ടായേക്കുമെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നത്.
അന്താരാഷ്ട്ര വിപണികളിലെ വിൽപ്പന വളർച്ച മന്ദഗതിയിലായതും ഡിആർഎഎം ഉൾപ്പെടെയുള്ള മെമ്മറി ഘടകങ്ങളുടെ വില വർധിച്ചതും അമേരിക്കയിലെ ഭൗമരാഷ്ട്രീയ സാഹചര്യമാറ്റങ്ങളും ആപ്പിളുമായി ബന്ധപ്പെട്ട നിയമവിവാദങ്ങളും ഒപ്പോയുടെ പുനഃസംഘടന തീരുമാനത്തിന് കാരണമായെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. അതേസമയം, ഒപ്പോയുടെ മറ്റൊരു ബ്രാൻഡായ റിയൽമിയും ചൈനീസ് വിപണിയിൽ നിന്ന് പിന്മാറാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഒപ്പോ ചൈനീസ് വിപണിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം മധ്യ യൂറോപ്പിലെ സാന്നിധ്യവും ശക്തിപ്പെടുത്തുമെന്നാണ് സൂചന. സ്വീഡൻ, ഫിൻലൻഡ്, ഡെൻമാർക്ക്, ഐസ്‌ലൻഡ് തുടങ്ങിയ നോർഡിക് രാജ്യങ്ങളിൽ റിയൽമി സ്‍മാർട്ട്ഫോണുകൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും കമ്പനി ആലോചിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയും ഈ പുനഃസംഘടനയുടെ ഭാഗമാകുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ആദ്യമായാണ് പുറത്തുവരുന്നത്. ഇതിന് മുമ്പ് അമേരിക്കയിലും യൂറോപ്പിലും മാത്രം വൺപ്ലസ് പ്രവർത്തനം അവസാനിപ്പിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഈ വർഷം ആദ്യം വൺപ്ലസ് ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന റോബിൻ ലിയു സ്ഥാനം ഒഴിഞ്ഞതും കമ്പനിയുടെ പ്രാദേശിക നേതൃത്വത്തിൽ മാറ്റങ്ങൾ വരുത്തിയതും ശ്രദ്ധേയമായിരുന്നു. എന്നാൽ നിലവിൽ ഇന്ത്യയിലെ പ്രവർത്തനം സാധാരണ നിലയിൽ തുടരുകയാണെന്ന് കമ്പനി വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്.