
ഇന്ത്യയിൽ നിന്ന് വൺപ്ലസ് പിന്മാറുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, രാജ്യത്തെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുകയാണെന്ന് സൂചിപ്പിക്കുന്ന കണക്കുകളുമായി കമ്പനി രംഗത്ത്. പുതിയ സ്മാർട്ട്ഫോൺ, ടാബ്ലറ്റ്, ഓഡിയോ ഉൽപ്പന്നങ്ങളുടെ തുടർച്ചയായ ലോഞ്ചുകൾ, 74 ശതമാനം വാർഷിക വളർച്ച, സർവീസ് ശൃംഖലയുടെ വ്യാപനം എന്നിവ ചൂണ്ടിക്കാട്ടിയാണ് വൺപ്ലസ് ഇന്ത്യ അഭ്യൂഹങ്ങൾക്ക് മറുപടി നൽകുന്നത്.
വൺപ്ലസ് ഇന്ത്യയുടെ സെയിൽസ് ആൻഡ് അഫോർഡബിലിറ്റി ഡയറക്ടർ രാഹുൽ അറോറയുടെ വാക്കുകളിൽ, കഴിഞ്ഞ അഞ്ച് വർഷമായി കമ്പനിയുടെ പ്രധാന ലക്ഷ്യത്തിൽ മാറ്റമുണ്ടായിട്ടില്ല. ഉപഭോക്താക്കൾക്ക് മികച്ച സാങ്കേതികവിദ്യയും മികച്ച മൂല്യവും വിശ്വസനീയമായ സേവനവും നൽകുക എന്നതാണ് മുൻഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി.
സൈബർമീഡിയ റിസർച്ച് (CMR) റിപ്പോർട്ട് പ്രകാരം 2026-ലെ ആദ്യ ആറുമാസത്തിൽ വൺപ്ലസ് ഇന്ത്യ 74 ശതമാനം വാർഷിക വളർച്ച കൈവരിച്ചതായി കമ്പനി അറിയിച്ചു. ആമസോൺ ഇന്ത്യയുടെ പ്രൈം ഡേ സെയിൽ 2026-ൽ വിൽപ്പനയുടെ അടിസ്ഥാനത്തിൽ എല്ലാ വിഭാഗങ്ങളിലും ഒന്നാം സ്ഥാനത്തെത്തിയതായും കമ്പനി അവകാശപ്പെട്ടു. ടാബ്ലറ്റ് വിഭാഗത്തിൽ 23 ശതമാനം വാർഷിക വളർച്ചയും രേഖപ്പെടുത്തിയതായി വൺപ്ലസ് പറയുന്നു.
ഈ വർഷം മാത്രം നോർഡ് 6, നോർഡ് CE 6, നോർഡ് CE 6 ലൈറ്റ് എന്നീ സ്മാർട്ട്ഫോണുകളും വൺപ്ലസ് പാഡ് ലൈറ്റ്, പാഡ് ഗോ 2, പാഡ് 4 ടാബ്ലറ്റുകളും നോർഡ് ബഡ്സ് 4, നോർഡ് ബഡ്സ് 4 പ്രോ എന്നിവയും കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ ഉൽപ്പന്നങ്ങൾക്ക് മികച്ച ഉപഭോക്തൃസ്വീകരണം ലഭിച്ചതായും കമ്പനി ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ 500-ലധികം നഗരങ്ങളിലായി 600-ത്തിലധികം അംഗീകൃത സർവീസ് സെന്ററുകൾ നിലവിലുണ്ടെന്നാണ് കമ്പനി പറയുന്നത്. കൂടാതെ ഒരു ലക്ഷത്തിലധികം കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് പ്രത്യേക ക്യാമ്പസ് പദ്ധതികളും നടപ്പാക്കുന്നുണ്ട്. ഇഎംഐ, ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് പദ്ധതികൾ എന്നിവയിലൂടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും വൺപ്ലസ് ശ്രമം ശക്തമാക്കിയിട്ടുണ്ട്.
ഒപ്പോ 2027-ഓടെ ചൈനയ്ക്ക് പുറത്തുള്ള വിപണികളിൽ വൺപ്ലസ് ബ്രാൻഡിന്റെ പ്രവർത്തനം ഘട്ടംഘട്ടമായി അവസാനിപ്പിക്കുമെന്ന റിപ്പോർട്ടുകളാണ് അടുത്തിടെ പുറത്തുവന്നത്. അമേരിക്കയിലും യൂറോപ്പിലും തുടർന്ന് ഇന്ത്യയിലും പ്രവർത്തനം അവസാനിപ്പിക്കുമെന്ന തരത്തിലായിരുന്നു ചില അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. എന്നാൽ ഈ റിപ്പോർട്ടുകൾ ഒപ്പോയോ വൺപ്ലസോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഡയറക്ട്-ടു-കൺസ്യൂമർ മോഡലിന് കൂടുതൽ പ്രാധാന്യം നൽകുന്ന ഓൺലൈൻ-ഫസ്റ്റ് തന്ത്രമാണ് കമ്പനി പിന്തുടരുന്നതെന്ന് രാഹുൽ അറോറ പറഞ്ഞു. എന്നാൽ ഓഫ്‌ലൈൻ വിപണിയിൽ നിന്ന് പൂർണമായും പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്രോമ, റിലയൻസ്, വിജയ് സെയിൽസ്, ബജാജ് തുടങ്ങിയ റീട്ടെയിൽ ശൃംഖലകളുമായുള്ള സഹകരണം തുടരുന്നതോടൊപ്പം ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകളും പ്രവർത്തനം തുടരുന്നുണ്ട്.
നിലവിലെ സാഹചര്യത്തിൽ വൺപ്ലസ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ കമ്പനി ഇന്ത്യയിൽ നിന്ന് പിന്മാറാനുള്ള തയ്യാറെടുപ്പിലാണെന്നതിന് വ്യക്തമായ സൂചനകളില്ല. മറിച്ച് പുതിയ ഉൽപ്പന്നങ്ങൾ, സേവന ശൃംഖലയുടെ വ്യാപനം, ക്യാംപസ് പദ്ധതികൾ, സോഫ്റ്റ്‌വെയർ വികസനം എന്നിവയിലൂടെ ഇന്ത്യയിലെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്താനാണ് കമ്പനി ശ്രമിക്കുന്നതെന്ന ചിത്രം തന്നെയാണ് പുറത്തുവരുന്നത്.