ഒപ്പോയുടെ വരാനിരിക്കുന്ന മുൻനിര സ്‍മാർട്ട്ഫോണായ ഒപ്പോ ഫൈൻഡ് എക്സ്10 പ്രോ മാക്സ് മൂന്ന് 200 മെഗാപിക്സൽ പിൻ ക്യാമറകളുമായി വിപണിയിലെത്തിയേക്കുമെന്ന് പുതിയ റിപ്പോർട്ട്. പ്രമുഖ ടെക് ടിപ്സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയിൽ പങ്കുവെച്ച വിവരങ്ങളിലാണ് ഇക്കാര്യം പറയുന്നത്. നിലവിൽ പരീക്ഷണഘട്ടത്തിലുള്ള എൻജിനീയറിങ് മാതൃകയിലും ഇതേ ക്യാമറ സംവിധാനമാണ് ഉപയോഗിക്കുന്നതെന്നും അന്തിമ പതിപ്പിലും ഇത് നിലനിർത്താനുള്ള സാധ്യത കമ്പനി പരിശോധിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ചോർന്ന വിവരങ്ങൾ പ്രകാരം, ഫോണിൽ 1/1.3 ഇഞ്ച് വലുപ്പമുള്ള 200 മെഗാപിക്സൽ പ്രധാന ക്യാമറ, ഏകദേശം 1/1.5 ഇഞ്ച് വലുപ്പമുള്ള 200 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 1/1.3 ഇഞ്ച് വലുപ്പമുള്ള 200 മെഗാപിക്സൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ പിൻ ക്യാമറ സംവിധാനമായിരിക്കും ഉണ്ടാകുക. ഈ സവിശേഷതയോടെ വിപണിയിലെത്തുന്ന ആദ്യ സ്‍മാർട്ട്ഫോണുകളിൽ ഒന്നായി ഒപ്പോ ഫൈൻഡ് എക്സ്10 പ്രോ മാക്സ് മാറാനും സാധ്യതയുണ്ട്.
സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഫോൺ അവതരിപ്പിക്കാനാണ് സാധ്യതയെന്നും ചോർച്ചയിൽ പറയുന്നു. പുതുക്കിയ രൂപകൽപനയുള്ള മറ്റ് മുൻനിര സ്‍മാർട്ട്ഫോണുകൾക്ക് ഒപ്പം ആയിരിക്കും ഫോണിന്റെ അരങ്ങേറ്റമെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്. എന്നാൽ രൂപകൽപനയിൽ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
മുൻ റിപ്പോർട്ടുകൾ പ്രകാരം, മീഡിയാടെക്കിന്റെ രണ്ട് നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമിച്ച ഡൈമെൻസിറ്റി 9600 പ്രോ പ്രോസസറാകും ഫോണിന് കരുത്തേകുക. 6.89 ഇഞ്ച് വലുപ്പമുള്ള ബി.ഒ.ഇ. എൽ.ടി.പി.ഒ ഒ.എൽ.ഇ.ഡി. ഡിസ്‌പ്ലേ, 2കെ റെസലൂഷൻ, 144 ഹെർട്സ് റിഫ്രഷ് റേറ്റ്, ബി.ടി.2020 കളർ ഗാമറ്റ് പിന്തുണ, വളരെ നേർത്ത ബെസലുകൾ എന്നിവയും ഫോണിൽ പ്രതീക്ഷിക്കുന്ന സവിശേഷതകളാണ്.
ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള കളർ ഒ.എസ് 17 ഓപ്പറേറ്റിങ് സംവിധാനത്തിലായിരിക്കും ഫോൺ പ്രവർത്തിക്കുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. മൂന്ന് 200 മെഗാപിക്സൽ ക്യാമറകൾക്ക് പുറമെ, കൂടുതൽ കൃത്യമായ നിറങ്ങൾ പകർത്താൻ 3 മെഗാപിക്സൽ മൾട്ടിസ്‌പെക്ട്രൽ സെൻസറും പിൻ ക്യാമറ മൊഡ്യൂളിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 50 മെഗാപിക്സൽ ഓട്ടോഫോക്കസ് മുൻ ക്യാമറയും ലഭിച്ചേക്കും.
അതേസമയം, ഒപ്പോ ഫൈൻഡ് എക്സ്10 പ്രോ മാക്സിന്റെ അവതരണ തീയതിയോ സവിശേഷതകളോ സംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. അതിനാൽ നിലവിൽ പുറത്തുവന്ന വിവരങ്ങൾ ചോർച്ചകളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് ശ്രദ്ധിക്കുക.