India New Test Captain : ആരായിക്കും കോലിയുടെ പിന്തുടര്‍ച്ചക്കാരന്‍? രോഹിത് മുതല്‍ ബുമ്ര വരെ പട്ടികയില്‍

First Published Jan 16, 2022, 2:52 PM IST

വിരാട് കോലി (Virat Kohli) ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞത് സെലക്റ്റര്‍മാര്‍ക്ക് കടുത്ത തലവേദനയുണ്ടാക്കുമെന്നുറപ്പാണ്. കഴിഞ്ഞ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചതോടെ കോലിക്ക് പകരക്കാരനെ കണ്ടെത്തുകയെന്ന തലവേദനയാണ് ടീം മാനേജ്‌മെന്റിനും സെലക്റ്റര്‍മാര്‍ക്കും മുന്നിലുള്ളത്. നിലവില്‍ രോഹിത് ശര്‍മയ്ക്ക് (Rohit Sharma) നറുക്ക് വീഴുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അദ്ദേഹം തന്നെയാണ് ടീമിന്റെ വൈസ് ക്യാപ്റ്റനും. എന്നാല്‍ രോഹിത്തില്‍ മാത്രം ഒതുങ്ങുന്നില്ല സെലക്റ്റര്‍മാരുടെ അന്വേഷണം. ക്യാപ്റ്റനാവാന്‍ സാധ്യതയുള്ള ചില പേരുകള്‍ നോക്കാം.

രോഹിത് ശര്‍മ

സെലക്റ്റര്‍മാര്‍ക്ക് മുന്നിലുള്ള ആദ്യ പേര് രോഹിത്തിന്റേതാണ്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അദ്ദേഹമാണിപ്പോള്‍ ടീമിനെ നയിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ചപ്പോഴാണ് രോഹിത്തിനെ ടെസ്റ്റ് ടീമിന്റെ ഉപനായകനായി പ്രഖ്യാപിച്ചത്. എന്നാല്‍ പരിക്ക് കാരണം പരമ്പരയില്‍ കളിക്കാനായില്ല. 2021 ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമാണ് രോഹിത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെ ഓപ്പണറായി കൡച്ച മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു.

ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് മുന്നില്‍ നില്‍ക്കെ തീരുമാനമെടുക്കാന്‍ കെല്‍പ്പുള്ള താരത്തെ തന്നെയാണ് ബിസിസിഐ അന്വേഷിക്കുക. അതുകൊണ്ടുതന്നെ രോഹിത്തിന് നറുക്ക് വീണേക്കുമന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല, സ്പ്‌ളിറ്റ് ക്യാപ്റ്റന്‍സി വേണ്ടന്ന അഭിപ്രായം പലര്‍ക്കുമുണ്ട്. എന്നാല്‍ രോഹിത്തിന് വിലങ്ങുതടിയായി നില്‍ക്കുന്ന ഒരു കാര്യം അദ്ദേഹത്തിന്റെ ഫിറ്റ്‌നെസാണ്. പരിക്കിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര നഷ്ടമായത്. 

കെ എല്‍ രാഹുല്‍ 

രാഹുലാണ് സാധ്യതയുള്ള മറ്റൊരു താരം. അടുത്തകാലത്താണ് രാഹുല്‍ ടെസ്റ്റ് ടീമില്‍ സ്ഥിരം സാന്നിധ്യമാകുന്നത്. കൃത്യമായി പറഞ്ഞാല്‍, ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍. മായങ്ക് അഗര്‍വാളിന് പരിക്കേറ്റപ്പോഴാണ് രാഹുലിനെ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഓപ്പണറാക്കിയത്. അവസരം മുതലെടുത്ത രാഹുല്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. നാല് മത്സരങ്ങളില്‍ നിന്ന് 315 റണ്‍സുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതെത്തി. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന്റെ ക്യാപ്റ്റനായുള്ള പരിചയമുണ്ട് താരത്തിന്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു ടെസ്റ്റില്‍ അദ്ദേഹം നയിക്കുകയും ചെയ്തു. രോഹിത് പരിക്കേറ്റ് പിന്മാറിയപ്പോഴാണ് രാഹുലിനെ വൈസ് ക്യാപ്റ്റനാക്കിയത്.

എന്നാല്‍ കോലിക്കും പരിക്കേറ്റതോടെ ഒരു മത്സരത്തില്‍ ക്യാപ്റ്റനാവേണ്ടി വന്നു. വരുന്ന ഏകദിന പരമ്പരയിലും ടീമിനെ നയിക്കന്നത് രാഹുലാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ രാഹുലിന് പരിചയസമ്പത്തില്ലെന്നുള്ളതാണ് പ്രധാന പ്രശ്‌നം. മാത്രമല്ല, 29കാരനായ രാഹുല്‍ ഇപ്പോഴാണ് മികച്ച പ്രകടനം പുറത്തെടുക്കാന്‍ തുടങ്ങിയത്. ക്യാപ്റ്റന്‍സി ഭാരമാവുമോ എന്നുള്ള ചിന്തയും സെലക്റ്റര്‍മാര്‍ക്കുണ്ട്.

റിഷഭ് പന്ത്

24കാരന്‍ പന്തും സെല്ക്റ്റര്‍മാര്‍ക്ക് മുന്നിലുള്ള സാധ്യതയാണ്. താരം ടെസ്റ്റില്‍ അരങ്ങേറുമ്പോള്‍ ഇന്ത്യയുടെ ഭാവി പ്രതീക്ഷയാണെന്നുള്ള സംസാരമുണ്ടായിരുന്നു. എന്നാല്‍ പരിചയസമ്പത്ത് തന്നെയാണ് പന്തിന്റേയും പ്രധാന പ്രശ്‌നം. ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെ നയിച്ചെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ അത്ര പരിചയമില്ല. ഇക്കാര്യം കൂടി സെലക്റ്റര്‍മാര്‍ പരിഗണിക്കും.

ആര്‍ അശ്വിന്‍

കരിയറിന്റെ രണ്ടാംപാതില്‍ തകര്‍പ്പന്‍ പ്രകടനമാണ് അശ്വിന്‍ പുറത്തെടുക്കുന്നത്. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നുണ്ട് താരം. ടി20 ലോകപ്പിന് ശേഷമാണ് താരത്തെ എല്ലാ ഫോര്‍മാറ്റിലേക്കും പരിഗണിച്ച് തുടങ്ങിയത്. ഐപിഎല്‍ പഞ്ചാബ് കിംഗ്‌സിനെ നയിച്ചിട്ടുള്ള പരിചയവും അശ്വിനുണ്ട്. ദക്ഷിണാഫ്രിക്കയിലേത് പോലുള്ള ടീമിന് ഭാരമാണ് അശ്വിന്‍. ഇക്കാര്യം കൂടി സെലക്റ്റര്‍മാര്‍ക്ക് ചിന്തിക്കേണ്ടി വരും.

ജസ്പ്രിത് ബുമ്ര

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ബുമ്രയായിരുന്നു വൈസ് ക്യാപ്റ്റന്‍. കോലി പരിക്കേറ്റ് പുറത്തായപ്പോല്‍ രാഹുല്‍ ക്യാപ്റ്റനാവുകയും ബുമ്ര ഉപനായകനാവുകയും ചെയ്തു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയുടെ പേസ് അറ്റാക്ക് നയിക്കുന്നത് ബുമ്രയാണ്. എന്നാല്‍ ഇതിന് മുമ്പ് ഒരു ടീമിനേയും താരം നയിച്ചിട്ടില്ല.

click me!