Covid 19 : രാജ്യം വീണ്ടും കൊവിഡ് ആശങ്കയിൽ; പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് എൻകെ അറോറ

First Published Jun 14, 2022, 12:18 PM IST

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 8,084 പുതിയ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തുടനീളം സജീവമായ കൊവിഡ് രോഗികളുടെ എണ്ണം ഏകദേശം 48,000 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് പുതിയ കൊവിഡ് കേസുകളുടെ എണ്ണം വർധിച്ചുവരികയാണ്. ഇത് ആശങ്കാജനകമാണെന്നും എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വളരെ കുറവായതിനാൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും നാഷണൽ ടെക്നിക്കൽ അഡ്വെെസറി ​ഗ്രൂപ്പ് ഓൺ ഇമ്മ്യൂണെെസേഷൻ (എൻടിജിഐ) ചീഫ് ഡോ എൻ കെ അറോറ പറഞ്ഞു.

മാസ്ക് ധരിക്കുന്നതിൽ എല്ലാവരും ശ്രദ്ധ നൽകണം. വാക്സിൻ സ്വീകരിച്ചവർക്കും രോഗബാധ ഉണ്ടാകും. എന്നാൽ തീവ്രത കുറയ്ക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വൈറസിന്റെ സ്വഭാവത്തിൽ മാറ്റം സംഭവിക്കുന്നുണ്ട്. മറ്റുള്ളവരെ ബാധിക്കാനുള്ള ശേഷി ഓരോ ദിവസവും വർധിക്കുന്നുണ്ട്. 

covid

ഒമിക്രോണിന്റെ ഉപവിഭാഗമാണ് ഇപ്പോൾ വ്യാപിക്കുന്നത്. ആദ്യം ഉണ്ടായ ഒമിക്രോണിനെക്കാൾ മൂന്നോ നാലോ ഇരട്ടി വേഗത്തിൽ വ്യാപിക്കുന്ന വൈറസാണ് ഇപ്പോഴുള്ളത്. എന്നാൽ രോഗ തീവ്രത വർധിക്കുന്ന സാഹചര്യം ഇപ്പോഴില്ലെന്നും വിദ​ഗ്ധർ പറയുന്നു.

covid

കഴിഞ്ഞ നാലോ ആറോ ആഴ്‌ചയ്‌ക്കുള്ളിൽ, ഇന്ത്യയിൽ പുതിയ ഒമിക്‌റോൺ വേരിയന്റുകൾ കണ്ടെത്തി. BA4, BA5 എന്നിവയും BA2 ന്റെ ചില ഉപ വകഭേദങ്ങളും പ്രചരിക്കുന്നുണ്ട്. ഒമിക്രോണിന്റെ ഈ ഉപ വകഭേദങ്ങൾക്ക് ഒറിജിനൽ ഒമിക്രോൺ വേരിയന്റിനേക്കാൾ ഉയർന്ന അണുബാധ നിരക്ക് ഉണ്ട്.
 

covid

Omicron-ന്റെ ഈ പുതിയ വകഭേദം രോ​ഗികളുടെ എണ്ണം കൂട്ടാം. തിരക്കേറിയ സ്ഥലത്തേക്ക് പോകുമ്പോൾ മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും വിദ​ഗ്ധർ പറയുന്നു. 
 

രാജ്യത്തുടനീളം കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന്, മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പുതിയ കൊവിഡ് കേസുകളുടെ ക്ലസ്റ്ററുകള്‍ നിരീക്ഷിക്കാനും ഉചിതമായ നടപടികള്‍ സ്വീകരിക്കാനും മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

കൊവിഡ് വ്യാപനത്തിൽ ജാഗ്രത കൈവിടരുതെന്നാണ് വിദ​ഗ്ധർ പറയുന്നത്. പരിശോധനയും വാക്സിനേഷനും കൂട്ടണമെന്നും മാസ്‌ക്, സാമൂഹിക അകലം എന്നിവ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങളിൽ വീഴ്ച വരുത്തരുതെന്നും കേന്ദ്രം നിർ‍ദേശിച്ചിട്ടുണ്ട്.

click me!