വടക്ക്-കിഴക്കന്‍ ഇന്ത്യയില്‍ കലാപത്തീ; ഒടുവില്‍ ചര്‍ച്ചയ്ക്ക് സമ്മതിച്ച് അമിത് ഷാ
First Published Dec 15, 2019, 11:33 AM ISTപ്രഖ്യാപിക്കപ്പെട്ട ദിവസം മുതല്‍ പ്രശ്നബാധിതമായിരുന്നു ബിജെപി സര്‍ക്കാര്‍ മുന്നോട്ട് വച്ച ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ല്. പാര്‍ലമെന്‍റിലും രാജ്യസഭയിലും വലിയ പ്രതിരോധങ്ങളില്ലാതെ ബിജെപിയ്ക്ക് ബില്ല് പാസാക്കിയെടുക്കാനായി. എന്നാല്‍, ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകള്‍ അശാന്തമാകുകയായിരുന്നു. വിവിധ സാംസ്കാരികധാരകളെ ഒറ്റ രാജ്യമാക്കുമ്പോള്‍ പല പാരമ്പര്യങ്ങളെയും അതേപടി നിലനിര്‍ത്തുന്നതിനായി ആദ്യ ഇന്ത്യന്‍ ഭരണകൂടം വിവിധ സംസ്ഥാനങ്ങളോട് വിവിധ കരാറുകളാണ് ഒപ്പുവച്ചിരുന്നത്.
ഇത്തരത്തിലൊരു കരാറായിരുന്നു ഇന്ത്യ ഗവണ്‍മെന്‍റും കശ്മീര്‍ രാജാവും തമ്മിലുണ്ടായിരുന്നത്. ഈ കരാറിന്‍റെ അടിസ്ഥാനത്തിലാണ് കശ്മീര്‍ സ്വതന്ത്ര രാജ്യമെന്ന ആവശ്യം മാറ്റിവച്ച് ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ സമ്മതിക്കുന്നത്. മോദിയുടെ തന്‍റെ രണ്ടാം വരവില്‍ കശ്മീരിന് നല്‍കിയ ഈ പ്രത്യേക പദവി എടുത്ത് കളഞ്ഞു. മാത്രമല്ല കശ്മീരിനെ വിഭജിച്ച് കേന്ദ്രഭരണപ്രദേശമാക്കി മാറ്റി. ഇത്തരത്തിലൊരു വിഭജന ഭയം ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ പൗരത്വ ഭേദഗതി ബില്ല് അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴേയുണ്ടായിരുന്നു. ബില്ല് ഇരുസഭകളിലും പാസായതോടെ ആ ഭയം തെരുവികളില്‍ കലാപമായി പടര്‍ന്നു. അസം, മേഘാലയ, മിസോറാം, അരുണാചല്‍പ്രദേശ്, നാഗാലന്‍ഡ് അങ്ങനെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ തെരുവുകളില്‍ ഇന്ന് കലാപത്തിന്‍റെ തീയാണ്.