ദില്ലി ചലോ; കര്‍ഷക സമരം തകര്‍ക്കാന്‍ നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് കേന്ദ്രസര്‍ക്കാര്‍
First Published Dec 8, 2020, 5:02 PM ISTകേന്ദ്രസര്‍ക്കാറിന്‍റെ വിവാദ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പതിമൂന്ന് ദിവസമായി ദില്ലി അതിര്‍ത്തിയില്‍ നടക്കുന്ന കാര്‍ഷിക പ്രക്ഷോഭത്തെ, സമരത്തിന് പിന്തുണ നല്‍കുന്ന നേതാക്കളെ അറസ്റ്റ് ചെയ്ത് നേരിടുകയാണ് ദില്ലി പൊലീസ്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്ന ഗുരുതര ആരോപണത്തോടെയായിരുന്നു ഇന്ന് ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരം ഉണര്‍ന്നത്. കെജ്രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്ന വാര്‍ത്ത പുറത്ത് വന്നതിന് പുറകെ കൂടുതല്‍ നേതാക്കളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തെന്ന വാര്‍ത്തയും പുറത്ത് വന്നു. സമരത്തിൽ മുന്നിലുണ്ടായിരുന്ന സിപിഎം നേതാവ് കെ കെ രാഗേഷ് എംപി, കിസാൻ സഭ അഖിലേന്ത്യാ നേതാവ് പി കൃഷ്ണപ്രസാദ്, മറിയം ധാവളെ എന്നിവരെ ബിലാസ് പൂരിൽ നിന്നും അറസ്റ്റ് ചെയ്തു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം അരുൺ മേത്തയെ ഗുജറാത്തിൽ വച്ച് അറസ്റ്റ് ചെയ്തു. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം പിബി അംഗം സുഭാഷിണി അലിയുടെ യുപി കാൺപൂരിലെ വസതിക്ക് മുന്നിൽ വൻ പൊലീസ് സന്നാഹമാണുള്ളത്. വീട്ടു തടങ്കലിലാണുള്ളതെന്ന് സുഭാഷിണി അലി പ്രതികരിച്ചു. തമിഴ്നാട്ടിലെ കർഷക നേതാവ് അയ്യാകണ്ണിന്‍റെ വീടിന് ചുറ്റും കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മൂന്ന് ദിവസമായി വീട്ടുതടങ്കലിലാണെന്ന് അയ്യാകണ്ണ് വ്യക്തമാക്കി. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച നൂറിലധികം കർഷകരെ തിരുച്ചിറപ്പള്ളിയിലും മധുരയിലും പൊലീസ് തടഞ്ഞിരിക്കുകയാണ്. നേതാക്കളെ അറസ്റ്റ് ചെയ്ത് സമരത്തെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഗൂഢാലോചനയാണിതെന്ന് സമരക്കാര്‍ ആരോപിച്ചു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ വീട്ടിന് മുന്നില്‍ എഎപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യനെറ്റ് ന്യൂസ് ക്യാമറാമാന്‍ ഷിജോ ജോര്‍ജ്.