കര്‍ഷക സമരം; സുപ്രീംകോടതി നിശ്ചയിച്ച സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷകര്‍
First Published Jan 13, 2021, 10:54 AM ISTമൈനസ് ഡിഗ്രിയോളമെത്തിയ കൊടുംതണുപ്പിലും ദില്ലി അതിര്‍ത്തിയായ സിംഗുവില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ ദുരിതത്തിന് അടുത്തെങ്ങും പരിഹാരമാകില്ലെന്ന് ഉറപ്പായി. വിവാദ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിശ്ചയിച്ച സുപ്രീംകോടതി അസാധാരണമായ നടപടിയെന്ന് വിലയിരുത്തി നിലവിലെ കാര്‍ഷിക നിയമങ്ങള്‍ തത്കാലികമായി സ്റ്റേ ചെയ്തു. തുടര്‍ന്ന് വിവാദ നിയമങ്ങളെ കുറിച്ച് പഠിക്കാന്‍ നാലംഗ സമിതിയെ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. നാലംഗ സമിതിയുടെ പേര് നേരത്തെ നിശ്ചയിച്ചാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ രണ്ടാം ദിവസത്തെ വാദത്തിനെത്തിയതെന്നതും ശ്രദ്ധേയമായി. ഭൂപീന്ദർ സിംഗ് മാൻ, ഡോ.പ്രമോദ് കുമാർ ജോഷി, അശോക് ഗുലാട്ടി, അനിൽ ഖനാവത്ത് എന്നിവരാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നിര്‍ദേശിച്ച നാലംഗ വിദഗ്ധ സമിതി. ഇവര്‍ വിവാദ കാര്‍ഷിക നിയമത്തെ കുറിച്ച് പത്ത് ദിവസത്തിനുള്ളില്‍ പഠിച്ച് സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന് മേല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ നടപടിയുണ്ടാകുമെന്നാണ് സുപ്രീംകോടതി അറിയിച്ചത്. അതുവരെയ്ക്കും വിവാദ കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യുന്നതായി സുപ്രീംകോടതി അറിയിച്ചു. സുപ്രീംകോടതി നിശ്ചയിച്ച സമിതിക്കെതിരെ കര്‍ഷക സംഘടനകളും കോണ്‍ഗ്രസും രംഗത്തെത്തി. സമിതിയെ നിര്‍ദ്ദേശിച്ചത് സര്‍ക്കാരാണെന്നായിരുന്നു കോണ്‍ഗ്രസ് വാദം.