കര്‍ഷക സമരം; സുപ്രീംകോടതി നിശ്ചയിച്ച സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷകര്‍

First Published Jan 13, 2021, 10:54 AM IST

മൈനസ് ഡിഗ്രിയോളമെത്തിയ കൊടുംതണുപ്പിലും ദില്ലി അതിര്‍‌ത്തിയായ സിംഗുവില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ ദുരിതത്തിന് അടുത്തെങ്ങും പരിഹാരമാകില്ലെന്ന് ഉറപ്പായി. വിവാദ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിശ്ചയിച്ച സുപ്രീംകോടതി അസാധാരണമായ നടപടിയെന്ന് വിലയിരുത്തി നിലവിലെ കാര്‍ഷിക നിയമങ്ങള്‍ തത്കാലികമായി സ്റ്റേ ചെയ്തു. തുടര്‍ന്ന് വിവാദ നിയമങ്ങളെ കുറിച്ച് പഠിക്കാന്‍ നാലംഗ സമിതിയെ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. നാലംഗ സമിതിയുടെ പേര് നേരത്തെ നിശ്ചയിച്ചാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ രണ്ടാം ദിവസത്തെ വാദത്തിനെത്തിയതെന്നതും ശ്രദ്ധേയമായി. ഭൂപീന്ദർ സിംഗ് മാൻ, ഡോ.പ്രമോദ് കുമാർ ജോഷി, അശോക് ഗുലാട്ടി, അനിൽ ഖനാവത്ത് എന്നിവരാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നിര്‍ദേശിച്ച നാലംഗ വിദഗ്ധ സമിതി. ഇവര്‍ വിവാദ കാര്‍ഷിക നിയമത്തെ കുറിച്ച് പത്ത് ദിവസത്തിനുള്ളില്‍ പഠിച്ച് സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന് മേല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ നടപടിയുണ്ടാകുമെന്നാണ് സുപ്രീംകോടതി അറിയിച്ചത്. അതുവരെയ്ക്കും വിവാദ കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യുന്നതായി സുപ്രീംകോടതി അറിയിച്ചു. സുപ്രീംകോടതി നിശ്ചയിച്ച സമിതിക്കെതിരെ കര്‍ഷക സംഘടനകളും കോണ്‍ഗ്രസും രംഗത്തെത്തി. സമിതിയെ നിര്‍ദ്ദേശിച്ചത് സര്‍ക്കാരാണെന്നായിരുന്നു കോണ്‍ഗ്രസ് വാദം. 
 

സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ തങ്ങളുടെ അഭിഭാഷകരെ അറിയിച്ചു. വിഷയം സർക്കാരിനും കർഷകർക്കും ഇടയിലാണെന്നും നിയമം റദ്ദ് ചെയ്യാതെ, സ്റ്റേ മാത്രം ചെയ്തത് കൊണ്ട് കാര്യമില്ലെന്നുമാണ് കർഷക സംഘടനകളുടെ നിലപാട്.
undefined
നിയമത്തിനെതിരെ കര്‍ഷക സംഘടനകൾ സമരം കടുപ്പിച്ച സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ അസാധാരണ ഇടപെടലുണ്ടായത്. ഇന്നലെയും ഇന്നുമായി നടന്ന വാദത്തിനിടെ വിവാദ നിയമങ്ങളെ കുറിച്ചും കര്‍ഷകര്‍ സമരം നടത്തുന്ന സാഹചര്യവും നാലംഗ സമിതി പരിശോധിക്കുമെന്ന് കോടതി അറിയിച്ചു.
undefined
പത്ത് ദിവസത്തിനുള്ളില്‍ സമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് എട്ട് ആഴ്ചയ്ക്കുള്ളില്‍ വിശദമായി പഠിച്ച് അടുത്ത നടപടിയിലേക്ക് കടക്കാമെന്നതാണ് സുപ്രീംകോടതി മുന്നോട്ട് വച്ചത്. കോടതിയുടെ അധികാരം ഉപയോഗിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുകയാണെന്ന നിലപാട് കേസുകൾ പരിഗണിക്കവേ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ആവര്‍ത്തിച്ചു.
undefined
നിയമം അനിശ്ചിത കാലത്തേക്ക് മരവിപ്പിച്ച് നിര്‍ത്താനാകില്ലെന്നും പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തിൽ ഇടപെടുന്നതിന് സുപ്രീംകോടതിക്ക് പരിമിതികളുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യം എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇടക്കാല സ്‌റ്റേ ഉത്തരവ് നല്‍കിയത്.
undefined
കര്‍ഷകര്‍ക്കും സംഘടനകൾക്കും അവരുടെ അഭിപ്രായങ്ങൾ സമിതിക്ക് മുന്നിൽ വെയ്ക്കാം. അത് സമഗ്രമായി വിലയിരുത്തിയ ശേഷം റിപ്പോര്‍ട്ട് സുപ്രീം കോടതിയിൽ സമര്‍പ്പിക്കണം. വാദത്തിനിടെ, കർഷക ഭൂമി സുപ്രീംകോടതി സംരക്ഷിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കി. കരാർ കൃഷിക്ക് ഭൂമി വാങ്ങുന്നത് തടയാമെന്ന നിര്‍ദ്ദേശവും കോടതി കര്‍ഷകര്‍ക്ക് മുന്നിൽ വച്ചു.
undefined
undefined
കര്‍ഷക സംഘടനകളുടെ സമരം ശക്തമാകുന്ന സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിനുള്ള വഴിയെന്ന നിലയിൽ സര്‍ക്കാരിന് വേണമെങ്കിൽ സുപ്രീം കോടതി ഇടപെടലിനെ കാണാനാകും. എന്നാൽ സമരത്തിൽ നിന്ന് പിന്നോട്ട് പോയി പ്രശ്നപരിഹാര സാധ്യത കര്‍ഷക സംഘടനകളുടെ പരിഗണനയിൽ ഇല്ലെന്നാണ് അവരുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. സമരം തുടരുമെന്ന നിലപാട് തന്നെയാണ് കര്‍ഷകര്‍ ആവര്‍ത്തിക്കുന്നത്.
undefined
കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യാനും വിഷയം പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാനുമുള്ള സുപ്രീംകോടതിയുടെ തീരുമാനമുണ്ടായ സഹചര്യത്തില്‍ അടുത്ത നടപടികള്‍ക്കായി കര്‍ഷക സംഘടനകള്‍ നാളെ സിംഗുവില്‍ യോഗം ചേരും. നിയമം റദ്ദാക്കാതെ സ്റ്റേ ചെയ്തുകൊണ്ടുള്ള കോടതി ഉത്തരവില്‍ തൃപ്തരല്ലെന്ന് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത് പറഞ്ഞു.
undefined
undefined
മുതിർന്നവരും സ്ത്രീകളും വീടുകളിലേക്ക് മടങ്ങാമെന്ന് കർഷക സംഘടനകള്‍ ഇന്നലെ കോടതിയെ അറിയിച്ചു. അക്കാര്യം ഉത്തരവിൽ രേഖപ്പെടുത്താമെന്ന് സുപ്രീംകോടതി പറഞ്ഞു.
undefined
ഇതിനിടെ, സുപ്രീംകോടതി നിശ്ചയിച്ച സമിതിക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നു. കര്‍ഷക സമരം നിര്‍ത്താനായി സര്‍ക്കാര്‍ കുറുക്കുവഴി തേടുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രശ്നപരിഹാരത്തിനായി സുപ്രീംകോടതി നിശ്ചയിച്ചവര്‍ സര്‍ക്കാര്‍ നോമിനികളാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
undefined
undefined
സമരം ഒത്തുതീർപ്പാക്കാൻ സമിതിക്ക് സാധിക്കുമെന്ന് കരുതുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് കെസി വേണുഗോപാൽ പറഞ്ഞു. സമിതി അംഗങ്ങളിൽ നാല് പേരും നിയമത്തെ പിന്തുണയ്ക്കുന്നവരാണ്. പേരുകൾ സർക്കാർ നിർദേശിച്ചതാണോയെന്ന് വ്യക്തമാകണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു. ബിൽ പിൻവലിച്ചില്ലെങ്കിൽ പാർലമെന്‍റ് പ്രക്ഷുബ്ദമാകും. പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് പ്രതിഷേധിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.
undefined
സുപ്രീംകോടതി ഇടപെടലിനെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നു. എന്നാലിത് ജനരോഷം കണക്കിലെടുത്തുള്ള ഇടപെടലാണ്. പക്ഷേ, സുപ്രീംകോടതിയുടെ ഇടപെടല്‍ കർഷക സമരം അവസാനിപ്പിക്കാൻ പര്യാപ്തമല്ലെന്നും ജനാധിപത്യ വിരുദ്ധനിയമം പിൻവലിക്കണമെന്നതാണ് കർഷകരുടെ നിലപാടെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
undefined
ഭാരതീയ കിസാൻ യൂണിയന്‍റെയും ദേശീയ കിസാന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും മുന്‍ പ്രസിഡന്‍റായ ഭുപീന്ദർ സിംഗ് മാൻ, കാര്‍ഷിക സാമ്പത്തീക ശാസ്ത്രജ്ഞനും ഇന്‍റര്‍നാഷണല്‍ ഫുഡ് പോളിസി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സൌത്ത് ഏഷ്യാ ഡയറക്ടറുമായ ഡോ.പ്രമോദ് കുമാർ ജോഷി, കാര്‍ഷിക സാമ്പത്തീക ശാസ്ത്രജ്ഞനും കമ്മീഷന്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ കോസ്റ്റ്സ് ആന്‍റ് പ്രൈസെസിന്‍റെ മുന്‍ ചെയര്‍മാനുമായിരുന്ന അശോക് ഗുലാട്ടി, വിവാദ കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്ന മഹാരാഷ്ട്രയില്‍ നിന്നുള്ള ശെത്കാരി സന്‍ഗതനാ നേതാവ് നേതാവ് അനിൽ ഖനാവത്ത് എന്നിവരെയാണ് സമിതി അംഗങ്ങളായി സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്.
undefined
സുപ്രീംകോടതി നിശ്ചയിച്ച സമിതിയിലുള്ള ഭൂപീന്ദര്‍ സിംഗ് മാന്‍ കാര്‍ഷിക നിയമം വേണമെന്ന് വാദിച്ചയാളാണ്. മോദി സര്‍ക്കാറിന്‍റെ എല്ലാ നയങ്ങളെയും ശക്തമായി പിന്തുണച്ചിട്ടുള്ളയാളാണ് അനിൽ ഖനാവത്ത്, പ്രമോദ് കുമാർ ജോഷി കര്‍ഷിക ബില്ലിനെ ആദ്യമേ തന്നെ പിന്തുണച്ചിരുന്നു. അശോക് ഗുലാട്ടി ദേശീയ മാധ്യമങ്ങളില്‍ കാര്‍ഷിക നിയമത്തെ അനുകൂലിച്ച് നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
undefined
സമിതി അംഗങ്ങള്‍ കാർഷിക നിയമത്തെ അനുകൂലിക്കുന്നവരാണെന്ന് കർഷക സംഘടനകളും പ്രതികരിച്ചു. സര്‍ക്കാറിനെ പിന്തുണയ്ക്കുന്നവരില്‍ നിന്ന് ഒരു നിതീയും പ്രതീക്ഷിക്കുന്നില്ലെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. സമരത്തിനെതിരെ നിലപാടെടുത്ത ആളുകളെ കുത്തിനിറച്ച സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷകര്‍ പ്രതികരിച്ചു.
undefined
പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തിൽ ഇടപെടുന്നതിന് സുപ്രീം കോടതിക്ക് പരിമിതികളുണ്ട്. നിയമം അനിശ്ചിത കാലത്തേക്ക് മരവിപ്പിച്ച് നിര്‍ത്താനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ആധാറിന്‍റെ കാര്യത്തിലും സുപ്രീംകോടതി നിയമം സ്റ്റേ ചെയ്തിരുന്നില്ല. പാര്‍ലമെന്‍റ് പാസാക്കിയ നിയമം സുപ്രീംകോടതി സ്റ്റേ ചെയ്യുന്ന അത്യപൂര്‍വ്വത കൂടി കാര്‍ഷിക നിയമത്തിന് ഇനി അവകാശപ്പെടാം.
undefined
ഇന്ന് പതിനൊന്ന് മണിക്ക് കര്‍ഷക സംഘടനകള്‍ സംയുക്ത യോഗം നടത്തും. തുടര്‍ന്ന് സുപ്രീംകോടതിയുടെ വിധി വിശദമായി പരിശോധിച്ച ശേഷം ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.
undefined
സമിതിയുമായി ബന്ധപ്പെടില്ലെന്ന് കര്‍ഷകര്‍ അറിയിച്ചതിന് പിന്നാലെ ജനുവരി 15 വെള്ളിയാഴ്ച കര്‍ഷകരുമായി നടത്താന്‍ തീരുമാനിച്ചിരുന്ന ഒമ്പതാം വട്ട ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ നിയമോപദേശം തേടി. കഴിഞ്ഞ എട്ട് ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. അറ്റോണി ജനറല്‍ അടക്കമുള്ളവരോടാണ് കേന്ദ്രസര്‍ക്കാര്‍ നിയമോപദേശം തേടിയത്.
undefined
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നതില്‍ കാര്യമുണ്ടോയെന്ന നിയമോപദേശമാണ് കേന്ദ്രസര്‍ക്കാര്‍ തേടിയതെന്നാണ് വിവരം. സുപ്രീംകോടതി സമിതിയെ നിശ്ചയിച്ച് കഴിഞ്ഞതിനാല്‍ ഇനി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നതിയില്‍ കാര്യമില്ലെന്ന നിയമോപദേശമാണ് സര്‍ക്കാറിന് ലഭിച്ചത്. ഇതോടെ കര്‍ഷകരുമായുള്ള ഒമ്പതാം വട്ട ചര്‍ച്ച റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ ഒരു പൊതുവികാരമുണ്ട്.
undefined
സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി സമരത്തിനെതിരെയുള്ള പ്രചാരണം ശക്തമാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇങ്ങനെ സമൂഹത്തില്‍ കര്‍ഷക സമരത്തിനെതിരെ ഒരു പൊതുവികാരം സൃഷ്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു.
undefined
സുപ്രീംകോടതിയുടെ ഇടപെടല്‍ നിലവിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനുള്ള ഒരു വഴി തുറന്നതാണെന്നും കേന്ദ്രസര്‍ക്കാര്‍ കരുതുന്നു. സമരം ശക്തമാകുന്നതിനിടെ സര്‍ക്കാര്‍ കടുത്ത തീരുമാനമെടുത്തിരുന്നെങ്കില്‍ അത് മോദി സര്‍ക്കാര്‍ കര്‍ഷക വിരുദ്ധമാണെന്ന പൊതുവികാരം സൃഷ്ടിക്കുമായിരുന്നു. എന്നാല്‍, ഈ സാഹചര്യം ഒഴിവാക്കാന്‍ സുപ്രീംകോടതി വിധിക്ക് കഴിഞ്ഞെന്നും സര്‍ക്കാര്‍ കരുതുന്നു.
undefined
ഇന്നലെ സുപ്രീംകോടതിയില്‍ വാദത്തിനിടെ കര്‍ഷക സമരത്തിലേക്ക് നിരോധിത സംഘടനയായ 'സിഖ്‍സ് ഫോര്‍ ജസ്റ്റിസ്' പണം നല്‍കുന്നുവെന്ന ഇന്ത്യന്‍ കിസാന്‍ യൂണിയന്‍റെ വാദത്തെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പിന്തുണച്ചിരുന്നു. ഈ ഖലിസ്ഥാന്‍ വാദം ഉയര്‍ത്തി ജനങ്ങള്‍ക്കിടയില്‍ കര്‍ഷക സമരത്തിനെതിരെ പൊതുവികാരമുണ്ടാക്കാനുള്ള ശ്രമമാകും ബിജെപി സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഇനിയുണ്ടാവുക. അതേസമയം, റിപ്പബ്ലിക് ദിനത്തില്‍ നിശ്ചയിച്ചിരുന്ന ട്രാക്ടര്‍ പരേഡില്‍ മാറ്റമില്ലെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. താത്കാലിക പരിഹരമല്ല, പൂര്‍ണ്ണവിരാമമാണ് ആവശ്യമെന്ന് സംഘടനകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
undefined
click me!