വിഷവാതക ചോര്‍ച്ച; 7 മരണം, നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍
First Published May 7, 2020, 10:34 AM IST
വിശാഖപട്ടണത്ത് എല്‍ജി പോളിമർ കമ്പനിയിൽ രസവാതകം ചോർന്ന് ഏഴ് പേര്‍ മരിച്ചെന്ന് പ്രാഥമിക വിവരം. എട്ട് വയസ്സുകാരി ഉൾപ്പെടെയുള്ള ഏഴ് പേരാണ് മരിച്ചെന്ന് ഡിജിപി അറിയിച്ചു. ആറ് പേര്‍ വിഷവാതകം ശ്വസിച്ചും ഒരാള്‍ രക്ഷപ്പെട്ട് ഓടുന്നതിനിടെ കിണറ്റില്‍ വീണുമാണ് മരിച്ചത്. അമ്പതോളം പേരെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. നിരവധിപേര്‍ ബോധരഹിതരായെന്നാണ് റിപ്പോര്‍ട്ട്. ഇരുനൂറോളം പേർ വീടുകളിൽ കുടുങ്ങിപ്പോയിട്ടുണ്ട്. അഞ്ച് കിലോമീറ്റർ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുന്നുണ്ട് ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. പൊലീസ് ഇരുപതോളം ഗ്രാമങ്ങൾ ഒഴിപ്പിക്കുകയാണ്. ഇപ്പോഴും പൊലീസും അഗ്നിശമനസേനയും വീടുവീടാന്തരം കയറിയിറങ്ങി ആളുകളെ ഒഴിപ്പിക്കുകയാണ്.
ഇന്ന് പുലര്‍ച്ചെയുണ്ടായ വാതകച്ചോര്‍ച്ചയെത്തുടര്‍ന്ന് വിഷവാതകം ശ്വസിച്ച് മുന്നൂറ്റി പതിനാറ് പേരെയാണ് ഇതുവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ 80 പേരുടെ നില ഗുരുതരമായി തുടരുകയാണ്. വിശാഖപട്ടണം വെങ്കട്ടപ്പുരത്തെ എൽജി പോളിമർ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് വിഷവാതകമായ സ്റ്റെറീൻ ചോർച്ച ഉണ്ടായത്. ലോക്ഡൗണിനെത്തുടര്‍ന്ന് അടഞ്ഞുകിടക്കുകയായിരുന്നു ഈ ഫാക്ടറി. വാതക ചോർച്ച പൂർണമായും നിയന്ത്രിച്ചെന്ന് എൽജി കമ്പനി അറിയിച്ചു.