Published : Apr 20, 2022, 06:25 PM ISTUpdated : Apr 21, 2022, 08:18 AM IST
കഴിഞ്ഞ ശനിയാഴ്ച (16.4.2022) ഹനുമാൻ ജയന്തിക്കിടെ വർഗീയകലാപമുണ്ടായ ദില്ലി ജഹാംഗീർപുരിയിൽ (Jahangirpuri) അനധികൃത കെട്ടിടങ്ങൾ ഇടിച്ചുനിരത്താൻ (Demolition) രാവിലെ ബുൾഡോസറുകളുമായി (Bulldozer) ഉത്തര ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ (North Delhi Municipal Corporation - NDMC) അധികൃതർ എത്തിയത് വൻ പരിഭ്രാന്തിക്കിടയാക്കി. 'കലാപകാരി'കളുടെ അനധികൃത കെട്ടിടങ്ങൾ പൊളിക്കണമെന്നാവശ്യപ്പെട്ട് ദില്ലി ബിജെപി അധ്യക്ഷൻ ആദേഷ് ഗുപ്ത എൻഡിഎംസി മേയർക്ക് അയച്ച കത്തിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥർ, കെട്ടിടങ്ങൾ പൊളിക്കാന്‍ ബുൾഡോസറുകളുമായി എത്തിയത്. സ്ഥലത്ത് നാനൂറോളം പൊലീസുകാരെ അണിനിരത്തി കനത്ത സുരക്ഷയോടെയായിരുന്നു പൊളിക്കൽ നടപടികൾ. നാലഞ്ച് കെട്ടിടങ്ങൾ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ഷിജോ ജോര്‍ജ്.
രാവിലെ പത്ത് മണിയോടെ അപ്രതീക്ഷിതമായി അധികാരികളെത്തി കെട്ടിടങ്ങള്‍ പോകുന്നതിനിടെയാണ്, ഈ നടപടിക്കെതിരെ സുപ്രീംകോടതിയിൽ അടിയന്തര ഹർജിയെത്തിയത്. സ്ഥലത്ത് പൊളിക്കൽ നടപടികൾ പുരോഗമിക്കുകയാണെന്നും അടിയന്തരമായി ഇടപെടണമെന്നും അഭിഭാഷകർ കോടതിയിൽ അഭ്യർത്ഥിച്ചു.
220
കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നതിനായി വന്‍ പൊലീസ് സന്നാഹം തന്നെ എത്തിയിരുന്നു. കേന്ദ്രസേനയുടെ പുതിയ ബാച്ചും സ്ഥലത്തെത്തി നിലയുറപ്പിച്ചു. പിന്നാലെ ജഹാംഗീര്‍പൂരിയിലെ ഓരോ ഗല്ലിയിലും വന്‍ പൊലീസ് സന്നാഹം നിലയുറപ്പിക്കുകയും ജനങ്ങളോട് വീടിന് വെളിയിലിറങ്ങരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.
320
ഇതിന് പിന്നാലെ പത്ത് മണിയോടെ ജഹാംഗീര്‍പൂരിയിലെ കൗശല്‍ ചൗക്കിന് ചുറ്റുമുള്ള, റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്ന കടകളും മറ്റ് സ്ഥാപനങ്ങളും പൊളിച്ച് കൊണ്ടായിരുന്നു നടപടികള്‍ ആരംഭിച്ചത്. ഇതോടെ ജനങ്ങള്‍ സംഘടിക്കുകയും സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഉണ്ടെന്ന് പറയുകയും ചെയ്തു.
420
തങ്ങള്‍ പൊതു സ്ഥലം കൈയേറിയിട്ടില്ലെന്നും കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് ഉണ്ടെന്നും ജനങ്ങള്‍ അവകാശപ്പെട്ടു. ഇതിനിടെയാണ് സുപ്രീംകോടതിയില്‍ അടിയന്തര ഹര്‍ജിയെത്തിയത്.
520
പൊളിക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവച്ച്, സ്ഥലത്ത് നിലവിലുള്ള അവസ്ഥ തുടരണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നാളെ ഈ ഹർജി സുപ്രീംകോടതി വീണ്ടും പരിഗണിക്കും. രാജ്യവ്യാപകമായി നടക്കുന്ന പൊളിച്ചുനീക്കലിനെതിരായ ഹർജിയും കോടതിയിൽ എത്തിയിട്ടുണ്ട്.
620
എന്നാല്‍, കോടതി ഉത്തരവ് ലഭിച്ചില്ലെന്ന് പറഞ്ഞ ദില്ലി കോര്‍പ്പറേഷന്‍ മേയര്‍ കെട്ടിടങ്ങള്‍ പൊളിക്കുന്ന നടപടിയുമായി മുന്നോട്ട് പോയി. ഇതേ തുടര്‍ന്ന് പൊളിക്കല്‍ നടപടികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടുകയായിരുന്നു.
720
റോഡിലേക്ക് ഇറങ്ങി നിന്ന കടകളും ഭൂമി കൈയേറി പണിത കെട്ടിടങ്ങളുമാണ് പൊളിച്ചതെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോള്‍, സംഘര്‍ഷം നടന്ന പ്രദേശത്തെ മിക്ക കെട്ടിടങ്ങളും പൊളിച്ച് നീക്കിയെന്ന് ജനങ്ങളും പറയുന്നു.
820
ഇതിനിടെ സംഭവമറിഞ്ഞ് സിപിഎം പിബി അംഗം ബൃന്ദാ കാരാട്ട് സ്ഥലത്തെത്തി. സുപ്രീംകോടതിയുടെ ഉത്തരവുണ്ടായിട്ടും പൊളിക്കല്‍ നടപടികളുമായി മുന്നോട്ട് പോകുന്നത് അംഗീകരിക്കാനാകില്ലെന്നും പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവച്ച് കോടതി ഉത്തരവ് മാനിക്കണമെന്നും ബൃന്ദാ കാരാട്ട് ദില്ലി പൊലീസിനോട് ആവശ്യപ്പെട്ടു.
920
ഇതേ തുടര്‍ന്ന് ദില്ലി പൊലീസിലെ സ്പെഷ്യല്‍ കമ്മീഷണറടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി ബൃന്ദാ കാരാട്ടുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുകയാണെന്നും ഇനി നടപടി പുനരാരംഭിക്കില്ലെന്നും പൊലീസ് അറിയിച്ചതായും ബൃന്ദാ കാരാട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
1020
കോടതി ഉത്തരവ് കൈയില്‍ കിട്ടുന്നത് വരെ പൊളിക്കല്‍നടപടികള്‍ തുടരുമെന്നായിരുന്നു ആദ്യം പൊലീസ് അറിയിച്ചിരുന്നത്. ഇതേ തുടര്‍ന്ന് അഭിഭാഷകര്‍ രണ്ടാമതും കോടതിയെ സമീപിച്ചു. ഉത്തരവ് ആര്‍ക്കാണോ കൈമാറേണ്ടത് അവര്‍ക്ക് എത്രയും പെട്ടെന്ന് കൈമാറാന്‍ ചീഫ് ജസ്റ്റിസ് രജീസ്ട്രാറോട് ആവശ്യപ്പെട്ടു.
1120
ഇതിന് ശേഷമാണ് ദില്ലി പൊലീസ് സ്ഥലത്ത് നിന്ന് ബുള്‍ഡോസര്‍ അടക്കമുള്ള പൊളിക്കല്‍ സാധനങ്ങള്‍ നീക്കിയത്. കപില്‍ സിംബല്‍, ദുഷ്യന്ത് ദാവെ എന്നീ മുതിര്‍ന്ന അഭിഭാഷകരാണ് സുപ്രീംകോടതിയില്‍ ഈ കേസുമായി ബന്ധപ്പെട്ട് ഹാജരായത്.
1220
സുപ്രീംകോടതി വിധി വന്ന് ഏതാണ്ട് രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവച്ചത്. ഇതിനിടെ ഇത് സംബന്ധിച്ച് ഒരു കേസ് ഹൈക്കോടതിയിലുമെത്തി. എന്നാല്‍ സുപ്രീംകോടതി വിധി പറഞ്ഞതിനാല്‍ ഹൈക്കോടതി ഇടപെട്ടില്ല.
1320
കേസ് ഹൈക്കോടതിയാണോ സുപ്രീംകോടതിയാണോ കേള്‍ക്കുകയെന്നത് നാളെയെ വ്യക്തമാക്കൂ. ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ വ്യാപകമാക്കിയ ബുള്‍ഡോസര്‍ കാഴ്ചകളാണ് ഇന്ന് രാജ്യതലസ്ഥാനം കണ്ടത്. നേരത്തെ മധ്യപ്രദേശിലും ഇത്തരം പൊളിക്കല്‍ നടപടികളുമായി ബിജെപി സര്‍ക്കാര്‍ മുന്നോട്ട് പോയിരുന്നു.
1420
ഒമ്പത് ബുൾഡോസറുകളാണ് ഇന്ന് രാവിലെ പൊളിക്കൽ നടപടിക്കായി ജഹാംഗീർപുരിയിലെത്തിയത്. ശനിയാഴ്ച ഹനുമാൻ ജയന്തി ആഘോഷത്തിനിടെ ഇവിടെ വർഗീയ സംഘർഷമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു.
1520
ബിജെപിയാണ് ഉത്തര ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ ഭരിക്കുന്നത്. ഇത് സാധാരണ നടപടി മാത്രമാണെന്നും അനധികൃതകെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിൽ മറ്റ് ഉദ്ദേശങ്ങളില്ലെന്നുമാണ് എൻഡിഎംസി മേയർ രാജാ ഇഖ്ബാൽ സിംഗ് വ്യക്തമാക്കിയത്.
1620
എന്നാൽ, ബിജെപി സംസ്ഥാനാധ്യക്ഷൻ എഴുതിയ കത്തിന് പിന്നലെത്തന്നെ കെട്ടിടങ്ങൾ പൊളിക്കാൻ ഉദ്യോഗസ്ഥരെത്തിയ നടപടിയുടെ രാഷ്ട്രീയലക്ഷ്യങ്ങൾ ചോദ്യം ചെയ്യപ്പെടുന്നു. അതേസമയം, ദില്ലി സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് നടപടികൾ പൊലീസ് കടുപ്പിക്കുകയാണ്.
1720
സംഘർഷത്തിനിടെ പൊലീസിന് നേരെ വെടിവെച്ച പ്രതി അടക്കം 23 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജഹാംഗീർപുരി സ്വദേശി സോനുവാണ് അറസ്റ്റിലായത്. ഇയാൾ സംഘർഷത്തിനിടെ വെടി വെക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതിനിടെ സംഘർഷവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു.
1820
കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പൊലീസിന് നിർദ്ദേശം നൽകി. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതെ ഇരിക്കാൻ ശക്തമായ നടപടിക്കാണ് നിർദ്ദേശം. ഇതിനിടെ ജഹാംഗീർപുരിയിൽ അനുമതിയില്ലാതെ ശോഭായാത്ര നടത്തിയതിന് വിഎച്ച്പിക്കും ബജറംഗ്ദൾ പ്രവർത്തകർക്കെതിരെയും പൊലീസ് കേസ് എടുത്തിരുന്നു.
1920
'വിദ്വേഷത്തിന്‍റെ ബുള്‍ഡോസറല്ല രാജ്യത്തിനാവശ്യ'മെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. കോണ്‍ഗ്രസും എഎപിയും കരുതലോടെയാണ് വിഷയത്തോട് പ്രതികരിച്ചത്. എന്നാല്‍, സിപിഎം വിഷയത്തില്‍ സജീവമായി ഇടപെടുകയും ചെയ്തു. ഇതോടെ രാജ്യത്തെ കലാപകാരികളെ ആരാണ് സംരക്ഷിക്കുന്നത് എന്നത് രാജ്യത്തെ ജനങ്ങള്‍ നോക്കികാണുകയാണെന്ന് ബിജെപി അഭിപ്രായപ്പെട്ടു.
2020
കോടതി ഉത്തരവ് പാലിക്കുമെന്നും കൂടുതല്‍ പൊളിക്കല്‍ നടപടികളുണ്ടാകില്ലെന്നും ദില്ലി പൊലീസ് കമ്മീഷണര്‍ ദീപേന്ദ്ര പാഠക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു.