ഡാര്‍ക്ക്‌വെബിലെ ലൈംഗിക കുറ്റവാളി; അയാളുടെ പിടിയില്‍ ഒരു 12-കാരി!

Published : Feb 17, 2026, 04:34 PM IST

ഡാര്‍ക്ക് വെബിലെവിടെയോ മറഞ്ഞിരിക്കുന്ന അതിക്രൂരനായ ഒരു ലൈംഗിക കുറ്റവാളി. അയാളുടെ പിടിയില്‍ ഒരു 12 വയസ്സുകാരി. വര്‍ഷങ്ങളോളം അയാളവളെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബിലിട്ടു. ഒടുവില്‍ അയാളെ പിടികൂടി. അതിനു പിന്നിലെ വിചിത്രമായ അന്വേഷണത്തിന്റെ കഥ.

PREV
112

അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് രൂപം നല്‍കിയ സൈബര്‍ വിദഗ്ധരുടെ ഒരു ടീമാണ് ആ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ഒരുങ്ങിയിറങ്ങിയത്. പക്ഷേ, അത് എളുപ്പമായിരുന്നില്ല. അവള്‍ ആരാണെന്നോ എവിടെയെന്നോ ആരുടെ പിടിയിലെന്നോ അറിയില്ല. ദൃശ്യങ്ങളിലൊരിടത്തും ആ കുറ്റവാളിയുടെ മുഖമോ തിരിച്ചറിയല്‍ അടയാളങ്ങളോ ഇല്ല. 

212

എന്നിട്ടും, അവരവളെ കണ്ടുപിടിച്ചു. അയാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പക്ഷേ, അതിന് നീണ്ട ആറുവര്‍ഷമെടുത്തു. ആരും പ്രതീക്ഷിക്കാത്ത രീതിയിലായിരുന്നു ആ അന്വേഷണം മുന്നോട്ടുപോയത്. ആ പെണ്‍കുട്ടി കിടക്കുന്ന മുറിയിലെ ഒരു സോഫ. ഭിത്തിയിലെ കുറച്ച് ഇഷ്ടികകള്‍. അതാണ് ഒരു തുമ്പുമില്ലാതെ വഴിമുട്ടിയ ഇടത്തുനിന്ന് ആ കേസ് അന്വേഷണത്തെ മുന്നോട്ടുനയിച്ചത്.

312

'ദ ഡാര്‍ക്കസ്റ്റ് വെബ്' എന്ന ബിബിസിയുടെ ഏറ്റവും പുതിയ ഡോക്യുമെന്ററി, കുഞ്ഞുടലുകള്‍ വില്‍പ്പനച്ചരക്കാക്കുന്ന ക്രിമിനല്‍ സംഘങ്ങളെ വേട്ടയാടുന്ന ചില നല്ല മനുഷ്യരെക്കുറിച്ചാണ്. അമേരിക്കന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സില്‍ ഇതിനായുള്ള പ്രത്യേക വിഭാഗത്തില്‍ സ്‌പെഷ്യലിസ്റ്റ് ഓണ്‍ലൈന്‍ ഇന്‍വെസ്റ്റിഗേറ്ററായി പ്രവര്‍ത്തിക്കുന്ന ഗ്രെഗ് സ്‌ക്വയര്‍ അവരില്‍ ഒരാളാണ്. നമ്മളാദ്യം പറഞ്ഞ, ഡാര്‍ക്ക്‌വെബിലെ 12 വയസ്സുള്ള പെണ്‍കുട്ടിയെ കണ്ടെത്തിയത് ഗ്രെഗ് സ്‌ക്വയറും കൂട്ടരുമാണ്. ആ കഥ ഗ്രെഗ് ഈ ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്.

412

2014-ലാണ് ഗ്രെഗ് ഈ പെണ്‍കുട്ടിയുടെ വീഡിയോകള്‍ ഡാര്‍ക്ക് വെബില്‍ കണ്ടെത്തിയത്. എളുപ്പം എത്താനാവുന്ന ഒരിടമല്ല ഡാര്‍ക്ക്‌വെബ്. ഉപയോക്താക്കളെ കണ്ടെത്താന്‍ പറ്റാത്ത വിധമാണ് അതിന്റെ ഡിസൈന്‍. പ്രത്യേക സോഫ്റ്റ്വെയറുകള്‍ വഴി മാത്രേമ അതില്‍ പ്രവേശിക്കാന്‍ കഴിയൂ. മാത്രമല്ല, വീഡിയോകളില്‍ തിരിച്ചറിയല്‍ അടയാളങ്ങള്‍ ഇല്ലാതിരിക്കാന്‍ ആ ക്രിമിനല്‍ അതീവശ്രദ്ധപുലര്‍ത്തിയിരുന്നു. അതിനാല്‍, എന്തെങ്കിലും തുമ്പ് കിട്ടാന്‍ ഗ്രെഗും കൂട്ടരും ആ വീഡിയോകള്‍ സൂക്ഷ്മമായി പഠിച്ചു.

512

വീഡിയോകളില്‍ കണ്ട സ്വിച്ച് ബോര്‍ഡുകളുടെയും പ്ലഗ് പോയിന്റുകളുടെയും ആകൃതി പഠിച്ചപ്പോള്‍ പെണ്‍കുട്ടി വടക്കേ അമേരിക്കയിലാവാമെന്ന് മനസ്സിലായി. അവിടെ തീര്‍ന്നു, മറ്റൊരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് ഗ്രെഗും ടീമും ആ മുറിയിലെ ഓരോ ചെറിയ കാര്യങ്ങളും പരിശോധിക്കാന്‍ തുടങ്ങി. വിരിപ്പുകള്‍, വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍. എന്തെങ്കിലും ഒരു തുമ്പ് കിട്ടുമെന്ന പ്രതീക്ഷയില്‍ അവര്‍ അന്വേഷണം തുടര്‍ന്നു. 

അങ്ങനെയിരിക്കെ ഒരു കാര്യം ശ്രദ്ധയിപ്പെട്ടു. ചില ചിത്രങ്ങളില്‍ കണ്ട ഒരു സോഫ. അത് യുഎസിലെ ചില ഭാഗങ്ങളില്‍ മാത്രം വില്‍ക്കുന്നതാണെന്ന് അവര്‍ കണ്ടെത്തി. അത്തരം സോഫ വാങ്ങിയവരുടെ അഡ്രസ് ലിസ്റ്റ് എടുത്തു. 40,000-ത്തോളം പേര്‍. എങ്ങനെ കണ്ടെത്തും? അന്വേഷണ സംഘം കൂടുതല്‍ സൂചനകള്‍ക്കായി തിരച്ചില്‍ തുടര്‍ന്നു.

612

അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. ഭിത്തിയിലെ ഇഷ്ടിക സാധാരണ കണ്ടുവരുന്നതല്ല. അതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഇഷ്ടിക നിര്‍മാതാക്കളുടെ സംഘടനയെ സമീപിച്ചു. നാല്‍പതു വര്‍ഷത്തിലേറെയായി ഇഷ്ടിക ബിസിനസ് നടത്തുന്ന ജോണ്‍ ഹാര്‍പ്പ് എന്നൊരാളെ അവര്‍ കണ്ടെത്തി. അത് 'ഫ്‌ലേമിംഗ് അലാമോ' എന്ന ഇനം ഇഷ്ടികയാണെന്ന് അദ്ദേഹം പറഞ്ഞു. 1960-80-കാലത്ത് ആ ടൈപ്പുള്ള ലക്ഷക്കണക്കിന് ഇഷ്ടിക തന്റെ പ്ലാന്റില്‍ നിര്‍മിച്ച് വിറ്റതായി അദ്ദേഹം പറഞ്ഞു. പക്ഷേ, അത് വാങ്ങിയവരുടെ വിലാസമൊന്നും ലഭ്യമല്ല. കമ്പ്യൂട്ടര്‍ കാലത്തിന് മുമ്പായതിനാല്‍ പേരുവിവരങ്ങളൊക്കെ കടലാസിലാണ്, അവയൊക്കെ അതാത് കാലത്ത് കളയും. ആ വഴിയും അടഞ്ഞു. പക്ഷേ, ജോണ്‍ ഹാര്‍പ്പ് മറ്റൊരു നിര്‍ണായക വിവരം നല്‍കി. നല്ല ഭാരമുള്ള ടൈപ്പാണ് ആ ഇഷ്ടിക, അക്കാലത്ത്, അത് ദൂരെയൊന്നും കൊണ്ടുപോവാന്‍ സാധ്യതയില്ല.

712

അതൊരു ഗംഭീര സൂചനയായിരുന്നു. ഹാര്‍പ്പിന്റെ ഇഷ്ടിക ഫാക്ടറി തെക്കുപടിഞ്ഞാറന്‍ അമേരിക്കയിലായിരുന്നു. അതിന്റെ 100 മൈല്‍ ചുറ്റളവില്‍ താമസിക്കുന്നവരിലേക്ക് അന്വേഷണം ചുരുങ്ങി. വീഡിയോയില്‍ കാണുന്ന തരം സോഫകള്‍ വാങ്ങിയ നാല്‍പതിനായിരം പേരുടെ പട്ടിക നേരത്തെ സംഘടിപ്പിച്ചിരുന്നല്ലോ. അതില്‍നിന്നും ഇഷ്ടിക ഫാക്ടറിക്ക് അടുത്തുള്ളവരുടെ പുതിയ ലിസ്റ്റ് ഉണ്ടാക്കി.

812

അതോടെ, 40-50 പേരിലേക്ക് വീണ്ടും അന്വേഷണം ചുരുങ്ങി. ആ അമ്പതുപേരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ സംഘം സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ഒരു ഫോട്ടോ കണ്ണില്‍പ്പെട്ടു. അതേ പെണ്‍കുട്ടി, ഒപ്പമൊരു മുതിര്‍ന്ന സ്ത്രീ ഉണ്ട്. അവര്‍ ആ സ്ത്രീയുടെ വിലാസം കണ്ടെത്തി. ആ വ്യക്തിയുമായി ബന്ധപ്പെട്ട മറ്റ് വിലാസങ്ങളും അവര്‍ക്കൊപ്പം താമസിച്ചവരുടെ വിവരങ്ങളും അവര്‍ ശേഖരിച്ചു.

912

സംശയമുനയില്‍ ഇപ്പോഴുള്ളത് ഒമ്പത് വിലാസങ്ങള്‍. ഓരോ വീടുകളിലായി കയറിയിറങ്ങിയാല്‍ പ്രതിക്ക് വിവരംകിട്ടാന്‍ സാധ്യതയുണ്ട്. അതിനാല്‍, ആ സാധ്യത ഉപേക്ഷിച്ചു. സംശയമുള്ള വീടുകളുടെയെല്ലാം ഫോട്ടോകള്‍ എടുത്ത് ജോണ്‍ ഹാര്‍പ്പിന് അയച്ചു. വീടുകളുടെ പുറംഭാഗം മറ്റ് വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ചതിനാല്‍ ഇഷ്ടികകള്‍ കാണാനാവില്ലായിരുന്നു. അതിനാല്‍, ഓരോ വീടും കാണിച്ച്, ഇത് 'ഫ്‌ലേമിംഗ് അലാമോ' ഉപയോഗിച്ച കാലത്തുള്ളതാണോ എന്ന് അന്വേഷണ സംഘം ജോണ്‍ ഹാര്‍പ്പിനോട് ആരാഞ്ഞു. പത്ത് വീടുകളില്‍ ഒരെണ്ണം അദ്ദേഹം തെരഞ്ഞെടുത്തു. ഇത് 'ഫ്‌ലേമിംഗ് അലാമോ' കൊണ്ടുണ്ടാക്കിയതാണ്, എനിക്കുറപ്പുണ്ട് അദ്ദേഹം പറഞ്ഞു.

1012

ഇപ്പോള്‍ അന്വേഷകരുടെ മുന്നില്‍ ഒരൊറ്റ വീട് മാത്രം. സ്റ്റേറ്റ് റെക്കോര്‍ഡുകള്‍, ഡ്രൈവിംഗ് ലൈസന്‍സ്, സ്‌കൂള്‍ വിവരങ്ങള്‍ എന്നിവ വഴി അവിടെ ആരാണ് താമസിക്കുന്നതെന്ന് സ്ഥിരീകരിച്ചു. ആളെ പിടികിട്ടി; ആ പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകന്‍! ലൈംഗിക കുറ്റകൃത്യങ്ങളില്‍ നേരത്തെ ശിക്ഷിക്കപ്പെട്ട ആളാണ് അയാള്‍. മണിക്കൂറുകള്‍ക്കുള്ളില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി ഏജന്റുമാര്‍ വീടു വളഞ്ഞു. പെണ്‍കുട്ടി അവിടെയുണ്ടായിരുന്നു. പൊലീസ് അവളെ രക്ഷപ്പെടുത്തി. പ്രതിയെ അറസ്റ്റ് ചെയ്തു. കോടതി അയാള്‍ക്ക് 75 വര്‍ഷം തടവുശിക്ഷ വിധിച്ചു.

1112

ആ പെണ്‍കുട്ടിക്ക് ഇപ്പോള്‍ 20 വയസ്സുണ്ട്. 12 മുതല്‍ 18 വയസ്സുവരെയായിരുന്നു അവളുടെ പീഡനകാലം. ഗ്രെഗിനെ കാണാന്‍ ഈയടുത്ത് അവള്‍ വന്നു. ആ ദൃശ്യങ്ങള്‍ ബിബിസി ഡോക്യുമെന്ററിയിലുണ്ട്.

1212

ആ പെണ്‍കുട്ടി മാത്രമല്ല മറ്റനേകം കുട്ടികളെയും ഗ്രെഗും കൂട്ടരും രക്ഷപ്പെടുത്തിയിട്ടുണ്ട്. അവരില്‍ പലരുടെ കഥകളും ഡോക്യുമെന്ററി പറയുന്നുണ്ട്. അതോടൊപ്പം, പോര്‍ച്ചുഗല്‍, ബ്രസീല്‍, റഷ്യ എന്നിവിടങ്ങളില്‍ ഗ്രെഗിനെപ്പോലെ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്ന അന്വേഷണ സംഘങ്ങളുടെയും കഥ അതിലുണ്ട്. കാണാതായശേഷം മരിച്ചുവെന്ന് വീട്ടുകാര്‍ വിശ്വസിച്ചിരുന്ന ഏഴ് വയസ്സുകാരനെ റഷ്യയില്‍ ഒരു കൊടുംക്രിമിനലിന്റെ വീട്ടിനുള്ളില്‍ കണ്ടെത്തിയതും ഡാര്‍ക്ക് വെബ്ബിലെ ഏറ്റവും വലിയ അഞ്ച് പീഡന ഫോറങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ബ്രസീലിയന്‍ യുവാവിനെ അറസ്റ്റ് ചെയ്തതും ഉള്‍പ്പെടെ കേസുകള്‍ ബിബിസി ഡോക്യുമെന്ററി പറയുന്നുണ്ട്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Photos on
click me!

Recommended Stories