ബ്രസീലിൽ 60-കാരനായ ലാഥം എയർലൈൻസ് പൈലറ്റ് സെർജിയോ അന്‍റോണിയോ ലോപ്സിനെ പോലീസ് അറസ്റ്റ് ചെയ്തു. എട്ട് വർഷത്തോളം കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഒരു ഗൂഢസംഘത്തിൽ ഇയാൾ പങ്കാളിയാണെന്ന് പോലീസ് ആരോപിക്കുന്നു.
കഴിഞ്ഞ തിങ്കളാഴ്ച ബ്രസീലിലെ കോംഗോൺഹാസ് വിമാനത്താവളത്തിൽ വെച്ച് അസാധാരണമായ ഒരു അറസ്റ്റ് നടന്നു. ലാഥം എയർലൈൻസിന്‍റെ 60 -കാരനായ പൈലറ്റ് സെർജിയോ അന്‍റോണിയോ ലോപ്സിനെ ബ്രസീലിയൻ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ എട്ട് വർഷത്തോളം കൌമാരകാരെയും കുട്ടികളെയും ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഒരു ഗൂഢസംഘത്തിന് വേണ്ടി പ്രവർത്തിച്ചുവെന്ന് ബ്രസീലിയൻ പോലീസ് ആരോപിച്ചു. കുട്ടികളെ മോട്ടലുകളിലേക്ക് എത്തിക്കാനായി ഇയാൾ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചെന്നും പോലീസ് ആരോപിച്ചു. സെർജിയോ അന്‍റോണിയോ ലോപ്സിനെ വിമാനത്തിൽ വച്ച് അറസ്റ്റ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
60 - കാരനായ പൈലറ്റ്
സ്ഥിരമായി യാത്ര ചെയ്യുന്ന സെർജിയോയെ സാവോ പോളോ മെട്രോപൊളിറ്റൻ മേഖലയിലെ ഗ്വാററേമയിലെ സ്വന്തം വീട്ടിൽ കാണാത്തത് കൊണ്ടാണ് വിമാനത്തിൽ വച്ച് അറസ്റ്റ് ചെയ്യേണ്ടിവന്നതെന്ന് ബ്രസീലിയൻ പോലീസ് പിന്നീട് വിശദീകരിച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു. രണ്ട് തവണ വിവാഹിതനായ സെർജിയോ രണ്ട് കുട്ടികളുടെ പിതാവാണ്. തന്‍റെ സൈക്കോളജിസ്റ്റായ പുതിയ ഭാര്യയോടൊപ്പം ഹണിമൂൺ കഴിഞ്ഞ് തിരിച്ചെത്തി ജോലിക്ക് കയറുമ്പോഴായിരുന്നു അറസ്റ്റ്. സെർജിയോയ്ക്കെതിരെയുള്ള ആരോപണങ്ങളെ കുറിച്ച് അറിഞ്ഞ് രണ്ടാം ഭാര്യ ഞെട്ടിപ്പോയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഇവർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് കരുതുന്നില്ലെന്നായിരുന്നു പോലീസിന്‍റെ വിശദീകരണം.
ഗൂഢ സംഘം
'നിങ്ങളുടെ സീറ്റ് ബെൽറ്റുകൾ ഉറപ്പിക്കുക' എന്ന പേരിൽ നടത്തിയ ഓപ്പറേഷന്‍റെ ഭാഗമായിരുന്നു അറസ്റ്റ്. ഇരകളുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും സെർജിയോ പണം നൽകിയതായും പോലീസ് ആരോപിച്ചു. കുട്ടികളുടെ കിട്ടാനായി അവരുടെ കുടുംബങ്ങൾക്ക് ഭക്ഷണം, മരുന്ന്, വാടക, വീട്ടുപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള സാമ്പത്തിക സഹായം ഇയാൾ നൽകിയിരുന്നെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഹോമിസൈഡ്സ് ആൻഡ് പ്രൊട്ടക്ഷൻ ഓഫ് പേഴ്‌സൺസ് (ഡിഎച്ച്പിപി) മേധാവി പോലീസ് മേധാവി ഇവാൽഡ അലക്‌സോ പത്രസമ്മേളനത്തിൽ പറഞ്ഞു.
സെർജിയോയുടെ അറസ്റ്റിന്‍റെ ഭാഗമായി 10, 12, 14 വയസ്സുള്ള തന്‍റെ 3 പേരക്കുട്ടികളെ പണത്തിനായി ഇയാൾക്ക് വിറ്റുവെന്ന സംശയത്തിൽ 55 വയസ്സുള്ള ഡെനിസ് മൊറീനോയെ എന്ന സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. സാവോ പോളോയിലെ മോട്ടലുകളിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും സെർജിയോയ്ക്കും ഇടയിലെ കണ്ണിയായിരുന്നു ഈ സ്ത്രിയെന്നും പോലീസ് ആരോപിക്കുന്നു. സ്വന്തം മകൾ അടക്കമുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും സൂക്ഷിച്ച് വച്ചതിനും പങ്കുവെച്ചതിനും മറ്റൊരു സ്ത്രീയെയും അറസ്റ്റ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
മാസങ്ങൾ നീണ്ട ഓപ്പറേഷൻ
2025 ഒക്ടോബറിലാണ് ഈ അന്വേഷണങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതുവരെ സാവോ പോളോ സംസ്ഥാനത്തുടനീളം കുറഞ്ഞത് 10 ഇരകളെയെങ്കിലും തിരിച്ചറിഞ്ഞു. അതിൽ ഒരേ കുടുംബത്തിലെ 3 പേർ ഉൾപ്പെടുന്നു. സെർജിയോയുടെ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങൾ മറ്റ് ബ്രസീലിയൻ സംസ്ഥാനങ്ങളിലെ കുട്ടികളും ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തെളിവുകൾ ലഭിച്ചെന്നും പോലീസ് പറയുന്നു.


