Volcano : പൊടുന്നനെ, ഗ്രാമങ്ങളെ അഗ്‌നിപര്‍വ്വതലാവ വിഴുങ്ങി; ചെളിക്കടിയില്‍ മൃതദേഹങ്ങള്‍, വീടുകള്‍ കാണാനില്ല

First Published Dec 6, 2021, 2:50 PM IST

കിലോമീറ്ററുകളോളം മൂടിക്കിടക്കുന്ന ചെളി. അതിനടിയില്‍ അനേകം പേര്‍ മരിച്ചു കിടക്കുന്നു. കുടുങ്ങിക്കിടക്കുന്നവരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ക്കിടെ പെരുമഴ. അനേകം വീടുകള്‍ ചെളിയില്‍ മൂടിക്കിടക്കുന്നു. പാലങ്ങള്‍ തകര്‍ന്നിരിക്കുന്നു. റോഡ് കാണാനേയില്ല. വീടുകള്‍ ഒഴിപ്പിച്ചവരുടെ താമസസ്ഥലങ്ങളില്‍ കറന്റില്ല. ആവശ്യത്തിന് സൗകര്യങ്ങളില്ല. ഇന്തോനേഷ്യയിലെ ജാവാദ്വീപിലെ ഏറ്റവും ഉയരമുള്ള  പര്‍വ്വതമായ സെമേരു അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് ഭീകരമായ ഈ അവസ്ഥ ഉണ്ടായത്. 
 

ഇന്തോനേഷ്യയില്‍ സജീവമായുള്ള 13 അഗ്നിപര്‍വതങ്ങളിലൊന്നായ സെമേരു ഇക്കഴിഞ്ഞ ജനുവരിയില്‍ പൊട്ടിത്തെറിച്ചിരുന്നു. അതിനു പിന്നാലെയാണ് സമുദ്രനിരപ്പില്‍നിന്നും 3,676 മീറ്റര്‍ ഉയരത്തിലുള്ള അഗ്‌നിപര്‍വ്വതം കഴിഞ്ഞ ദിവസം വീണ്ടും പൊട്ടിത്തെറിച്ചത്.  

അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച ചാരവും പുകപടലവും 1800 മീറ്റര്‍ ഉയരത്തില്‍ വ്യാപിച്ചതായി ഔദ്യോഗിക വിമാന കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വ്യോമഗതാഗതം മുടങ്ങിക്കിടക്കുകയാണ് ഇവിടെ. 

volcano indonesia

അഗ്നിപര്‍വ്വതം പൊട്ടി തീയും പുകയും കലര്‍ന്ന ലാവ കുത്തിയൊലിക്കുകയാണ്. അതിനു മുന്നിലൂടെ നിലവിളിച്ചു കൊണ്ട് ഓടുന്ന കുട്ടികളും വൃദ്ധരും സ്ത്രീകളും അടങ്ങുന്ന നാട്ടുകാരുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 

ആകാശമാകെ വ്യാപിച്ചു നില്‍ക്കുന്ന അതിഭീമമായ പുകപടലങ്ങള്‍ക്കു മുന്നിലൂടെ ഓടുന്ന മനുഷ്യരുടെ ദൃശ്യങ്ങള്‍ ഇന്തോനേഷ്യയിലെ ദുരന്ത നിവാരണ ഏജന്‍സിയാണ് പുറത്തുവിട്ടത്.  

12,000 മീറ്റര്‍ പ്രദേശത്ത് ആകാശം ചാരത്തില്‍ മൂടിയതിനാല്‍ ഇവിടെ അനേകം പ്രദേശങ്ങളില്‍ പകലും രാത്രിക്ക് സമാനമാണ്. നട്ടുച്ചയ്ക്കും ഇരുട്ട് മൂടിക്കിടക്കുകയാണ് ഇവിടെ

ഹോളിവുഡ് സിനിമകളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഈ ഭയാനക ദൃശ്യം  കട്ടിയുള്ള പുകച്ചുരുകളുകള്‍ ആകാശമാകെ നിറയുന്നതിനിടെ ഇവിടെനിന്നും ജീവന്‍ രക്ഷിക്കാന്‍ നിലവിളിച്ചു കൊണ്ടോടുന്നവരാണ് ദൃശ്യങ്ങളിലുള്ളത്. 

കഴിഞ്ഞ ജനുവരിയിലാണ് ഇതിനു മുമ്പ് ഈ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. അതിനു മുമ്പ് 2017-ലും 2019-ലും ഇത് പൊട്ടിത്തെറിച്ചു. 

വര്‍ഷത്തില്‍ രണ്ടു തവണ പൊട്ടിത്തെറിച്ചിരുന്ന പര്‍വ്വതം ഈയടുത്തായി വര്‍ഷത്തില്‍ പല തവണ പൊട്ടിത്തെറിക്കുന്ന സാഹചര്യമാണ്. പലപ്പോഴും വലിയ നാശനഷ്ടങ്ങള്‍ക്കാണ് ഇതിടവരുത്താറുള്ളത്.  


അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് ചുട്ടുപാള്ളുന്ന ലാവ സമീപഗ്രാമങ്ങളിലേക്ക് അതിവേഗം ഒഴുകുകയായിരുന്നു. സാധാരണ വെള്ളെപ്പാക്കമാണെന്ന് കരുതി വീടു വിടുവിടാതിരുന്ന അനേകം മനുഷ്യര്‍ ഈ പ്രവാഹത്തില്‍ ഒഴുകിപ്പോയി.  

''കംപുംഗ് റെത്തെംഗ് ഗ്രാമത്തില്‍ 10 പേരാണ് ഒഴുകിപ്പോയത്. നാട്ടുകാര്‍ കരുതിയിരുന്നത് ഇത് സാധാരണ പ്രളയമാണെന്നാണ്. കന്നുകാലികള്‍ ഉള്ളതിനാലും മറ്റും വീടുവിടാന്‍ മടിച്ച ആളുകള്‍ ഈ ലാവാപ്രവാഹത്തില്‍ ഒഴുകിപ്പോവുകയായിരുന്നു.''-ഒരു നാട്ടുകാരന്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.


ലുമാജംഗ് പ്രദേശത്തുനിന്നും ഒഴുകിപ്പോയവരുടെ മൃതദേഹങ്ങള്‍ ഇനിയും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അഗ്‌നിപര്‍വ്വത ലാവയ്ക്കടിയിലായ ഇവരെ പുറത്തെടുക്കാനുള്ള ശ്രമം മഴ കാരണം മുടങ്ങുകയാണ്. മഴയില്‍ ചാരം കുതിര്‍ന്ന് ചെളിയായി മാറിയതിനാല്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നില്ല.

എല്ലാം വളരെ പെട്ടെന്നായിരുന്നു. ആകാശം പെട്ടെന്ന് ഇരുണ്ടു വന്നു. പെരുമഴ വന്നു. ചൂടുള്ള പുക പെട്ടെന്ന് അന്തരീക്ഷമാകെ മൂടി. മഴയുള്ളതിനാലാണ് ആളുകള്‍ക്ക് ശ്വസിക്കാന്‍ കഴിഞ്ഞത്. അല്ലെങ്കില്‍ മരണനിരക്ക് എത്രയോ കൂടുമായിരുന്നു.''-മറ്റൊരു നാട്ടുകാരനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

സമീപഗ്രാമമായ ലുമാജംഗില്‍നിന്നും ഒഴുകിപ്പോയവരുടെ മൃതദേഹങ്ങള്‍ ഇനിയും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അഗ്‌നിപര്‍വ്വത ലാവയ്ക്കടിയിലായ ഇവരെ പുറത്തെടുക്കാനുള്ള ശ്രമം മഴ കാരണം മുടങ്ങുകയാണ്. മഴയില്‍ ചാരം കുതിര്‍ന്ന് ചെളിയായി മാറിയതിനാല്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നില്ല.  

ഇവിടെയുള്ള 11 ഗ്രാമങ്ങള്‍ അഗ്‌നിപര്‍വ്വത ലാവയില്‍ മൂടിക്കിടക്കുകയാണ്. 14 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ  കണ്ടുകിട്ടിയത്. 60 പേരോളം ഗുരുതമായി പരിക്കേറ്റു കിടക്കുന്നു. നിരവധി പേര്‍ക്ക് ലാവ ദേഹത്തുവീണ പൊള്ളലേറ്റു. 

ഇന്തോനേഷ്യയില്‍ സജീവമായുള്ള 13 അഗ്നിപര്‍വതങ്ങളിലൊന്നായ സെമേരു ഇക്കഴിഞ്ഞ ജനുവരിയില്‍ പൊട്ടിത്തെറിച്ചിരുന്നു. അതിനു പിന്നാലെയാണ് സമുദ്രനിരപ്പില്‍നിന്നും 3,676 മീറ്റര്‍ ഉയരത്തിലുള്ള അഗ്‌നിപര്‍വ്വതം കഴിഞ്ഞ ദിവസം വീണ്ടും പൊട്ടിത്തെറിച്ചത്.  


ഇവിടെയുള്ള വീടുകളെല്ലാം ലാവയും മഴവെള്ളവും കലര്‍ന്ന ചെളിയില്‍ മൂടിക്കിടക്കുകയാണ്. നൂറുകണക്കിന് വാഹനങ്ങളും ചെളിയില്‍ പുതഞ്ഞുകിടക്കുകയാണ്. വന്‍നാഷശനഷ്ടമാണ് ഈ ഗ്രാമങ്ങളില്‍ ഉണ്ടായത്. 

1500 ഓളം പേരെ വീടുകളില്‍നിന്ന് ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. വൈദ്യുതി നിലച്ചതിനാല്‍, ദയനീയമായ സാഹചര്യങ്ങളാണ് ഈ ക്യാമ്പുകളില്‍. 

കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം ഇപ്പോഴും പുകമൂടിക്കിടക്കുകയാണ്.

വൈദ്യുതി ഇല്ലാത്തതും രക്ഷാപ്രവര്‍ത്തകര്‍ക്ക് തടസ്സമാണ്. മലാംഗ് നഗരത്തിലെ പ്രധാനപ്പെട്ട പാലം തകര്‍ന്നു കിടക്കുന്നതിനാല്‍ ഇവിടെ എത്തിപ്പെടുകയും പ്രശ്‌നമാണ്. 

click me!