Unschooling : യുകെയിലും യുഎസിലും പ്രചാരമേറി 'അണ്‍സ്കൂളിങ്ങ്' പഠന സമ്പ്രദായം

First Published Dec 4, 2021, 11:31 AM IST


കൊവിഡ് (covid 19) മഹാമാരിയുടെ അന്തമില്ലാത്ത വ്യാപനത്തെ തുടര്‍ന്ന്, നിലനിന്നിരുന്ന ജീവിതക്രമത്തില്‍ വലിയ മാറ്റങ്ങളാണ് പശ്ചാത്യരാജ്യങ്ങളില്‍ നിശബ്ദമായി നടക്കുന്നത്. ലക്ഷക്കണക്കിന് പേര്‍ ജോലി ഉപേക്ഷിച്ചു. ജോലിക്കാളെ കിട്ടാന്നതിനാല്‍ വന്‍ തുക വാഗ്ദാനം നല്‍കി കമ്പനികള്‍ പുതിയ നിയമനങ്ങള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു. എന്നിട്ടും , ജോലിക്കാളെ കിട്ടാനില്ലെന്നുള്ള  വാര്‍ത്തകള്‍ യൂറോപ്പില്‍ നിന്നും അമേരിക്കയും നിന്നും വന്നുകൊണ്ടിരിക്കുന്നു. അതിനിടെ ഒന്നാം ലോക രാജ്യങ്ങളിലെ മാതാപിതാക്കളുടെ ഇടയില്‍ കുട്ടികളെ സ്കൂളിന് പുറത്ത് പഠിപ്പിക്കുകയെന്ന ആശയത്തിനും പ്രചാരം ലഭിക്കുകയാണ്. യൂറോപ്പിലും അമേരിക്കയിലും 'അണ്‍ സ്കൂളി' (unschooling) വിദ്യാഭ്യാസ പ്രവണത കൂടിവരികയാണെന്നാണ് വാര്‍ത്തകള്‍. 
 

മഹാമാരിയുടെ വ്യാപനത്തോടെ ആളുകള്‍ വീട്ടിലിരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. സ്കൂളുകള്‍ ആദ്യം നീണ്ട അവധിയിലേക്ക് പോവുകയും പിന്നീട് ഓണ്‍ലൈന്‍ ക്ലാസിലേക്ക് കടക്കുകയും ചെയ്തു. രോഗവ്യാപനത്തില്‍ കുറവുണ്ടായെങ്കിലും പുതിയ വെരിയന്‍റുകള്‍ സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കെ സ്കൂളുകള്‍ ഇപ്പോഴും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. അതിനിടെ, കാര്യങ്ങളില്‍ ഇങ്ങനെയാണെങ്കില്‍ എന്ത് കൊണ്ട് കുട്ടികളെ തങ്ങള്‍ക്ക് തന്നെ പഠിപ്പിച്ചുകൂടായെന്ന് ചോദ്യത്തിലേക്ക് മാതാപിതാക്കളെത്തുന്നത്. 

ഇംഗ്ലണ്ടിലെ സഫോൾക്കിലെ ബറി-സെന്‍റ്-എഡ്മണ്ട്സിലേക്ക് താമസം മാറ്റും മുമ്പ് അമേരിക്കയിലെ കോളറാഡോയിലായിരുന്നു ഷാനെൽ ബെല്ലും (34) ഭര്‍ത്താവ് നിക്കോളാസും (34) കുടുംബവും താമസിച്ചിരുന്നത്. 

ഇംഗ്ലണ്ടിലേക്ക് എത്തിയ ശേഷമാണ് കൊവിഡ് വ്യാപനം ശക്തമാകുന്നതും കുട്ടികളുടെ (മൗയിയും (10) മായയും (6)) പഠനം മുടങ്ങുന്നതും. ഇതിനിടെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചു. 

എന്നാല്‍, നിലവിലെ സാമ്പ്രദായിക വിദ്യാഭ്യാസ രീതിയില്‍ നിന്ന് മാറി നില്‍ക്കാനും 'അൺസ്‌കൂളി'ങ്ങിലേക്ക് മാറാനും ഷാനെല്‍ ബെല്‍ തീരുമാനിച്ചു.

ഒരു സാധാരണ പാഠ്യപദ്ധതി പിന്തുടരുന്നതിനുപകരം, കുട്ടികളുടെ വ്യക്തിപരമായ താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കി അധ്യാപനത്തെ 'നയിക്കാൻ' കുട്ടിയെ അനുവദിക്കുന്ന ഗാർഹിക വിദ്യാഭ്യാസത്തിനായുള്ള ഒരു പാരമ്പര്യേതര സമീപനമാണ് അൺസ്‌കൂളിംഗ്.

അൺസ്‌കൂളിംഗില്‍ പാചകത്തിലൂടെയാണ് ഗണിതം പഠിപ്പിക്കുന്നത്. സംഗീതത്തിലൂടെ ചരിത്രത്തെ കണ്ടെത്തുന്നു. അങ്ങനെ കുട്ടികൾക്ക് താൽപ്പര്യമുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 


'മൗയിയെയും മായയെയും ആഗോള പൗരന്മാരാക്കാൻ ഇത് സഹായിക്കുന്നു' എന്ന് ഷാനെൽ തറപ്പിച്ചു പറയുന്നു. 'ചില ആളുകൾ 'നടക്കാത്ത' പഠനത്തെ ഭയപ്പെടുന്നു. ഒരു ഡെസ്‌കിന് പിന്നില്‍ ഇരുന്നുള്ള പഠനത്തിലാണ് അവരുടെ വിശ്വാസം. പക്ഷേ, ലോകം സ്വയമേവ ഒരു ക്ലാസ് മുറിയാണെന്ന് അവർ മനസ്സിലാക്കുന്നില്ല.' ഷാനെൽ കൂട്ടി ചേര്‍ക്കുന്നു. 

അൺസ്‌കൂൾ എന്ന പാരമ്പര്യേതര വിദ്യാഭ്യാസ സമ്പ്രദായത്തിന് അമേരിക്കയിൽ നേരത്തെ തന്നെ പ്രചാരമുണ്ടായിരുന്നെങ്കിലും ഈ പാഠ്യരീതിയുടെ ജനപ്രീതി ഇപ്പോൾ യുകെയിലും വർദ്ധിച്ചു വരികയാണ്. 

യുകെയില്‍ കുട്ടികളെ ഹോം-സ്‌കൂൾ ചെയ്യുന്നത് നിയമപരമാണെങ്കിലും, അൺസ്‌കൂൾ ചെയ്യലിന്‍റെ നിയമസാധുത വ്യക്തമല്ല. നിർബന്ധിത സ്കൂൾ പ്രായത്തിലുള്ള കുട്ടികൾക്ക് സ്‌കൂളിലോ മറ്റോ അനുയോജ്യമായ മുഴുവൻ സമയ വിദ്യാഭ്യാസം ലഭിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് (DoE) ആവശ്യപ്പെടുന്നുണ്ട്. 

'ഞങ്ങൾ അവരെ എല്ലായ്‌പ്പോഴും ഹോം സ്‌കൂൾ പഠിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ യുഎസിലെ പബ്ലിക് സ്‌കൂളിൽ പഠിച്ച ഒരേയൊരു വർഷം 2019 / 2020 വർഷമായിരുന്നു. സ്വാഭാവികമായും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പഠനം ഏതാണ്ട് ഭാഗികമായി അവസാനിച്ചു, അതൊരു സൂചനയാണെന്ന് തോന്നി. ഞങ്ങൾ കുട്ടികളുടെ കാര്യത്തില്‍ അതുവരെ ചെയ്തുകൊണ്ടിരുന്നത് ഇപ്പോഴും തുടരുന്നു. അത്രതന്നെ.' ഷാനെൽ വിശദീകരിക്കുന്നു. 

2016 ല്‍ നടത്തിയ ക്യാമ്പിംഗ് യാത്രയാണ് ഞങ്ങളുടെ ആശയങ്ങളില്‍ ആഴത്തില്‍ മാറ്റം വരുത്തിയത്. ആ യാത്രയെ ഞങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നു. യൂറോപ്പ് ചുറ്റിക്കാണാന്‍ ഞങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നു. സ്നോഡോണിയയിലെ പീക്ക് ഡിസ്ട്രിക്റ്റിലേക്കും സ്കോട്ട്ലൻഡിലെ ഐൽസ് ഓഫ് സ്കൈയിലേക്കും ഇതിനകം ഞങ്ങള്‍ യാത്രകള്‍ നടത്തിക്കഴിഞ്ഞു. 

'കുട്ടികൾ ഇപ്പോൾ പ്രധാനമായും പഠിക്കുന്നത് സഫോക്കിലെ ബറി-സെന്‍റ്-എഡ്മണ്ട്സിലെ അവരുടെ വീട്ടിൽ നിന്നാണ്. അവരുടെ അടങ്ങാത്ത ജിജ്ഞാസ അർത്ഥമാക്കുന്നത് എല്ലാ ദിവസവും വ്യത്യസ്തമാണെന്നാണ്. കുട്ടികൾ എന്താണ് ഇന്ന് പഠിക്കാൻ ആഗ്രഹിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ആ ദിവസത്തെ പഠനം.' ഷാനെൽ പറയുന്നു. 

'എല്ലാം അവർക്ക് താൽപ്പര്യമുള്ള കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു, അതിനാൽ ഞങ്ങൾ അവർ പഠിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുന്നു. പഠനമാകട്ടെ യഥാർത്ഥ ലോക പ്രയോഗത്തിലൂടെയാണ് വികസിക്കുന്നതും. പാചകം ഒരു ഗണിത പഠനമായി മാറുന്നു. അങ്ങനെ, ഗണിത പാഠത്തിലൂടെ കുട്ടികള്‍ ചേരുവകൾ അളക്കുകയും എണ്ണുകയും ചെയ്യുന്നു. അവർ പഠിക്കുന്നത് എങ്ങനെ, എത്രത്തോളം പ്രധാനമാണെന്ന് അവർക്ക് കാണാൻ കഴിയും. ഞങ്ങൾ അവരെ അതിനായി പരമാവധി സഹായിക്കുന്നു.' 

'അവർ ഒരു മൃഗത്തെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഞങ്ങൾ ആദ്യം പാഠപുസ്തകത്തിലേക്ക് പോകും. എന്നാൽ അതിനെ  നേരിട്ട് കാണാനായി ഞങ്ങള്‍ക്ക് മൃഗശാലയിലേക്ക് ഒരു യാത്രയുണ്ടാകും.' കുട്ടികളെ സ്‌കൂളില്‍ അയക്കാത്തനില്‍ ആളുകളിൽ നിന്ന് തനിക്ക് സമ്മിശ്ര പ്രതികരണങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഷാനൽ പറയുന്നു. 

'ആളുകൾ അവരുടെ ആശങ്കകൾ പങ്കുവെക്കുന്നു. അവർ നല്ല  ഉദ്ദേശത്തിലാണ് പറയുന്നതെന്ന് ഞങ്ങൾക്കറിയാം. എന്നാല്‍ ഇത് പാരമ്പര്യേതരമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷേ, ഇത് ഞങ്ങൾക്ക് വേണ്ടിയാണ്. മൊത്തത്തിൽ, ലോകത്തെ മനസ്സിലാക്കാനും മികച്ച ആഗോള പൗരന്മാരാകാനും ഇത് അവരെ സഹായിക്കും.' ഷാനല്‍ ആത്മവിശ്വാസത്തോടെ പറയുന്നു. 

കൊവിഡിന്‍റെ വ്യാപനം ശക്തമായതോടെ ആളുകള്‍ ജോലികള്‍ ഉപേക്ഷിക്കാനും വീടുകള്‍ വിറ്റ് കാരവാനിലേക്ക് ജീവിതം മാറ്റാനും തുടങ്ങി. ഇതിന്‍റെ തുടര്‍ച്ചയായി കുട്ടികളുടെ പഠനം അണ്‍സ്കൂളിങ്ങിലേക്ക് മാറുന്ന പ്രവണ യൂറോപ്പിലും അമേരിക്കയിലും കൂടി വരികയാണ്. 

click me!