കൊവിഡ് ബാധിച്ചവരിലും ഭേദമായവരിലും ബ്ലാക്ക് ഫം​ഗസ് ബാധ വലിയ തോതിൽ കാണപ്പെടുന്നു; ഡോ. രൺദീപ് ഗുലേറിയ

By Web TeamFirst Published May 15, 2021, 6:32 PM IST
Highlights

ദില്ലി എയിംസില്‍ മാത്രം തന്നെ 23 പേര്‍ക്ക് ഈ പൂപ്പല്‍ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 20 പേരും കൊവിഡ് ബാധിതരാണെന്നും ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു.

കൊവിഡ് ബാധിച്ചവരിലും ഭേദമായവരിലും 'മ്യൂക്കോര്‍മൈക്കോസിസ്' എന്ന ബ്ലാക്ക് ഫം​ഗസ് ബാധ വലിയ തോതിൽ കാണപ്പെടുന്നതായി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. വായുവിലും മണ്ണിലും ചിലപ്പോൾ ഭക്ഷണത്തിലും ഇത് കാണപ്പെടുന്നു. എന്നാൽ ഇത് മാരകമായ ഒന്നല്ലെന്നും മാസ്‌ക് ധരിക്കേണ്ടത് പ്രധാനമാണെന്നും ഗുലേറിയ പറഞ്ഞു.

ദില്ലി എയിംസില്‍ മാത്രം തന്നെ 23 പേര്‍ക്ക് ഈ പൂപ്പല്‍ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 20 പേരും കൊവിഡ് ബാധിതരാണെന്നും അദ്ദേഹം വ്യക്തമാക്കി. ചില സംസ്ഥാനങ്ങളിൽ 400 മുതൽ 500 വരെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കൊവിഡിന് മുമ്പും മ്യൂക്കോര്‍മൈക്കോസിസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2003ൽ സാര്‍സ് വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട സമയത്തും ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടു. കൊവിഡ് ബാധിച്ചവരിൽ, പ്രമേഹമുള്ളവരിൽ, രോ​ഗപ്രതിരോധശേഷി കുറഞ്ഞവരിൽ എന്നിവരിൽ ഈ ഫംഗസ് ബാധ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും ഗുലേറിയ പറഞ്ഞു.

മ്യൂക്കോര്‍മൈക്കോസിസ് എന്ന പൂപ്പല്‍ ബാധയെ അവഗണിക്കരുതെന്നും അതീവ ജാഗ്രതപുലര്‍ത്തണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നെറ്റി, മൂക്ക്, കവിള്‍, കണ്ണുകള്‍, പല്ല് എന്നിവിടങ്ങളില്‍ ചര്‍മ രോഗം പോലെയാണ് പൂപ്പല്‍ബാധ ആദ്യം പ്രത്യക്ഷപ്പെടുക.

പിന്നീടത് കണ്ണുകളിലേക്കും തലച്ചോറ്, ശ്വാസകോശം എന്നിവിടങ്ങളിലേക്കും പടരും. മൂക്കിന് ചുറ്റും നിറവ്യത്യാസം സംഭവിക്കുകയോ കാഴ്ച മങ്ങുകയോ ചെയ്യും. നെഞ്ചുവേദന, ശ്വാസതടസം, ചുമച്ച് ചോരതുപ്പല്‍ എന്നിവയും ബ്ലാക്ക് ഫംഗസ് രോഗലക്ഷണമാണ്. 

ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഏറെ ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടന മേധാവി

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!