
കൊറോണ വൈറസ് വായുവിലൂടെ പകരില്ല എന്ന് ലോകാരോഗ്യ സംഘടന ഉൾപ്പെടെ പറയുമ്പോഴും അത് അങ്ങനെയല്ല എന്ന് പറയുകയാണ് പുതിയൊരു പഠനം. കൊറോണ വൈറസ് വായുവിലൂടെ പകരുമെന്നും രോഗിയോ അണുബാധയുള്ള ആളോ മുറിയില്‍ നിന്ന് പുറത്തു പോയാലും മുറിയിൽ വൈറസ് ഏറെ നേരം തങ്ങിനില്‍ക്കുമെന്നാണ് ഈ പഠനം പറയുന്നത്.
യൂണിവേഴ്സിറ്റി ഓഫ് നെബ്രാസ്ക മെഡിക്കൽ സെന്റർ, നെബ്രാസ്ക മെഡിസിൻ നെറ്റ്‌വർക് നാഷനൽ സ്ട്രാറ്റജിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരാണ് പഠനം നടത്തിയത്. നെബ്രാസ്ക മെഡിക്കൽ സെന്ററിൽ രോഗികൾ ഐസലേഷനിൽ കഴിഞ്ഞ സ്ഥലത്തും മുറിക്കു പുറത്തും വൈറസിന്റെ അംശം കണ്ടതായി പഠനത്തില്‍ പറയുന്നു.
രോഗികൾ ഐസലേഷനിൽ കഴിഞ്ഞ 13 മുറികളാണ് പഠനത്തിനുപയോഗിച്ചത്. മുറിയിലെ വായുവിലും സാധാരണ ഉപയോഗിക്കുന്ന പ്രതലങ്ങളിലും കൂടിയ അളവില്‍ വൈറസ് സാന്നിധ്യം കണ്ടു. കൂടാതെ ആശുപത്രി ജീവനക്കാർ നടക്കുന്ന, മുറിയുടെ പുറത്തുള്ള ഇടനാഴിയിലും വൈറസുണ്ടായിരുന്നു എന്നും പഠനത്തില്‍ പറയുന്നു. സ്മാർട്ഫോൺ ഉൾപ്പെടെയുള്ള വ്യക്തിഗത വസ്തുക്കളിലും വൈറസ് സാന്നിധ്യം ഉണ്ടാകും. ഇത് രോഗം പകരാനുള്ള സാധ്യത കൂട്ടുമെന്നും പഠനം പറയുന്നു. കൊവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യപ്രവർത്തകർ കൂടുതൽ സുരക്ഷാ ആവരണങ്ങൾ അണിയണമെന്നും ഗവേഷകർ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam