
വിഷാദ രോഗത്തില്‍ നിന്ന് കരകയറിയ ബോളിവുഡ് നടിയാണ് ദീപിക പദുകോണ്‍. തനിക്ക് ഉണ്ടായിരുന്ന വിഷാദ രോഗത്തെ നേരിട്ടതും അതിജീവിച്ചതുമൊക്കെ താരം തന്നെ പലപ്പോഴും തുറന്നുപറഞ്ഞിട്ടുമുണ്ട്. മാനസികരോഗവും മറ്റേത് രോഗത്തെയും പോലെയാണെന്നും ഇത്തരം രോഗികളെ അകറ്റി നിര്‍ത്തരുതെന്നും ദീപിക പലപ്പോഴും പറഞ്ഞിട്ടുണ്ട്. മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവരെ സഹായിക്കാനായി 'ലീവ്, ലവ്, ലാഫ് ' എന്നൊരു സംഘടനയും ദീപിക നടത്തുന്നുണ്ട്. ഒക്ടോബർ 10- ലോക മാനസികാരോഗ്യ ദിനത്തില്‍ ഇതുമായി ബന്ധപ്പെട്ട പല പരിപാടികളും ദീപിക സംഘടിപ്പിക്കുന്നുണ്ട്.
ഇതിനിടെ ആണ് താന്‍ നേരിട്ട വിഷാദ രോഗത്തെ കുറിച്ച് വീണ്ടും ദീപിക മനസ്സു തുറന്നത്. അമ്മ തന്‍റെ ആ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞില്ലായിരുന്നെങ്കില്‍, ഇന്ന് തന്‍റെ അവസ്ഥ എന്താകുമെന്ന് അറിയില്ലായിരുന്നു എന്നാണ് താരം പറയുന്നത്. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിനിടെ ആണ് ആ സമയത്തെ വീട്ടുകാരുടെ പിന്തുണയെ കുറിച്ച് താരം പറഞ്ഞത്.
'ആ സമയത്ത് വീട്ടുകാരുടെ പിന്തുണ വളരെ നിര്‍ണ്ണായകമായിരുന്നു. കൂടെയുള്ളവരുടെ മാനസിക പിന്തുണ അത്രമാത്രം പ്രധാനമാണ്. അമ്മ എന്‍റെ ആദ്യ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞില്ലായിരുന്നെങ്കില്‍, ഡോക്ടറുടെ ഉപദേശം തേടണമെന്ന് നിര്‍ദ്ദേശിച്ചിലായിരുന്നെങ്കില്‍, ഇന്ന് എന്‍റെ അവസ്ഥ എന്താകുമെന്ന് അറിയില്ലായിരുന്നു' - ദീപിക പറയുന്നു.
2014- ലാണ് ദീപികയ്ക്ക് വിഷാദം അനുഭവപ്പെട്ടത്. 2015-ലാണ് ദീപിക താന്‍ വിഷാദരോഗത്തിന് അടിമയാണെന്ന് വെളിപ്പെടുത്തിയത്. വിഷാദരോഗത്തെക്കുറിച്ച് വിശദീകരിക്കുവാൻ സാധിക്കില്ല എന്നും അത്രയും മാനസിക അസ്വസ്ഥതകളിലൂടെയാകും കടന്നുപോകുക എന്നുമാണ് ദീപിക അന്ന് പ്രതികരിച്ചത്. ജീവിക്കുന്നത് എന്തിന് വേണ്ടിയെന്നും ചിന്തിക്കും ഒന്നിലും സന്തോഷം കണ്ടെത്താന്‍ സാധിക്കില്ല'- ദീപിക അന്ന് പറഞ്ഞത് ഇങ്ങനെ.
'ഇന്ത്യയില്‍ വിഷാദരോഗം കണ്ടെത്തിയവരില്‍ ഭൂരിഭാഗവും സഹായം തേടുന്നില്ല. വിഷാദമുള്ളവര്‍ക്ക് വേണ്ടത് പ്രൊഫഷണല്‍ സഹായമാണ്. വിഷാദം ഒരു രോഗമാണെന്ന് തിരിച്ചറിയുകയും അത് തുറന്നുപറയാന്‍ ധൈര്യം കാണിക്കുകയും ചെയ്താല്‍ തന്നെ രോഗത്തോടുള്ള പോരാട്ടം എളുപ്പമാകും. സ്വന്തം അനുഭവത്തില്‍ നിന്ന് എനിക്കിത് പറയാനാകും. ഒറ്റയ്ക്കല്ലെന്ന വിശ്വാസത്തോടെ പ്രതീക്ഷയോടെ മുന്നോട്ടു പോവുകയാണ് വേണ്ടത്'- ദീപിക പറയുന്നു.
Also Read: ഈ ആറ് കാര്യങ്ങള്‍ നിങ്ങളുടെ മാനസികാരോഗ്യത്തെ മോശമാക്കാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam