പ്രമേഹമുള്ളവര്‍ കൊവിഡ് വാക്‌സിനെടുക്കുമ്പോള്‍...

Published : Jul 27, 2021, 01:28 PM IST
പ്രമേഹമുള്ളവര്‍ കൊവിഡ് വാക്‌സിനെടുക്കുമ്പോള്‍...

Synopsis

നേരത്തെ പ്രമേഹമുള്ളവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് വേഗത്തില്‍ കൊവിഡ് പിടിപെടുമെന്നും അവരില്‍ രോഗം തീവ്രമാകുമെന്നുമെല്ലാം നമ്മള്‍ കണ്ടിട്ടുണ്ട്. ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) തന്നെ ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. അതുപോലെ തന്നെ കൊവിഡാനന്തരമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍, ബ്ലാക്ക് ഫംഗസ് ബാധ പോലുള്ള ഭീഷണികള്‍ എല്ലാം പ്രമേഹരോഗികളില്‍ കൂടുതലാണ്  

കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ അലയൊലികള്‍ രാജ്യത്ത് ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഇതിനിടെ മൂന്നാം തരംഗഭീഷണിയും ഉയരുകയാണ്. പരമാവധി പേരിലേക്ക് വാക്‌സിനെത്തിക്കുകയെന്നതാണ് രോഗവ്യാപനത്തിന്റെ തോതും രൂക്ഷതയും കുറയ്ക്കാനായി ആകെ ചെയ്യാനാവുന്നത്. 

അപ്പോഴും വാക്‌സിനേഷനുമായി ബന്ധപ്പെട്ട് പലവിധ സംശയങ്ങളും ആശങ്കകളും ആളുകള്‍ പങ്കുവയ്ക്കുന്നുണ്ട്. അടിസ്ഥാനമില്ലാത്ത വ്യാജപ്രചാരണങ്ങളും വാക്‌സിനേഷനെ ചുറ്റിപ്പറ്റി ഇപ്പോഴും നടക്കുന്നുമുണ്ട്. ഇക്കൂട്ടത്തില്‍ പറഞ്ഞുകേള്‍ക്കുന്ന ഒന്നാണ് പ്രമേഹമുള്ളവര്‍ വാക്‌സിനെടുക്കരുത് എന്ന പ്രചാരണം. 

നേരത്തെ പ്രമേഹമുള്ളവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് വേഗത്തില്‍ കൊവിഡ് പിടിപെടുമെന്നും അവരില്‍ രോഗം തീവ്രമാകുമെന്നുമെല്ലാം നമ്മള്‍ കണ്ടിട്ടുണ്ട്. ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) തന്നെ ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. 

 

 

അതുപോലെ തന്നെ കൊവിഡാനന്തരമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍, ബ്ലാക്ക് ഫംഗസ് ബാധ പോലുള്ള ഭീഷണികള്‍ എല്ലാം പ്രമേഹരോഗികളില്‍ കൂടുതലാണ്. ഇക്കാരണങ്ങളാല്‍ കൊവിഡ് വാക്‌സിനും പ്രമേഹമുള്ളവര്‍ക്ക് ദോഷമാണെന്നാണ് പ്രചാരണം. വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ രോഗകാരിയായ വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നതിന് തുല്യം തന്നെയാണ്. രോഗകാരികളെ ശരീരത്തിലെടുത്ത ശേഷം അതിനെതിരെ പോരാടാനുള്ള പ്രാപ്തി ഉണ്ടാക്കുകയാണല്ലോ വാക്‌സിന്‍ ചെയ്യുന്നത്. 

എന്നാല്‍ പ്രമേഹമരോഗികള്‍ക്ക് സധൈര്യം കൊവിഡ് വാക്‌സിനെടുക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നത്. പ്രചാരണങ്ങളില്‍ വിശ്വാസമര്‍പ്പിച്ച്, വാക്‌സിനില്‍ നിന്ന് പ്രമേഹരോഗികള്‍ വിട്ടുനില്‍ക്കേണ്ടതില്ലെന്നും വിദഗ്ധര്‍ സൂചിപ്പിക്കുന്നു. 

'കൊവിഡ് വാക്‌സിനും പ്രമേഹവും തമ്മില്‍ അങ്ങനെ കാര്യമായ ബന്ധമൊന്നുമില്ല. വാക്‌സിന്‍ സ്വീകരിക്കുന്നത് രക്തത്തിലെ ഷുഗര്‍നില ഉയരാനും കാരണമാവില്ല. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ ഷുഗര്‍നില പരിശോധിക്കേണ്ടതുണ്ട്. അക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്...'- ഭോപ്പാല്‍ എയിംസ് (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) ഡയറക്ടര്‍ ഡോ.  സര്‍മന്‍ സിംഗ് പറയുന്നു. 

 

 

മൂന്നാം തരംഗഭീഷണി രൂക്ഷമാകവേ എല്ലാവരും എത്രയും വേഗത്തില്‍ വാക്‌സിനെടുക്കേണ്ടതുണ്ടെന്നും ഇതില്‍ പ്രമേഹരോഗികളും തീര്‍ച്ചയായും വാക്‌സിനെടുക്കേണ്ടതുണ്ടെന്നുമാണ് വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശം. മാത്രമല്ല, കൊവിഡ് ബാധയുണ്ടായാല്‍ ജീവന് ഭീഷണി നേരിടുന്ന, മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവരുടെ കൂട്ടത്തിലാണ് പ്രമേഹരോഗികളുടെയും സ്ഥാനം. ഇക്കാരണം കൊണ്ടുതന്നെ പ്രമേഹമുള്ളവരും വാക്‌സിനേഷനില്‍ പങ്കാളികളായേ പറ്റൂ. 

ഇവര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുമ്പായി മറ്റ് തയ്യാറെടുപ്പുകളൊന്നും തന്നെ നടത്തേണ്ടതില്ല. എന്നാല്‍ കാര്യമായി ഷുഗര്‍ ഉള്ളവരാണെങ്കില്‍ വാക്‌സിനേഷന് ശേഷം ഷുഗര്‍ നില പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. അതുപോലെ ഉയര്‍ന്ന ഷുഗറുള്ളവരില്‍ വാക്‌സിന് വേണ്ടി കുത്തിവച്ച ഇടത്ത് പഴുപ്പുണ്ടാകാന്‍ സാധ്യതയുണ്ട്. ഇക്കാര്യവും ശ്രദ്ധിക്കാം. 

Also Read:- കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സെപ്തംബറോടെ എത്താന്‍ സാധ്യതയെന്ന് എയിംസ് മേധാവി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

World Brain Tumour Day 2026: ബ്രെയിൻ ക്യാൻസറിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും യാഥാർത്ഥ്യങ്ങളും
പല്ലിലെ മഞ്ഞ നിറം അകറ്റാൻ ഇതാ ഏഴ് ഈസി ടിപ്സ്