
കഴിഞ്ഞ ഏതാനും മാസത്തെ കേരളത്തിലെ കൊവിഡ് 19 മരണനിരക്കിലെ വര്‍ധനവ് പരിശോധിച്ചാല്‍ റിവേഴ്‌സ് ക്വാറന്റൈനില്‍ കഴിയേണ്ടവര്‍ അതില്‍ അലംഭാവം കാട്ടുകയോ അല്ലെങ്കില്‍ നിര്‍ദേശങ്ങള്‍ മറികടന്നുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നതായി മനസ്സിലാക്കാന്‍ സാധിക്കും.
ഒരു മാസക്കാലയളവില്‍ പഠനവിധേയമാക്കിയ 223 കൊവിഡ് മരണങ്ങളില്‍ 61 മരണങ്ങളാണ് (24%) റിവേഴ്സ് ക്വാറന്റൈനിലെ വീഴ്ച മൂലം സംഭവിച്ചിരിക്കുന്നത്. ഇത് അടിവരയിടുന്നത് റിവേഴ്‌സ് ക്വാറന്റൈന്‍ സമൂഹത്തില്‍ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കണം എന്നുതന്നെയാണ്.
പ്രായമായവര്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍, പ്രമേഹം രക്താതിമര്‍ദ്ദം പോലുളള ജീവിതശൈലീ രോഗങ്ങളാല്‍ ക്ലേശത അനുഭവിക്കുന്നവര്‍, പത്തുവയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ എന്നിവരെ വീട്ടില്‍ മറ്റു സമ്പര്‍ക്കങ്ങള്‍ ഉണ്ടാകാത്ത രീതിയില്‍ സമ്പര്‍ക്കവിലക്കില്‍ പ്രവേശിപ്പിക്കുന്നതാണ് റിവേഴ്‌സ് ക്വാറന്റൈന്‍- അഥവാ സംരക്ഷണ സമ്പര്‍ക്ക വിലക്ക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
നിര്‍ദേശങ്ങള്‍...
1. നല്ല വായുസഞ്ചാരമുള്ള ബാത്ത് അറ്റാച്ച്ഡ് മുറികളാണ് റിവേഴ്‌സ് ക്വാറന്റൈന് ഏറ്റവും അഭികാമ്യം.
2. ഈ സമയത്ത് അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കി മുറിക്കുള്ളില്‍ തന്നെ കഴിയേണ്ടതാണ്.
3. പതിവായുള്ള വ്യായാമങ്ങളും നടത്തവും വീടിനുള്ളിലോ അല്ലെങ്കില്‍ വീട്ടുമുറ്റത്തോ വച്ചുതന്നെ ചെയ്യാം.
4. ഒഴിവുസമയം വായന, മറ്റ് വിനോദങ്ങള്‍ എന്നിവക്കായി ചെലവിടാവുന്നതാണ്.
5. ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ പോലുളളവ സ്വന്തമായുള്ളവര്‍ റിവേഴ്‌സ് ക്വാറന്റൈനായി തെരഞ്ഞെടുത്ത മുറിയില്‍ തന്നെ അവ വയ്ക്കുന്നതാണ് നല്ലത്.
6. ബന്ധുക്കളോടും സുഹൃത്തുക്കളോടും ടെലിഫോണിലൂടെ സൗഹൃദം പുലര്‍ത്താം.
7. പതിവ് ചികിത്സകളും മരുന്നുകളും ഒരു കാരണവശാലും മുടക്കരുത്.
8. പതിവ് ചികിത്സകള്‍ക്കായി ഇ-സഞ്ജീവനി ടെലി മെഡിസിന്‍ പ്ലാറ്റ്‌ഫോമിനെയും ആശ്രയിക്കാവുന്നതാണ്.
9. മരുന്നുകള്‍ വാങ്ങാനും മറ്റുമായി ബന്ധുക്കളെയോ സന്നദ്ധപ്രവര്‍ത്തകരെയോ ആശ്രയിക്കാവുന്നതാണ്.
10. മുറിക്കുള്ളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്.
11. വീട്ടിലെത്തുന്ന അതിഥികള്‍ റിവേഴ്‌സ് ക്വാറന്റൈനില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്.
12. ചുമ, പനി, തൊണ്ടവേദന തുടങ്ങിയ ഇന്‍ഫ്‌ളുവന്‍സ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ച് ചികിത്സ തേടുകയോ അല്ലെങ്കില്‍ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോമിലൂടെ ചികിത്സ തേടുകയോ ചെയ്യേണ്ടതാണ്.
Also Read:- കൊവിഡിനെ നിസാരമായി കാണരുതേ, അറിയേണ്ട ചില കാര്യങ്ങൾ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam