
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കള്‍ ഡോക്ടറെ ആശുപത്രി മുറിയിലിട്ട് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞ ദിവസം അസമിലെ ഹോജായി പ്രദേശത്തെ ഉഡായി മോഡൽ ഹോസ്പിറ്റലിലാണ് സംഭവം നടന്നത്. ഗുവാഹത്തിയിൽ നിന്നും 140 കിലോമീറ്റർ അകലെയാണ് ഈ ആശുപത്രി.
ഇവിടെ കൊവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പിപാല്‍ പുഖുരി സ്വദേശിയായ ജിയാസ് ഉദ്ദീൻ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഓക്സിജൻ ദൗർലഭ്യമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് ഇയാളുടെ ബന്ധുക്കൾ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജൂനിയർ ഡോക്ടർക്ക് നേരെ അതിക്രമം നടത്തിയത്.
ഡ്യൂട്ടി ഡോക്ടറായ സിയൂജ് കുമാറിനെ ഇടിക്കുകയും ചവിട്ടുകയും ചെയ്തതിന് ശേഷം ഇഷ്ടിക അടക്കം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു.
പരിക്കേറ്റ സിയൂജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വീഡിയോ പങ്കുവച്ചുകൊണ്ട് നിരവധി ഡോക്ടര്‍മാരും സംഭവത്തില്‍ പ്രതിഷേധം അറിയിച്ചു. വീഡിയോ വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമം നടത്തിയ 24 പേരെ അറസ്റ്റ് ചെയ്തതായും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam