കുളമ്പുരോഗം പടരുന്നു; മുൻകരുതൽ എടുക്കണം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം, ക്ഷീരവികസന വകുപ്പ് അറിയിപ്പുകൾ ഇങ്ങനെ!

Published : Jul 28, 2023, 04:51 PM IST
 കുളമ്പുരോഗം പടരുന്നു; മുൻകരുതൽ എടുക്കണം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം,  ക്ഷീരവികസന വകുപ്പ് അറിയിപ്പുകൾ ഇങ്ങനെ!

Synopsis

കന്നുകാലികളിലെ കുളമ്പുരോഗ ബാധ-എല്ലാ മുൻകരുതലുകളും സ്വീകരിച്ചു -മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി.ശ്രീമതി.ജെ ചിഞ്ചുറാണി.

തിരുവനന്തപുരം: സംസ്ഥാനത്തു പലയിടങ്ങളിലായി കുളമ്പു രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗം നിയന്ത്രണ വിധേയമാക്കുവാൻ മൃഗസംരക്ഷണ വകുപ്പ് ഊർജിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി.ജെ ചിഞ്ചുറാണി അറിയിച്ചു.മന്ത്രിയുടെ നിർദേശത്തെ തുടർന്ന് വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡയറക്ടറുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത് നിലവിലെ സാഹചര്യം വിലയിരുത്തുകയും രോഗം നിയന്ത്രിക്കുന്നതിനും, ചികിത്സ ഉറപ്പുവരുത്തുന്നതിനും,പ്രതിരോധ നടപടികൾ കൈക്കൊള്ളുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു.

നിലവിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കാസർഗോഡ്, കണ്ണൂർ എന്നീ 9 ജില്ലകളിലെ 51 സ്ഥലങ്ങളിലാണ് ഇപ്പോൾ കുളമ്പ് രോഗം ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് കുളമ്പുരോഗ ബാധ ഉണ്ടായത് അറവിന് വേണ്ടി സംസ്ഥാനത്തിന് പുറത്തുനിന്ന് കൊണ്ടുവന്ന ഉരുക്കളിലൂടെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 940 ഉരുക്കള്‍ക്ക് നിലവിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈ മാസം മാത്രം 61 ഉരുക്കള്‍ കുളമ്പുരോഗം ബാധിച്ചു. ഇതിൽ 41 എണ്ണം പശുക്കുട്ടികളാണ്. ഇതുമായി ബന്ധപ്പെട്ട്  കാര്യക്ഷമമായ നടപടികൾ മൃഗസംരക്ഷണ വകുപ്പ് ജില്ലകളിൽ സ്വീകരിച്ചുവരികയാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിക്കുന്നു.

രോഗ നിരീക്ഷണവുമായി ബന്ധപ്പെട്ട് പാലോട് ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസറുടെ നേതൃത്വത്തിൽ രോഗബാധയുണ്ടായ സ്ഥലങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുകയും രോഗം നിർണ്ണയം നടത്തുകയും ചെയ്തിട്ടുണ്ട്. മുൻ വർഷങ്ങളിൽ ഉണ്ടായതിൽ നിന്നും വ്യത്യസ്തമായി ഏഷ്യ 1, A എന്നീ സീറോടൈപ്പിൽ പെട്ട വൈറസുകളാണ് ഇത്തവണ സംസ്ഥാനത്ത് രോഗബാധ ഉണ്ടാക്കിയിരിക്കുന്നത്. പശുക്കുട്ടികളിലാണ് ഇത്തവണ തീവ്രമായ രീതിയിലുള്ള രോഗലക്ഷണങ്ങൾ കണ്ടുവരുന്നത്. കൂടുതൽ പഠനങ്ങൾക്കായി ഭുവനേശ്വറിൽ കുളമ്പുരോഗം നിർണയിയ്ക്കുന്നതിനുള്ള കേന്ദ്ര ലബോറട്ടറിലേക്ക് സാമ്പിളുകൾ അയച്ചു നൽകിയിട്ടുണ്ട്.

രോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ആവശ്യമായ വാക്‌സിനേഷൻ സ്ക്വാഡുകളും ചികിത്സ സ്ക്വാഡുകളും ചീഫ് വെറ്റിനറി ഓഫിസറുടെ നേതൃത്വത്തിൽ രൂപീകരിച്ചു പ്രവർത്തനം നടത്തുന്നുണ്ട്. ജില്ലകളിൽ രോഗം ബാധിച്ച പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ ഉരുക്കളേയും പ്രതിരോധ കുത്തിവെയ്പ്പിന് വിധേയമാക്കി. 4537 ഉരുക്കളെ ഇപ്രകാരം റിങ് വാക്‌സിനേഷന് വിധേയമാക്കിയിട്ടുണ്ട്. ഇതുകൂടാതെ രോഗം ബാധിച്ച മൃഗങ്ങൾക്ക് ആവശ്യമായ സൗജന്യ മൃഗ ചികിത്സ മൃഗാശുപത്രി വഴി നൽകുന്നുണ്ട്. രോഗ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളും മൃഗാശുപത്രികളിൽ ലഭ്യമാക്കിയിട്ടുണ്ട്.

എല്ലാ ജില്ലകളിലും കുളമ്പുരോഗവുമായി ബന്ധപ്പെട്ട അവലോകനം കൃത്യമായി ജില്ലാ ഓഫിസറുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. കൂടാതെ സംസ്ഥാനതലത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കുളമ്പുരോഗ നിയന്ത്രണ നടപടികൾ സംബന്ധിച്ച അവലോകനവും നടത്തി. കേരളത്തിലേക്ക് വരുന്ന കന്നുകാലികളെ ചെക്ക് പോസ്റ്റുകളിൽ നിശ്ചിതമായ പരിശോധനകൾക്ക് വിധേയമാക്കാനുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിൻന്റെ 19 ചെക്ക് പോസ്റ്റുകളിലൂടെ വരുന്ന ഉരുക്കൾക്ക് ആവശ്യമായ ആരോഗ്യ പരിശോധന ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളും വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

സംസ്ഥാന ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ പ്രൊജക്റ്റ് കോർഡിനേറ്റർ രോഗപ്രതിരോധ നടപടികൾ ശക്തമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തു ആവശ്യമായ കുളമ്പുരോഗ പ്രതിരോധ വാക്‌സിൻ വാങ്ങി സംഭരിക്കുകയും രോഗബാധ ഉണ്ടായ പ്രദേശങ്ങളിൽ വാക്‌സിനേഷൻ എടുക്കാൻ വേണ്ട വാക്സിനുകൾ ആവശ്യാനുസരണം മൃഗാശുപത്രികളിൽ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. മരണപ്പെട്ട ഉരുക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികളും വകുപ്പ് സ്വീകരിക്കുന്നതാണ്. 

Read more:  'കാമറയില്ല, ഡ്രൈവിങ് അറിയില്ലെങ്കിലും കാശ് കൊടുത്താൽ ലൈസൻസ്'; ഓപ്പറേഷൻ സ്റ്റെപ്പിനിയുമായി വിജിലൻസ്

കുളമ്പുരോഗം നിയന്ത്രിക്കുന്നതിന് വേണ്ടി കന്നുകാലികളുടെ നീക്കം പൂർണ്ണമായും ജില്ലകളിൽ ഒഴിവാക്കേണ്ടുന്നതായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതുകൂടാതെ കന്നുകാലി ചന്തകളും അതുപോലെതന്നെ കന്നുകാലി പ്രദർശനങ്ങളും എല്ലാം തന്നെ ഈ അവസരത്തിൽ നമുക്ക് ഒഴിവാക്കേണ്ടതായിട്ടുണ്ട്. കന്നുകാലികളെ ഒരുമിച്ചു മേയ്ക്കുന്നതും ഒഴിവാക്കേണ്ടതായിട്ടുണ്ട്. വായുവിലൂടെ പകരുന്ന ഒരു വൈറസ് രോഗം ആയതിനാൽ ഈ രോഗത്തെ നിയന്ത്രിക്കുന്നതിന് ഒട്ടനവധി കാര്യങ്ങൾ ഇത്തരത്തിൽ ചെയ്യേണ്ടുന്ന ഒരു സാഹചര്യമാണ് ഇന്ന് സംസ്ഥാനത്തുള്ളത്. മൃഗങ്ങളിൽ നിന്നും ഈ രോഗം മനുഷ്യരിലേയ്ക് പകരുന്നില്ല. എന്നാൽ ചെറിയ തോതിലുള്ള പനി ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ വ്യക്തി ശുചിത്വവും അനിവാര്യമാണ്.

കുളമ്പുരോഗം തടയാൻ മുൻകരുതലുകളെടുക്കാം!

കുളമ്പുരോഗ ബാധ തടയുന്നതിനായി കർഷകർ തങ്ങളുടെ ഫാമുകളിൽ ആവശ്യമായ മുൻകരുതൽ നടപടികളും സ്വീകരിക്കേണ്ടതായിട്ടുണ്ട്. കറവക്കാരുടെ വ്യക്തി ശുചിത്വവും കറവയിൽ പാലിക്കേണ്ടതായ ശുചിത്വവും വളരെ പ്രധാനപ്പെട്ടതാണ്. തൊഴുത്തിലുള്ള പ്രാണികൾ, ഈച്ച മുതലായവയെ നിയന്ത്രിക്കേണ്ടതും അനിവാര്യമാണ്. സംസ്ഥാനത്തിന്റെ പുറത്തുനിന്നും ഉരുക്കളെ വളർത്തുന്നതിനായി കൊണ്ടുവരുന്നത് തൽക്കാലം ഒഴിവാക്കുന്നതാണ് നല്ലത്. രോഗം നിയന്ത്രിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും യുദ്ധകാല അടിസ്ഥാനത്തിൽ മൃഗസംരക്ഷണ വകുപ്പ് കൈക്കൊണ്ടിട്ടുണ്ട്. ബഹുമാനപ്പെട്ട മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ രോഗബാധയെ കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനായി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിൽ നിന്നുള്ള ഒരു വിദഗ്ധ സംഘം നാളെ  കാസർഗോഡ് ജില്ല സന്ദർശിക്കുന്നതാണെന്നും മന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ