
തിരുവനന്തപുരം: അർബുദ പ്രതിരോധ രംഗത്തെ ആഗോള മുന്നേറ്റങ്ങളും അത്യാധുനിക ഗവേഷണങ്ങളും ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന ഗ്ലോബൽ പ്രിവന്റീവ് ഓങ്കോ സമിറ്റ് (GPOS 2026) ജനുവരി 16, 17, 18 തീയതികളിൽ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കും.
ലോകമെമ്പാടുമുള്ള പ്രമുഖ അർബുദ രോഗ വിദഗ്ധർ, ഗവേഷകർ, നയരൂപീകരണ വിദഗ്ധർ എന്നിവർ പങ്കെടുക്കുന്ന ഈ ഉച്ചകോടി, അർബുദ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും രോഗം നേരത്തെ കണ്ടെത്താനുള്ള ശാസ്ത്രീയ രീതികൾ പ്രചരിപ്പിക്കുന്നതിനുമുള്ള വലിയൊരു വേദിയായി മാറും. സ്വസ്തി ഫൗണ്ടേഷനും ഹാൻസ് ഫൗണ്ടേഷന്‍ ലൈഫും ചേർന്നാണ് ഈ ത്രിദിന ഉച്ചകോടി സംഘടിപിപ്പിക്കുന്നതെന്ന് ചീഫ് പ്രോഗ്രാം കോർഡിനേറ്റർ ആയ ഫ്ലമി എബ്രഹാം വാർത്തകുറിപ്പിൽ അറിയിച്ചു
'ക്യാൻസർ സേഫ് കേരള' പദ്ധതിയുടെ വിജയകരമായ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ, ജനസംഖ്യാടിസ്ഥാനത്തിലുള്ള സ്ക്രീനിംഗ്, നേരത്തെയുള്ള രോഗനിർണ്ണയം, കമ്മ്യൂണിറ്റി അധിഷ്ഠിത പ്രതിരോധ തന്ത്രങ്ങൾ എന്നിവയ്ക്ക് ഈ വർഷത്തെ ഉച്ചകോടി സവിശേഷ പ്രാധാന്യം നൽകുന്നുണ്ട്. അർബുദ സ്ക്രീനിംഗ് സാങ്കേതികവിദ്യയിലെ പുരോഗതി, പ്രതിരോധ കുത്തിവയ്പ്പുകൾ, ജീവിതശൈലീ മാറ്റങ്ങളിലൂടെയുള്ള രോഗപ്രതിരോധം, ഡിജിറ്റൽ ഹെൽത്ത് ഇന്നൊവേഷനുകൾ തുടങ്ങിയ വിഷയങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
കേരളത്തിലെയും മറ്റ് വിദേശ രാജ്യങ്ങളിലെയും മികച്ച പ്രതിരോധ മാതൃകകളെക്കുറിച്ചുള്ള ചർച്ചകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. അർബുദരഹിതമായ ഒരു ഭാവി ലക്ഷ്യമിട്ടുള്ള ഈ അന്താരാഷ്ട്ര കൂട്ടായ്മയിൽ അർബുദ പ്രതിരോധ രംഗത്തെ വിപുലമായ ആശയവിനിമയങ്ങൾക്കും സഹകരണങ്ങൾക്കും വേദിയൊരുങ്ങുമെന്ന് സംഘാടക സമിതി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam