
കൊവിഡ് 19 മഹാമാരിക്കെതിരായ ഫലപ്രദമായ പ്രതിരോധ മാര്‍ഗമാണ് വാക്‌സിനേഷന്‍. രാജ്യത്ത് ഇപ്പോഴും വാക്‌സിനേഷന്‍ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. മുതിര്‍ന്നവര്‍ക്കുള്ള വാക്‌സിനേഷനാണ് തുടരുന്നത്.
ഇതുവരെയായിട്ടും കുട്ടികള്‍ക്കുള്ള വാക്‌സിന്‍ രാജ്യത്ത് എത്തിയിട്ടില്ല. മഹാമാരിയുടെ മൂന്നാം തരംഗഭീഷണി നിലനില്‍ക്കുകയും ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍ രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭ്യമാകാത്തത് കാര്യമായ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
കുട്ടികള്‍ക്കുള്ള വാക്‌സിന്‍ പരീക്ഷണഘട്ടത്തിലാണെന്ന് നേരത്തേ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ വൈകാതെ ഈ പരീക്ഷണങ്ങളുടെ ഫലം വരുമെന്നും കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഉടന്‍ എത്തുമെന്നുമാണ് സര്‍ക്കാര്‍ അറിയിക്കുന്നത്.
'രാജ്യത്തെ എല്ലാ പൗരന്മാരിലും വാക്‌സിനെത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ പരീക്ഷണം നടത്താന്‍ നേരത്തേ തന്നെ സര്‍ക്കാര്‍ 'സൈഡസ് കാഡില'യ്ക്കും 'ഭാരത് ബയോട്ടെക്'നും അനുമതി നല്‍കിയിരുന്നു. ഇതിന്റെ ഫലം അടുത്ത മാസത്തോടെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷം വൈകാതെ തന്നെ കുട്ടികള്‍ക്കും വാക്‌സിന്‍ ലഭ്യമാകും...'- ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.
രണ്ട് മുതല്‍ 18 വയസ് വരെ പ്രായം വരുന്നവര്‍ക്കുള്ള ഭാരത് ബയോട്ടെക് വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന്റെ ഫലം സെപ്തംബറോടെ വരുമെന്ന് ദില്ലി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേരിയ നേരത്തേ അറിയിച്ചിരുന്നു. 12ഓ അതിന് മുകളില്‍ പ്രായം വരുന്നതോ ആയ കുട്ടികള്‍ക്കുള്ള വാക്‌സിനാണ് സൈഡസ് കാഡില തയ്യാറാക്കുന്നത്. ഇത് കുട്ടികള്‍ക്കൊപ്പം തന്നെ മുതിര്‍ന്നവര്‍ക്കും നല്‍കാമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.
Also Read:- വാക്‌സിനുകള്‍ 'ഡെല്‍റ്റ'യെ ഫലപ്രദമായി തടയില്ലെന്ന് പുതിയ പഠനം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam