
കൊവിഡ് 19 രോഗികള്‍ക്ക് മികച്ച ചികിത്സയാണ് ആരോഗ്യ വകുപ്പ് നല്‍കി വരുന്നതെങ്കിലും മറ്റ് രോഗങ്ങളാലോ കൊറോണ വൈറസ് രോഗബാധ മൂര്‍ച്ഛിച്ചോ മരണമടഞ്ഞാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ പാലിക്കേണ്ട കാര്യങ്ങളില്‍ ആരോഗ്യ വകുപ്പ് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെ കെ. ശൈലജ പറയുന്നു. ഈ രോഗം ബാധിച്ച് മരണമടഞ്ഞാല്‍ മൃതദേഹത്തില്‍ നിന്നും വളരെപ്പെട്ടന്ന് രോഗ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ മൃതദേഹം നേരിട്ട് കാണാനോ സംസ്‌കരിക്കാന്‍ ഒത്തുകൂടാനോ പാടില്ല.
രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ജാഗ്രതയോടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
🔘 കോവിഡ് 19 ബാധിച്ച രോഗി മരണപ്പെട്ടാല്‍ പരിശീലനം ലഭിച്ച ജീവനക്കാര്‍ മൃതദേഹം ട്രിപ്പിള്‍ ലയര്‍ ഉപയോഗിച്ച് പൊതിഞ്ഞുകെട്ടി അണുവിമുക്തമാക്കി പ്രത്യേക സ്ഥലത്ത് സൂക്ഷിക്കേണ്ടതാണ്.
🔘 മൃതദേഹം പായ്ക്ക് ചെയ്യാനും അണുവിമുക്തമാക്കാനും കൈകാര്യം ചെയ്യാനും പരിശീലനം നേടിയ ജീവനക്കാരെ ആശുപത്രികള്‍ നിയോഗിക്കണം.
🔘 മൃതദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളായ പി.പി.ഇ. കിറ്റ് ഉപയോഗിക്കേണ്ടതാണ്.
🔘 സംസ്‌കാര വേളയില്‍ കുടുംബങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്.
🔘 ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ആവശ്യമായ മുന്നൊരുക്കത്തോടെ മൃതദേഹം സംസ്‌കരിക്കേണ്ട സ്ഥലത്തെത്തിക്കണം. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തായയിന് ശേഷം മൃതദേഹം കൊണ്ടുപോയ സ്ട്രക്ച്ചര്‍ അണുവിമുക്തമാക്കണം.
🔘 കോവിഡ് 19 അണുബാധ മൂലം മരിച്ച ആളിന്റെ മൃതദേഹം അടുത്ത് നിന്ന് കാണരുത്. നിശ്ചിത അകലത്തിലുള്ള അന്ത്യകര്‍മങ്ങള്‍ കുഴപ്പമില്ലെങ്കിലും ഒരു കാരണവശാലും മൃതദേഹം സ്പര്‍ശിക്കാനോ കുളിപ്പിക്കാനോ ചുംബിക്കാനോ കെട്ടിപ്പിടിക്കാനോ പാടില്ല.
🔘 സംസ്‌കരിക്കുന്ന സ്ഥലത്ത് വളരെ കുറച്ച് ആള്‍ക്കാര്‍ മാത്രമേ പങ്കെടുക്കാവൂ. അവരെല്ലാം തന്നെ ഒത്തുകൂടാതെ സുരക്ഷിത അകലം പാലിക്കണം.
🔘 മൃതദേഹങ്ങളില്‍ നിന്നുള്ള അണുബാധ തടയുന്നതിനായി വളരെ ആഴത്തില്‍ കുഴിയെടുത്ത് സംസ്‌കരിക്കേണ്ടതാണ്. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും മേല്‍നോട്ടവും ഉദ്യോഗസ്ഥര്‍ നേരിട്ട് നല്‍കുന്നതാണ്.
🔘 സംസ്‌കാരത്തില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളനുസരിച്ച് വീട്ടിലെ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam