Covid Variant XE : പുതിയ കൊവിഡ് വൈറസ് വകഭേദം XE; അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍...

By Web TeamFirst Published Apr 6, 2022, 9:13 PM IST
Highlights

ബ്രിട്ടനിലാണ് നിലവില്‍ ഏറ്റവുമധികം XE കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അറുന്നൂറിലധികം പേര്‍ക്കാണ് ഇവിടെ XE ബാധിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ രോഗലക്ഷണങ്ങള്‍, രോഗതീവ്രത തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല
 

കൊവിഡ് 19 രോഗം ( Covid 19 Disease ) പരത്തുന്ന രോഗകാരിയായ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് XE ( Covid Variant XE) . ഇതുവരെ വന്നതില്‍ വച്ച് ഏറ്റവും അധികം രോഗവ്യാപന ശേഷിയുള്ള വകഭേദമാണിത്. പലയിടങ്ങളിലും ഇതിനോടകം തന്നെ XE സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 

രോഗവ്യാപനശേഷി വളരെ കൂടുതലായതിനാല്‍ തന്നെ XEയുടെ വരവ് വലിയ തോതിലാണ് ആശങ്കയ്ക്കിടയാക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ XE സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. നേരത്തെ ഒരാളില്‍ XE ആണെന്ന സംശയം വന്നിരുന്നുവെങ്കിലും പിന്നീട് അത് ഈ വകഭേദമല്ലെന്ന് ഉറപ്പാക്കുകയുണ്ടായി. 

XEയുടെ പ്രത്യേകതകള്‍...

അതിവേഗത്തില്‍ രോഗം വ്യാപിപ്പിക്കുമെന്നത് തന്നെയാണ് XEയുടെ ഏറ്റവും വലിയ സവിശേഷത. നേരത്തെ ഉണ്ടായിരുന്ന ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങളെക്കാള്‍ വേഗതയില്‍ രോഗം പരത്താന്‍ XEക്കാകും. ഒമിക്രോണ്‍ വകഭേദങ്ങളില്‍ തന്നെ രോഗവ്യാപനം അതിവേഗത്തിലാക്കിയിരുന്ന ബിഎ.2 വകഭേദത്തെ അപേക്ഷിച്ച് പത്ത് ശതമാനം അധികവേഗതയിലാണ് XE രോഗവ്യാപനം നടത്തുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 

അതേസമയം XEയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ഗവേഷണത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ എന്നും ലാരോഗ്യ സംഘടന സൂചിപ്പിക്കുന്നു. 

ഇതിനിടെ ബിഎ.1- ബിഎ.2 ഒമിക്രോണുകള്‍ക്ക് ജനിതകവ്യതിയാനം സംഭവിച്ച വകഭേദമാണ് XE എന്ന് ബ്രിട്ടന്‍ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു. ഒരു രോഗിയില്‍ തന്നെ വൈറസിന്റെ പല വകഭേദങ്ങളും കയറിക്കൂടി പിന്നീട് ഇതുവഴിയാണ് ഇത്തരത്തില്‍ പുതിയ 'കോംബോ' വകഭേദങ്ങള്‍ രൂപപ്പെടുന്നതെന്നും സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കുന്നു. 

ഇങ്ങനെ രൂപപ്പെടുന്ന വകഭേദങ്ങള്‍ പക്ഷേ പെട്ടെന്ന് തന്നെ ഇല്ലതായിപ്പോകുമെന്നാണ് വിദഗ്ധര്‍ പ്രാഥമികമായി നല്‍കുന്ന വിവരം. എന്നാല്‍ നിലനില്‍ക്കുന്ന സമയത്തിനുള്ളില്‍ രോഗവ്യാപനം വലിയ തോതില്‍ വര്‍ധിപ്പിക്കുകയും ചെയ്യും. ബ്രിട്ടനിലാണ് നിലവില്‍ ഏറ്റവുമധികം XE കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അറുന്നൂറിലധികം പേര്‍ക്കാണ് ഇവിടെ XE ബാധിക്കപ്പെട്ടിരിക്കുന്നത്. 

ഇതിന്റെ രോഗലക്ഷണങ്ങള്‍, രോഗതീവ്രത തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പല വിവരങ്ങളും ആധികാരികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുമില്ല. ബ്രിട്ടനിലടക്കം പലയിടങ്ങളിലും XE സംബന്ധിച്ച പഠനങ്ങള്‍ സജീവമായി നടന്നുവരികയുമാണ്.

Also Read:- ആശ്വാസം; മുംബൈയിലേത് XE വകഭേദമല്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍

 

കൊവിഡ് തലച്ചോറിനെ എങ്ങനെ ബാധിക്കുന്നു? പഠനം പറയുന്നു; കൊവിഡ് -19 അണുബാധയില്‍ നിന്ന് സുഖം പ്രാപിച്ചതിന് ശേഷവും നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നു. കൊവിഡ് രോഗികള്‍ക്ക് തലവേദന, മറ്റ് ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍ എന്നിവ അനുഭവപ്പെട്ടിട്ടുണ്ട്. കൊവിഡ് പിടിപെടുന്നവരില്‍ ന്യൂറോണ്‍ തകരാറും തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയോ ഓക്‌സിജനുമായി പൊരുത്തപ്പെടുന്ന ഗുരുതരമായ മസ്തിഷ്‌ക വീക്കവും പരിക്കും ഗവേഷകര്‍ കണ്ടെത്തി. SARS-CoV-2 അണുബാധയുമായി ബന്ധപ്പെട്ട ന്യൂറോപത്തോളജിയുടെ ആദ്യത്തെ സമഗ്രമായ വിലയിരുത്തലാണെന്ന് ഈ പഠനമെന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച കണ്ടെത്തലുകള്‍ പറയുന്നു... Read More...

click me!