വീണ്ടും പുതിയ വൈറസ് വകഭേദം; അറിയാം 'ലാംബ്ഡ'യെ കുറിച്ച്...

Web Desk   | others
Published : Jul 07, 2021, 07:40 PM IST
വീണ്ടും പുതിയ വൈറസ് വകഭേദം; അറിയാം 'ലാംബ്ഡ'യെ കുറിച്ച്...

Synopsis

'ഡെല്‍റ്റ', 'ഡെല്‍റ്റ പ്ലസ്' എന്നിങ്ങനെയുള്ള വകഭേദങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത് 'ലാംബ്ഡ' എന്ന പേരാണ്. പോയ വര്‍ഷം അവസാനത്തോടെ പെറുവിലാണ് ഈ വകഭേദം ആദ്യമായി സ്ഥിരീകരിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു. നിലവില്‍ 31ലധികം രാജ്യങ്ങളില്‍ ഇത് എത്തിക്കഴിഞ്ഞു  

കൊവിഡ് 19 മഹാമാരിയുമായുള്ള പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. ഒന്നാം തരംഗത്തിന് ശേഷം അതിശക്തമായ രണ്ടും മൂന്നും തരംഗത്തിനാണ് പല രാജ്യങ്ങളും സാക്ഷികളായിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ രോഗകാരിയായ വൈറസിന് സംഭവിക്കുന്ന ജനിതകവ്യതിയാനങ്ങളും വലിയ തോതിലുള്ള ആശങ്കകളാണ് സൃഷ്ടിക്കുന്നത്. 

ഇന്ത്യയില്‍ തന്നെ ജനിതകവ്യതിയാനം സംഭവിച്ച 'ഡെല്‍റ്റ' വകഭേദത്തില്‍ വരുന്ന വൈറസാണ് രണ്ടാം തരംഗം ഇത്രമാത്രം രൂക്ഷമാക്കിയത്. 'ഡെല്‍റ്റ' തന്നെ യുഎസ്, യുകെ പോലുള്ള രാജ്യങ്ങളിലും പ്രതിസന്ധികള്‍ക്കിടയാക്കിയിരുന്നു. ഇത്തരത്തില്‍ പരിവര്‍ത്തനം സംഭവിച്ച വൈറസുകള്‍ ഒരിക്കല്‍ രോഗം ബാധിച്ചവരില്‍ വീണ്ടും രോഗമെത്തിക്കാനും, കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പേരിലേക്ക് വേഗതയില്‍ രോഗമെത്തിക്കാനും, പലപ്പോഴും വാക്‌സിനെ തന്നെ തോല്‍പിക്കാനുമെല്ലാം ഇടയാക്കുന്നുണ്ട്. 

ഈ പ്രശ്‌നങ്ങള്‍ തന്നെയാണ് ഓരോ തവണയും പുതുതായി മാറ്റത്തിന് വിധേയമായി എത്തുന്ന വൈറസ് സൃഷ്ടിക്കുന്നത്. 'ഡെല്‍റ്റ', 'ഡെല്‍റ്റ പ്ലസ്' എന്നിങ്ങനെയുള്ള വകഭേദങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത് 'ലാംബ്ഡ' എന്ന പേരാണ്. 

 

 

പോയ വര്‍ഷം അവസാനത്തോടെ പെറുവിലാണ് ഈ വകഭേദം ആദ്യമായി സ്ഥിരീകരിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു. നിലവില്‍ 31ലധികം രാജ്യങ്ങളില്‍ ഇത് എത്തിക്കഴിഞ്ഞു. ഇന്ത്യയില്‍ ഇതുവരെ 'ലാംബ്ഡ' വകഭേദമുണ്ടാക്കിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

എന്നാല്‍ ആഗോളതലത്തില്‍ വലിയ ചര്‍ച്ചയാവുകയാണ് 'ലാംബ്ഡ'. ലോകത്തില്‍ തന്നെ കൊവിഡ് മരണനിരക്ക് കൂടിയ പെറുവില്‍ 80 ശതമാനത്തിലധികം കേസുകളും നിലവില്‍ 'ലാംബ്ഡ' വകഭേദം മൂലമുണ്ടാകുന്നതാണത്രേ. യുകെയിലും 'ലാംബ്ഡ' ചെറുതല്ലാത്ത വെല്ലുവിളി ഉയര്‍ത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ആദ്യതരംഗത്തില്‍ ഉണ്ടായിരുന്ന 'ആല്‍ഫ' വകഭേദത്തെക്കാള്‍ 60 ശതമാനം കൂടുതലായിരുന്നു 'ഡെല്‍റ്റ' വകഭേദത്തിന്റെ രോഗവ്യാപനസാധ്യത. അതിനെക്കള്‍ കൂടുതലായിരുന്നു 'ഡെല്‍റ്റ പ്ലസ്'ല്‍ ഉണ്ടായിരുന്നത്. ഇതിലും കൂടുതലാണ് 'ലാംബ്ഡ'യിലുള്ളത്. അതുപോലെ തന്നെ രോഗം പിടിപെട്ടവരില്‍ തന്നെ വീണ്ടും രോഗം എത്താനും, വാക്‌സിനെ തോല്‍പിച്ചുകൊണ്ട് മനുഷ്യശരീരത്തില്‍ കയറിപ്പറ്റാനും, രോഗതീവ്രത വര്‍ധിപ്പാനും, മരണനിരക്ക് വര്‍ധിപ്പിക്കാനുമെല്ലാം 'ലാംബ്ഡ' കാരണമാകുന്നു.

 


ചിലിയില്‍ നടന്നൊരു പഠനപ്രകാരം 'ലാംബ്ഡ' കൊവിഡ് വാക്‌സിനുകളെ അതിജീവിക്കും. എന്നാല്‍ ഇത് പരിപൂര്‍ണ്ണമായി കണക്കിലെടുക്കാവുന്ന നിഗമനവും അല്ല. എങ്കില്‍പ്പോവും പഠനത്തിന്റെ നിരീക്ഷണം അടിസ്ഥാനപ്പെടുത്തി വാക്‌സിനുകള്‍ പുതുക്കുന്നതിനെ കുറിച്ച് ഗവേഷകലോകം അടിയന്തരമായി ചിന്തിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നത്.

Also Read:- കൊവിഡ് അവസാനിച്ചിട്ടില്ല; നിയന്ത്രണങ്ങൾ‌ ഒഴിവാക്കുന്നതിനെതിരെ വിമര്‍ശനവുമായി ഡബ്ല്യുഎച്ച്ഒ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാൻക്രിയാറ്റിക് ക്യാൻസർ; ഈ ലക്ഷണങ്ങളെ നിസാരമായി കാണരുത്
ബ്ലഡ് ഷുഗർ അളവ് കൂട്ടുന്ന സാധാരണ ഭക്ഷണങ്ങൾ