
ബ്രിട്ടനിലെ കെന്റിലുള്ള കാന്റർബറി മേഖലയിൽ മെനിഞ്ചൈറ്റിസ് വ്യാപിക്കുന്നു. രോഗബാധയെത്തുടർന്ന് രണ്ട് വിദ്യാർഥികൾ മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് മറ്റ് 11 പേർ കൂടി നിരീക്ഷണത്തിലാണ്. രോഗബാധ പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു.
ബാധിതരിൽ ഭൂരിഭാഗവും 18 നും 21 നും ഇടയിൽ പ്രായമുള്ളവരാണെന്നും അവരിൽ ഭൂരിഭാഗവും സർവകലാശാലയിലെ വിദ്യാർത്ഥികളാണെന്നും റിപ്പോർട്ടുകൾ പറയുന്നു. മരിച്ച രണ്ടുപേരിൽ ഒരാൾ സർവകലാശാലയിലെ വിദ്യാർത്ഥിയാണെന്ന് കെന്റ് സർവകലാശാല വക്താവ് സ്ഥിരീകരിച്ചു.
എന്താണ് മെനിഞ്ചൈറ്റിസ്? (Meningitis)
മെനിഞ്ചൈറ്റിസ് എന്നത് തലച്ചോറിനും സുഷുമ്‌നാ നാഡിക്കും ചുറ്റുമുള്ള കലകളിൽ വീക്കം ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ്. മെനിഞ്ചൈറ്റിസ് ഇപ്പോഴും ആഗോളതലത്തിൽ ഒരു പ്രധാന ആരോഗ്യ ഭീഷണിയായി തുടരുന്നു. കൂടാതെ ഇത് പലതരം ബാക്ടീരിയകൾ, വൈറസുകൾ, ഫംഗസുകൾ എന്നിവയാൽ ഉണ്ടാകാം. മിക്ക കേസുകളിലും ഇത് അണുബാധ മൂലമാണ് സംഭവിക്കുന്നത്. ബാക്ടീരിയ മെനിഞ്ചൈറ്റിസ് ഏറ്റവും ഗുരുതരമായ തരം ആണ്. ഇത് കഠിനവും ജീവന് ഭീഷണിയുമാകാം. മെനിഞ്ചൈറ്റിസ് പ്രാരംഭ ഘട്ടത്തിൽ ചികിത്സിച്ചില്ലെങ്കിൽ അത് മരണത്തിലേക്ക് നയിച്ചേക്കാം.
മെനിഞ്ചൈറ്റിസിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ
വയറിളക്കം
പനി
തലവേദന
ഓക്കാനം, ഛർദ്ദി
ചർമ്മത്തിലെ നിറവ്യത്യാസം
നടക്കാനോ നിവർന്നു നിൽക്കാനോ ബുദ്ധിമുട്ട്
സന്ധി വേദനയും പേശി വേദനയും
വിശപ്പില്ലായ്മ
രോഗം ബാധിച്ച വ്യക്തികൾക്ക് ഉടനടി ചികിത്സ ലഭിച്ചില്ലെങ്കിൽ ഈ രോഗം മാരകമായേക്കാം. ചിലപ്പോൾ, ചികിത്സ നൽകിയാലും ആളുകൾ മരിച്ചേക്കാം. മെനിഞ്ചൈറ്റിസ് ബാധിച്ച് കഴിഞ്ഞാൽ തലച്ചോറിന് ക്ഷതം, വൃക്കയ്ക്ക് ക്ഷതം, കൈകാലുകൾക്ക് ക്ഷതം, നാഡിക്ക് ക്ഷതം, കേൾവിക്കുറവ് എന്നിവ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. 11-12 വയസ്സിൽ മെനിംഗോകോക്കൽ കൺജഗേറ്റ് (MenACWY) വാക്സിനേഷനും 16 വയസ്സിൽ ഒരു ബൂസ്റ്ററും എടുക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam