
സെനഗളില്‍ കടലില്‍ മത്സ്യബന്ധത്തിന് പോയി മടങ്ങിയെത്തിയ 500ലധികം പേര്‍ക്ക് അജ്ഞാതമായ ത്വക്ക് രോഗം. തലസ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള തീരങ്ങളില്‍ നിന്നായി കടലിലേക്ക് പോയവര്‍ക്കാണ് തിരിച്ചെത്തിയപ്പോള്‍ അജ്ഞാത രോഗം പിടിപെട്ടതായി കണ്ടെത്തിയിരിക്കുന്നത്.
മുഖത്തും ജനനേന്ദ്രിയത്തിലുമെല്ലാം പാടുകള്‍, ചൊറിച്ചില്‍ എന്നിവയാണ് രോഗത്തിന്റെ പ്രകടമായ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ ഇത് വളരെ ഗൗരവത്തില്‍ തന്നെ കാണപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിന് പുറമെ തലവേദന, ചെറിയ പനി എന്നിവയും ഇവരില്‍ കാണുന്നുണ്ട്.
രോഗം എന്താണെന്നും രോഗത്തിന്റെ ഉറവിടം എന്താണെന്നും കണ്ടെത്താന്‍ കഴിയാത്തത് കൊണ്ട് തന്നെ, രോഗികളെയെല്ലാം ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ആരോഗ്യ വകുപ്പും അറിയിച്ചിട്ടുണ്ട്.
നവംബര്‍ 12നാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത് എന്നാണ് ലഭ്യമായ വിവരം. തുടര്‍ന്ന് പെട്ടെന്ന് തന്നെ രോഗികളുടെ എണ്ണം വര്‍ധിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ രോഗികളുടേതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ പലതിലും മുഖത്തും ചുണ്ടിലുമെല്ലാം സാരമായ രീതിയില്‍ അണുബാധയുണ്ടായതായാണ് കാണാന്‍ സാധിക്കുന്നത്. കൈകളിലും വലിയ കുമിളകള്‍ പൊങ്ങിയതായി കാണാം.
എന്തായാലും വിദഗ്ധ പരിശോധനയ്ക്കായി രോഗികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകല്‍ ലാബുകളിലേക്ക് അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേവിയും അന്വേഷണം തുടങ്ങിയതായാണ് സൂചന.
Also Read:- കറണ്ടിനോട് അലര്‍ജി; വ്യത്യസ്തമായ രോഗാവസ്ഥയിലെന്ന് മദ്ധ്യവയസ്‌കന്‍....
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam