
കുട്ടികളുടെ ആരോഗ്യസുരക്ഷ എപ്പോഴും മുതിര്‍ന്നവരുടെ ആശങ്കയാണ്. പ്രത്യേകിച്ച് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടേത്. കാരണം പലപ്പോഴും ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് അവര്‍ നേരിടുന്ന പ്രയാസങ്ങളെ കുറിച്ച് പറഞ്ഞ് ഫലിപ്പിക്കാൻ സാധിക്കില്ല, അതുപോലെ തന്നെ എന്തെങ്കിലും അപകടം സംഭവിച്ചാലും അതെക്കുറിച്ച് പറയാനും ഇവര്‍ക്ക് അറിയുകയുണ്ടാവില്ല. എന്ന് മാത്രമല്ല അപകടം പറ്റുമെന്ന് തോന്നുന്ന- അപകടസാധ്യതയുള്ള കാര്യങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനോ അകലം പാലിക്കാനോ ഉള്ള അവബോധവും കുട്ടികള്‍ക്കുണ്ടായിരിക്കില്ലല്ലോ.
ഇക്കാരണങ്ങള്‍ തന്നെ മാതാപിതാക്കള്‍ക്കോ, അല്ലെങ്കില്‍ കുട്ടികളുള്ള വീടുകളിലെ മുതിര്‍ന്നവര്‍ക്കോ ആശങ്കപ്പെടാൻ ധാരാളം. കുട്ടികളെ ശ്രദ്ധയോടെ നോക്കുക, അവര്‍ക്ക് അപകടം പറ്റാൻ സാധ്യതയുള്ള കാര്യങ്ങള്‍ മനസിലാക്കി അവരെ സുരക്ഷിതമാക്കി നിര്‍ത്തുക എന്നിങ്ങനെയുള്ള കരുതലുകളാണ് മുതിര്‍ന്നവര്‍ക്ക് എടുക്കാനാവുക. അപ്പോള്‍ പോലും ചെറിയൊരു 'റിസ്ക്' എപ്പോഴും കുട്ടികളുടെ കാര്യത്തിലുണ്ടായിരിക്കും.
ഇപ്പോഴിതാ സമാനമായ രീതിയില്‍ ഒരു രണ്ടര വയസുാരന് സംഭവിച്ചിരിക്കുന്ന അപകടമാണ് വാര്‍ത്തകളില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ കത്രിക കണ്ണിന്‍റെ വശത്തുകൂടി തുളഞ്ഞുകയറി തലച്ചോറിനകത്തേക്ക് വരെയെത്തി എന്നതാണ് ദാരുണമായ സംഭവം.
കൊല്‍ക്കത്തയിലെ ഹൗറയിലാണ് സംഭവം. അച്ഛനും അമ്മയുമെല്ലാം വീട്ടിലുണ്ടായിരുന്നുവെങ്കിലും കുഞ്ഞ് മുറിയില്‍ കളിക്കുന്നതിനിടെയാണ് അപകടം പറ്റിയത്. കുഞ്ഞിന്‍റെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് ഇവര്‍ ഓടിയെത്തിയപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന, വേദന കൊണ്ട് പുളയുന്ന കുഞ്ഞിനെയാണ്.
ആദ്യം അടുത്തുള്ളൊരു ആശുപത്രിയില്‍ കൊണ്ടുപോവുകയും പിന്നീട് അവിടെ നിന്ന് കുറെക്കൂടി സൗകര്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സ്കാനിംഗില്‍ തലച്ചോറിനുള്ളിലേക്ക് വരെ കത്രിക തുളഞ്ഞുകയറിയെന്ന് മനസിലാക്കി. അകത്ത് രക്തസ്രാവം ഉണ്ടായി എന്നും ഡോക്ടര്‍മാര്‍ മനസിലാക്കി.
തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് കുട്ടിയെ വിധേയനാക്കുകയായിരുന്നു. രണ്ടര- മൂന്ന് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്കൊടുവില്‍ കുട്ടി അപകടനില തരണം ചെയ്തു എന്നാണ് അറിയുന്നത്.
എന്തായാലും കുട്ടികളുള്ള വീടുകളിലുള്ളവര്‍ ഏറെ ശ്രദ്ധിക്കേണ്ടൊരു വിഷയം തന്നെയാണിത്. കുട്ടികളുടെ കയ്യെത്തുന്ന ഇടങ്ങളില്‍ കത്രിക, കത്തി, ചില്ല് പോലുള്ള സാധനങ്ങള്‍ വയ്ക്കാതിരിക്കുകയും ഏറെ നേരം കുട്ടികളെ തനിച്ച് കളിക്കാൻ വിടാതിരിക്കുകയും ചെയ്യുക. അതുപോലെ എപ്പോഴും കുട്ടികളുടെ മേല്‍ കണ്ണ് വേണം. അവര്‍ എന്തുവച്ചാണ് കളിക്കുന്നത്, എങ്ങനെയുള്ള കളികളിലാണ് ഏര്‍പ്പെടുന്നത് എന്നതെല്ലാം മുതിര്‍ന്നവര്‍ മനസിലാക്കിയിരിക്കണം. പരമാവധി കുട്ടികള്‍ക്ക് അപകടം സംഭവിക്കാതിരിക്കാനുള്ള പ്രതിരോധം നാം തീര്‍ത്തുവയ്ക്കുക.
Also Read:- ആദ്യം തുമ്മല്‍ പിടിച്ചുവച്ചു; പിന്നാലെ ശക്തിയായി തുമ്മിയതോടെ യുവാവിന് സംഭവിച്ചത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam