'കൊവിഡിനെതിരെ വാക്‌സിന്‍ എത്ര ഫലപ്രദമാണ്'!; പുതിയ പഠനം

By Web TeamFirst Published Oct 11, 2021, 12:13 PM IST
Highlights

ഈ വിഷയത്തില്‍ ഏറ്റവും പുതുതായി പുറത്തുവന്നൊരു പഠനറിപ്പോര്‍ട്ട് പറയുന്നത് കേള്‍ക്കൂ. കൊവിഡിനെ കാര്യമായ രീതിയില്‍ തന്നെ ചെറുക്കാന്‍ വാക്‌സിന് സാധ്യമാണെന്നാണ് ഈ പഠനം പറയുന്നത്. ഫ്രഞ്ച് സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നൊരു ഗവേഷക സംഘമാണ് ഈ പഠനം നടത്തിയിരിക്കുന്നത്

കൊവിഡ് 19 ( Covid 19 ) മഹാമാരിക്കെതിരായ ഫലപ്രദമായ ചെറുത്തുനില്‍പിന് വാക്‌സിന്‍ കൂടിയേ മതിയാകൂ. എന്നാല്‍ രണ്ട് ഡോസ് വാക്‌സിനെടുത്തവരിലും ( Covid Vaccine ) വീണ്ടും കൊവിഡ് രോഗം കണ്ടുവരുന്നുണ്ട്. അതിനാല്‍ തന്നെ കൊവിഡിനെതിരെ വാക്‌സിന്‍ എത്രമാത്രം ഫലപ്രദമാണെന്ന സംശയം ഇപ്പോഴും ആളുകള്‍ക്കിടയില്‍ നിന്നുയരുന്നുണ്ട്. 

ഈ വിഷയത്തില്‍ ഏറ്റവും പുതുതായി പുറത്തുവന്നൊരു പഠനറിപ്പോര്‍ട്ട് പറയുന്നത് കേള്‍ക്കൂ. കൊവിഡിനെ കാര്യമായ രീതിയില്‍ തന്നെ ചെറുക്കാന്‍ വാക്‌സിന് സാധ്യമാണെന്നാണ് ഈ പഠനം പറയുന്നത്. ഫ്രഞ്ച് സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നൊരു ഗവേഷക സംഘമാണ് ഈ പഠനം നടത്തിയിരിക്കുന്നത്. 

രോഗവ്യാപനം വര്‍ധിക്കാനിടയായ ഡെല്‍റ്റ വകഭേദത്തിനെതിരെ പോലും വാക്‌സിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകുമെന്നാണ് പഠനം പറയുന്നത്. യുഎസ്, യുകെ, ഇസ്രയേല്‍ എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് രോഗികളില്‍ നിന്നായാണ് ഗവേഷകര്‍ ഇതിനായി വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. 

അതായത് മറ്റിടങ്ങളിലേക്കെത്തുമ്പോള്‍, വാക്‌സിനുകളും മാറുമ്പോള്‍ പഠനനിരീക്ഷണങ്ങളിലും വ്യത്യാസം വരാം. എന്നാല്‍ അപ്പോഴും ഈ വിഷയത്തില്‍ ഇതുവരെ നടന്നതില്‍ വച്ചേറ്റവും വലിയ പഠനമാണിതെന്നാണ് ഗവേഷകരുടെ അവകാശവാദം. ഫൈസര്‍/ബയോഎന്‍ടെക്, മൊഡേണ, ആസ്ട്രാസെനേക്ക എന്നീ വാക്‌സിനുകളാണ് പഠനത്തിനായി പരിഗണിച്ചിട്ടുള്ളതും. 

സെക്കന്‍ഡ് ഡോസ് എടുത്ത് പതിനാല് ദിവസം കഴിഞ്ഞാല്‍ പിന്നെ കൊവിഡ് ഗുരുതരമായി പിടിപെടുന്നതില്‍ നിന്ന് ഏതാണ്ട് 90 ശതമാനത്തോളം വ്യക്തികളെ രക്ഷിക്കാന്‍ വാക്‌സിന് സാധിക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. എന്നുവച്ചാല്‍ വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചാലും കൊവിഡ് പിടിപെടാം. എന്നാല്‍ രോഗം തീവ്രമാകുന്ന അവസ്ഥ, മരണസാധ്യത എന്നിവ പിടിച്ചുകെട്ടാന്‍ വാക്‌സിന് കഴിയുന്നു. 

ഡെല്‍റ്റ വകഭേദത്തിനെതിരെയും വാക്‌സിന്‍ ഫലപ്രദമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. എഴുപത്തിയഞ്ച് വയസും അതിന് മുകളിലും വരുന്നവര്‍ക്കാണെങ്കില്‍ വാക്‌സിനുകള്‍ക്ക് 84 ശതമാനത്തോളം സുരക്ഷ ഉറപ്പുനല്‍കാന്‍ സാധിക്കുമെന്നും അമ്പത് മുതല്‍ എഴുപത്തിയഞ്ച് വരെ വരുന്നവരില്‍ 92 ശതമാനം സുരക്ഷ ഉറപ്പുനല്‍കാന്‍ സാധിക്കുമെന്നും പഠനം പറയുന്നു. 

Also Read:- കൊവിഡിന് ശേഷം ഹൃദയാഘാതവും മരണവും; പുതിയ പഠനം...

click me!