
ഇന്ന് ഡിസംബർ ഒന്ന്. ലോക എയ്ഡ്സ് ദിനം(World AIDS Day). എല്ലാ വർഷവും ഡിസംബർ 1 ലോക എയ്ഡ്‌സ് ദിനമായി ലോകമെമ്പാടും ആചരിക്കുന്നത് ഈ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അതിലൂടെ ജീവൻ നഷ്ടപ്പെട്ട എല്ലാവരെയും ഓർമ്മിപ്പിക്കുന്നതിനും വേണ്ടിയാണ്. 1988 ലാണ് ഈ ദിനം ആദ്യമായി ആചരിക്കുന്നത്.
'അസമത്വങ്ങൾ അവസാനിപ്പിക്കുക. എയ്ഡ്സ് അവസാനിപ്പിക്കുക എന്നാണ് 2021ലെ ലോക എയ്ഡ്‌സ് ദിനത്തിന്റെ ആശയം. ഉപേക്ഷിക്കപ്പെട്ടവരിലേക്കും സമൂഹം ഒറ്റപ്പെടുത്തിയവരിലേക്കും എത്തിച്ചേരുന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകത ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
അക്വയേർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം (എയ്‌ഡ്‌സ്) എന്നത് ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്‌ഐവി) മൂലമുണ്ടാകുന്ന ഒരു വിട്ടുമാറാത്ത, ജീവൻ അപകടപ്പെടുത്തുന്ന ആരോഗ്യാവസ്ഥയാണ്. ഇത് അണുബാധകളെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്നു.
' രോഗത്തിന് പുറമേ, എച്ച്ഐവി, എയ്ഡ്സ് എന്നിവയുമായി ബന്ധപ്പെട്ട അവബോധത്തിന്റെ അഭാവവും സാമൂഹിക വിലക്കുകളും അവസ്ഥയെ വഷളാക്കുന്നു. എച്ച്‌ഐവിയെക്കുറിച്ചുള്ള അടിസ്ഥാനകാര്യങ്ങൾ മനസിലാക്കുകയും നമ്മുടെ സംരക്ഷണം ഉറപ്പാക്കുകയും ഈ സാമൂഹിക വിലക്കുകളിൽ നിന്ന് മുക്തി നേടുകയും ചെയ്യുക മാത്രമാണ് നമ്മൾ ചെയ്യേണ്ടത്...' - ദില്ലിയിലെ ധർമ്മശില നാരായണ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ വിഭാഗം മേധാവി ഡോ. ഗൗരവ് ജെയിൻ പറഞ്ഞു.
എയ്ഡ്‌സ് ഒന്നിലധികം സ്രോതസ്സുകളിലൂടെ പടരുന്നു. രോഗബാധിതനായ വ്യക്തിയുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിലൂടെയും സൂചി പോലുള്ള മയക്കുമരുന്ന് ഉപകരണങ്ങൾ പങ്കുവയ്ക്കുന്നതിലൂടെയും എച്ച്ഐവി ബാധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
എയ്ഡ്‌സ് ബാധിക്കുന്നത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുന്നു. ദ്രുതഗതിയിലുള്ള ഭാരക്കുറവ്, ആവർത്തിച്ചുള്ള പനി, രാത്രി വിയർക്കുക, കടുത്ത അകാരണമായ ക്ഷീണം, വിട്ടുമാറാത്ത വയറിളക്കം, വായിലും ജനനേന്ദ്രിയത്തിലും വ്രണങ്ങൾ, ന്യുമോണിയ, ന്യൂറോളജിക്കൽ ഡിസോർഡേഴ്സ്, വിഷാദം, ഓർമ്മക്കുറവ് എന്നിവയും പ്രകടമാകാമെന്നും ഡോ. ഗൗരവ് ജെയിൻ പറഞ്ഞു.
2025 ഓടെ പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുക ലക്ഷ്യം; മന്ത്രി വീണാ ജോര്‍ജ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam