കൗമാരക്കാരായ മക്കളുണ്ടോ? എങ്കില്‍ നിങ്ങള്‍ നിര്‍ബന്ധമായും അറിയേണ്ടത്...

By Web TeamFirst Published Nov 24, 2019, 7:58 PM IST
Highlights

വിവിധ വിഷയങ്ങളില്‍ ധാരാളം സംശയങ്ങളും ചോദ്യങ്ങളും ഇടയ്ക്ക് പ്രതിസന്ധികളുമെല്ലാം തോന്നുന്ന കാലമാണ് കൗമാരം. ഇപ്പോഴാകട്ടെ, കൗമാരക്കാര്‍ മുഴുവന്‍ ഇന്റര്‍നെറ്റ് ലോകത്താണ്. അതിനെ മോശമായ പ്രവണതയായി കാണാന്‍ കഴിയില്ല. കാരണം ഓരോ കാലത്തിനും അതിന്റേതായ സ്വഭാവമുണ്ട്. ഇത് ഡിജിറ്റല്‍ കാലമാണ്. ഇക്കാലത്ത് കുട്ടികള്‍ ഗാഡ്‌ഗെറ്റുകളുമായി ചങ്ങാത്തത്തിലാകുന്നുവെന്നത് സ്വാഭാവികമാണ്

കൗമാരക്കാരായ മക്കളുള്ള മാതാപിതാക്കള്‍ക്ക് എപ്പോഴും അവരെച്ചൊല്ലി ആശങ്കളായിരിക്കും. ഒരു കുട്ടി എന്ന അവസ്ഥയില്‍ നിന്ന് മുതിര്‍ന്നയൊരാള്‍ എന്ന അവസ്ഥയിലേക്ക് കടക്കുന്നതിനിടെയുള്ള നിര്‍ണ്ണായകമായ ഘട്ടമാണ് കൗമാരം. 

വിവിധ വിഷയങ്ങളില്‍ ധാരാളം സംശയങ്ങളും ചോദ്യങ്ങളും ഇടയ്ക്ക് പ്രതിസന്ധികളുമെല്ലാം തോന്നുന്ന കാലം. ഇപ്പോഴാകട്ടെ, കൗമാരക്കാര്‍ മുഴുവന്‍ ഇന്റര്‍നെറ്റ് ലോകത്താണ്. അതിനെ മോശമായ പ്രവണതയായി കാണാന്‍ കഴിയില്ല. കാരണം ഓരോ കാലത്തിനും അതിന്റേതായ സ്വഭാവമുണ്ട്. ഇത് ഡിജിറ്റല്‍ കാലമാണ്. ഇക്കാലത്ത് കുട്ടികള്‍ ഗാഡ്‌ഗെറ്റുകളുമായി ചങ്ങാത്തത്തിലാകുന്നുവെന്നത് സ്വാഭാവികമാണ്. 

എന്നാല്‍, ഏത് കാലത്തും പ്രധാനമാണ് നമുക്ക് ആരോഗ്യം. അത് കളഞ്ഞുകുളിച്ചുകൊണ്ട് ഒരിക്കലും ഒരിടത്തും നമുക്ക് മുന്നേറാന്‍ സാധ്യമല്ല. ഈ യാഥാര്‍ത്ഥ്യത്തെ ഓര്‍മ്മിപ്പിക്കുകയാണ് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ട്. 

 

 

ആഗോളതലത്തില്‍ തന്നെ അഞ്ച് കൗമാരക്കാരില്‍ നാല് പേരും ശാരീരികമായി 'ഇനാക്ടീവ്' ആണെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. 'ഇനാക്ടീവ്' എന്നാല്‍ ശരീരത്തിന് ആവശ്യമായ കുറഞ്ഞ വ്യായാമം- അതായത് ചെറിയൊരു നടത്തം പോലുമില്ലാത്ത തരത്തില്‍ മോശം അവസ്ഥയിലാണെന്ന്. ഇതിന് വലിയൊരു പരിധി വരെ കാരണമാകുന്നത് കൗമാരക്കാരുടെ മൊബൈല്‍ ഫോണ്‍- കംപ്യൂട്ടര്‍- ഇന്റര്‍നെറ്റ് ഉപയോഗം തന്നെയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. 

ഒട്ടും നിസാരമായി കാണേണ്ട ഒരു റിപ്പോര്‍ട്ടല്ല ഇതെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. അതായത് 2001 മുതല്‍ 2015 വരെയുള്ള നീണ്ട കാലയളവില്‍ 146 രാജ്യങ്ങളില്‍ നിന്നായി ശേഖരിച്ച ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ലോകാരോഗ്യ സംഘടന തങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അഞ്ചിലൊരു കൗമാരക്കാരന്‍ അല്ലെങ്കില്‍ കൗമാരക്കാരി മാത്രമാണ് ശാരീരികമായി 'ഫിറ്റ്' ആയിരിക്കുന്ന അവസ്ഥയിലുള്ളൂ എന്ന് പറയുന്നത് വരാനിരിക്കുന്ന തലമുറയുടെ ആകെയും ആരോഗ്യാവസ്ഥയുടെ ഭീകരത തുറന്നുകാട്ടുന്നത് തന്നെയാണ്. 

 

 

കൗമാരപ്രായത്തിലുള്ള കുട്ടികള്‍ ദിവസവും ഒരു മണിക്കൂറെങ്കിലും എന്തെങ്കിലും തരത്തിലുള്ള കായികാധ്വാനങ്ങളില്‍ നിര്‍ബന്ധമായും ഏര്‍പ്പെടണമെന്നും അതല്ലാത്തപക്ഷം ശാരീരികപ്രശ്‌നങ്ങള്‍ മൂലം ഹൃദയസംബന്ധമായ അസുഖങ്ങളുള്‍പ്പെടെ ഒരുപിടി അസുഖങ്ങള്‍ക്ക് എളുപ്പത്തില്‍ വഴങ്ങിക്കൊടുക്കേണ്ട സാഹചര്യമുണ്ടാകുമെന്നും റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു. 

ജിമ്മില്‍ പോയി ചെയ്യുന്ന വര്‍ക്കൗട്ടുകള്‍ മാത്രമല്ല ഒരു മണിക്കൂര്‍ വ്യായാമം കൊണ്ട് ഉദ്ദേശിക്കുന്നത്. നടത്തം, സൈക്ലിംഗ്, കായികവിനോദങ്ങള്‍, വീട്ടിലോ ചുറ്റുപാടോ ചെയ്യുന്ന പണികള്‍ - എല്ലാം ഇതില്‍പ്പെടുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മാത്രമല്ല- മാനസികാരോഗ്യത്തിനും മികച്ചത് നിത്യജീവിതവുമായി ബന്ധപ്പെട്ട കായികാധ്വാനങ്ങളാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

click me!