
ദില്ലി: ദില്ലി പ്രൈമിസ് ആശുപത്രിയിൽ വീണ്ടും നഴ്സുമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. പ്രതിഷേധ സമരം നടത്തിയതിന് എട്ട് നഴ്സുമാരെക്കൂടിയാണ് പിരിച്ചുവിട്ടത്. ഇതിൽ ഏഴു പേരും മലയാളികളാണ്.
പ്രതിഷേധം നടത്തിയതിന്റെ പേരിൽ ഇന്നലെ മൂന്നു മലയാളി നഴ്സുമാർക്ക് പിരിച്ചുവിടൽ കത്ത് നൽകിയിരുന്നു. കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാർക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകാത്തതിനെതിരെയായിരുന്നു ഇവർ പ്രതിഷേധം നടത്തിയത്.
ദില്ലിയിൽ കൊവിഡ് വ്യാപനം ആശങ്കാജനകമായി തുടരുകയാണ്. കൊവിഡ് പ്രതിരോധത്തിനായി കേന്ദ്രസർക്കാർ നേരിട്ട് ദില്ലിയിൽ ഇടപെട്ടിട്ടുണ്ട്. ദില്ലിയിൽ ആരോഗ്യ മന്ത്രി സത്യേന്ദിര്‍ ജയിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ആരോഗ്യ വകുപ്പിന്‍റെ അധിക ചുമതല നല്‍കി. രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലുള്ള സത്യേന്ദര്‍ ജയിന് ശ്വാസ തടസമുള്ളതിനാല്‍ വെന്‍റിലേറ്റര്‍ സഹായം നല്‍കിയിട്ടുണ്ട്. ജയിന്‍റെ സമ്പര്‍ക്കപ്പട്ടിക പരിശോധിച്ചുവരികയാണ്.
പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ദില്ലി ആരോഗ്യ മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യ പരിശോധന നെഗറ്റീവായെങ്കിലും രണ്ടാം പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി വിളിച്ച യോഗത്തിലും ജയിന്‍ പങ്കെടുത്തിരുന്നുവെന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. മുഖ്യമന്ത്രി കെജ്രിവാളും ജയിനും ഒരുവാഹനത്തിലായിരുന്നു യോഗത്തിനെത്തിയത്. പിന്നാലെ ദില്ലിയിലെ ഹോട്ടല്‍ ഉടമകളുമായുള്ള യോഗത്തിലും ആരോഗ്യ മന്ത്രി പങ്കെടുത്തിരുന്നു.
Read Also: റെയ്ഷാഡ് ബ്രൂക്ക്സിന്റെ കൊലപാതകം; പൊലീസ് ഓഫീസർ ഗാരറ്റ് റോൾഫിനെതിരെ അതിക്രൂരമായ നരഹത്യക്ക് കേസ്...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam