
ചെന്നൈ: ചെന്നൈ ഐ ഐ ടിയിൽ കൊവിഡ് (Covid) പടർന്ന് പിടിക്കുമോയെന്ന ആശങ്ക ശക്തമാക്കുന്നു. ഇവിടെ പത്ത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസത്തിനിടെയാണ് 10 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരെ തരമണിയിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ജെ രാധാകൃഷ്ണനടക്കമുള്ളവർ ഐ ഐ ടി സന്ദർശിച്ച് സാഹചര്യം വിലയിരുത്തി.
രാജ്യത്ത് കൊവിഡ് വീണ്ടും കൂടുന്നു; തുടർച്ചയായി രണ്ടാം ദിവസവും രണ്ടായിരത്തിന് മുകളില്‍
അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കണക്ക് തുടർച്ചയായി രണ്ടാം ദിവസവും രണ്ടായിരം കടന്നു. കൊവിഡ് വ്യാപന തോത് സൂചിക ജനുവരിക്ക് ശേഷം വീണ്ടും ഒന്നിലെത്തി. രണ്ടായിരത്തി മുന്നൂറ്റി എൺപത് പേർക്കാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 0.53 ശതമാനമായി ഉയർന്നു. രോഗം ഒരാളിൽ നിന്ന് എത്ര പേരിലേക്ക് പടരുമെന്നതിൻ്റെ തോത് സൂചിപ്പിക്കുന്ന ആർ മൂല്യം ഒരു ഇടവേളക്ക് ശേഷം വീണ്ടും ഒന്നിലെത്തിയെന്നതും ആശങ്ക വർധിപ്പിക്കുന്നതാണ്. ജനുവരി ആദ്യ ആഴ്ച്ചയ്ക്ക് ശേഷം ആർ മൂല്യം ഒന്നിൽ താഴെയായിരുന്നു. ദില്ലിയിലാണ് നിലവിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ദില്ലിയിൽ ഇന്നലെ 1009 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ കണക്കിനെക്കാൾ അറുപത് ശതമാനം വർധന. കൊവിഡ് വ്യാപനം ശക്തിപ്പെട്ടെങ്കിലും രോഗബാധിതരിൽ മൂന്ന് ശതമാനത്തിൽ താഴെ പേർ മാത്രമാണ് ആശുപത്രിയിൽ അഡ്മിറ്റായിട്ടുള്ളത്.
അതിനിടെ ദില്ലിയിൽ മാസ്ക് ഉപയോഗം വീണ്ടും കർശനമാക്കി. മാസ്ക് ഉപയോഗിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കാൻ ഇന്നലെ ചേർന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. പരിശോധനയും വാക്സിനേഷനും കൂട്ടാനും യോഗത്തിൽ നിർദേശമുണ്ട്. എന്നാൽ സ്കൂളുകൾ തത്ക്കാലം ഓൺലൈൻ ക്ലാസുകളിലേക്ക് മാറില്ല. ആൾക്കൂട്ടങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തില്ല.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളമാണ് രണ്ടാം സ്ഥാനത്ത്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഹരിയാന, മിസോറാം സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളിൽ വർധനയുണ്ടായിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കാൻ ആരോഗ്യ മന്ത്രാലയം ഈ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ നിലവിൽ പുതിയ തരംഗമെന്ന ഭീഷണി വിദൂരമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. രാജ്യത്ത് സ്വാഭാവിക പ്രതിരോധ ശേഷി 90 ശതമാനമാണെന്നും അതിനാൽ ഇനിയൊരു തരംഗത്തിന് സാധ്യത കുറവാണെന്ന് കാൺപൂർ ഐഐടിയിലെ പ്രൊഫസർ മണിന്ത അഗർവാൾ പറഞ്ഞു. കൊവിഡ് മാത്തമാറ്റിക്കൽ മോഡൽ എന്ന പേരിൽ രോഗത്തിൻറെ ഗതി പ്രവചിക്കുന്ന സംവിധാനം പ്രൊഫ മണിൻഡ് അഗർവാൾ വികസിപ്പിച്ചിരുന്നു. പുതിയ വകഭേദങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യാത്തതിനാൽ അടുത്ത തരംഗത്തെ കുറിച്ച് ആശങ്ക വേണ്ടെന്ന് ഐസിഎംആർ മുൻ തലവനായ ഡോ.ആർ ഗംഗഖേദ്കറും അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam