39കാരനായ മണികണ്ഠനും 28കാരിയായ മകന്റെ ഭാര്യയും തമ്മിലുള്ള ബന്ധം രാജേന്ദ്രൻ കണ്ടെത്തിയിരുന്നു. ഇവരുടെ ബന്ധത്തെ രാജേന്ദ്രൻ ചോദ്യം ചെയ്തിരുന്നു. ഇത് കുടുംബ വഴക്കിന് കാരണമായിരുന്നു. ഇതിലുള്ള പകയാണ് ആക്രമണത്തിന് കാരണമായത്.
കടലൂർ: മരുമകളും കാമുകനും ചേർന്ന് നടുറോഡിൽ വച്ച് ഭർതൃപിതാവിനെ ജീവനോടെ തീകൊളുത്തി കൊന്നു. വ്യാഴാഴ്ചയുണ്ടായ സംഭവത്തിൽ ഗുരുതര പൊള്ളലുമായി ചികിത്സയിലായിരുന്ന 64കാരൻ ശനിയാഴ്ചയാണ് മരണപ്പെട്ടത്. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലാണ് നടുക്കുന്ന സംഭവം നടന്നത്. കടംപുലിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മലിഗംപട്ട് സ്വദേശിയായ രാജേന്ദ്രൻ എന്ന വയോധികനെയാണ് മരുമകളും കാമുകനും ചേർന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തിക്കൊന്നത്. കഴുത്തിലും ശരീരത്തിന് പുറകിലും അരയിലുമായി 70 ശതമാനത്തിലേറെ പൊള്ളലേറ്റ 64കാരൻ ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്.
കടലൂരിലെ സർക്കാർ ആശുപത്രിയിലാണ് മരണം. രാജേന്ദ്രന്റെ മരുമകളായ ബി ജയപ്രിയയുടെ കാമുകൻ ഡി മണികണ്ഠൻ ആണ് കേസിലെ പ്രധാന പ്രതി. 39കാരനായ മണികണ്ഠനും 28കാരിയായ മകന്റെ ഭാര്യയും തമ്മിലുള്ള ബന്ധം രാജേന്ദ്രൻ കണ്ടെത്തിയിരുന്നു. ഇവരുടെ ബന്ധത്തെ രാജേന്ദ്രൻ ചോദ്യം ചെയ്തിരുന്നു. ഇത് കുടുംബ വഴക്കിന് കാരണമായിരുന്നു. ഇതിലുള്ള പകയാണ് ആക്രമണത്തിന് കാരണമായത്.
അക്രമം നടന്ന ദിവസം രാജേന്ദ്രൻ ബൈക്കിൽ പോകുമ്പോൾ മണികണ്ഠനും കൂട്ടാളികളും വഴിയിൽ വച്ച് 64കാരനെ തടഞ്ഞു. തുടർന്ന് എല്ലാവരുടെയും മുന്നിൽ വെച്ച് രാജേന്ദ്രന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം ഇവർ രക്ഷപ്പെട്ടു. ഈ വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയും വലിയ രീതിയിലെ ജനരോഷത്തിന് കാരണമാവുകയും ചെയ്തിരുന്നു. വീഡിയോ വൈറലായതോടെ കേസ് രജിസ്റ്റർ ചെയ്ത കടലൂർ പൊലീസ് വേഗത്തിൽ അന്വേഷണം തുടങ്ങി. പ്രധാന പ്രതി മണികണ്ഠൻ, മരുമകൾ ജയപ്രിയ എന്നിവരുൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


