
മുംബൈ: പാല്‍ഘറിലെ സന്യാസിമാരുടെ കൊലപാതകത്തില്‍ അറസ്റ്റ് ചെയ്ത 101 പേരില്‍ ഒരാള്‍ പോലും മുസ്ലീമല്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേഷ്മുഖ്. സംസ്ഥാനത്തെ ബിജെപി നയിക്കുന്ന പ്രതിപക്ഷം വര്‍ഗ്ഗീയത പരത്താന്‍ ശ്രമിക്കുന്നുമ്‌ടെന്നും എന്നാല്‍ അറസ്റ്റിലായവര്‍ മുസ്ലിംകള്‍ അല്ലെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
'' ഇതുവരെ 101 പേരെ അറ്സ്റ്റ് ചെയ്തു. ഞാന്‍ നിങ്ങളോട് പറയുകയാണ് അറസ്റ്റ് ചെയ്തതില്‍ ഒരാള്‍ പോലും മുസ്ലീം അല്ല. അതുകൊണ്ടുതന്നെ ഈ സംഭവത്തിന് വര്‍ഗ്ഗീയ നിറം നല്‍കരുത്. '' മന്ത്രി ഫേസ്ബുക്കിലൂടെ പറഞ്ഞു.
ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല, കൂട്ടായി കൊറോണ വൈറസ് ബാധയെ തടയാനുള്ള സമയാണെന്നും മന്ത്രി വ്യക്തമാക്കി. മുബൈയില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെ പാല്‍ഘറിലാണ് ആള്‍ക്കൂട്ടം മൂന്ന് സന്യാസിമാരെ ആക്രമിച്ച് കൊന്നത്. സംഭവത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കുന്നതിനെതിരെ മുഖ്യന്ത്രി ഉദ്ദവ് താക്കറെയും രംഗത്തെത്തിയിരുന്നു.
സന്ന്യാസിമാരെ മോഷ്ടാക്കളെന്ന് തെറ്റിദ്ധരിച്ചാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസമായി മോഷണം പതിവായിരുന്നു. ജൂന അഖാഡ എന്ന പ്രത്യേക വിഭാഗത്തില്‍ പെടുന്നവരാണ് ഈ സന്യാസിമാര്‍. ദാദ്ര നഗര്‍ ഹവേലി് അതിര്‍ത്തിയില്‍ പൊലീസ് സന്ന്യാസിമാരെ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു. തിരികെ മറ്റൊരു വഴിയിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് ഗഡ്ഛിന്‍ചലെ ഗ്രാമത്തില്‍ നിന്ന് ആക്രമണമേറ്റത്.
വടികളും കല്ലും ഉപയോഗിച്ചാണ് മര്‍ദ്ദിച്ചത്. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസിനും ആക്രമണമേറ്റു. ആക്രമണ ദൃശ്യങ്ങള്‍ ചിലര്‍ പ്രചരിപ്പിച്ചു. സന്ന്യാസിമാര്‍ ജീവന് വേണ്ടി യാചിക്കുന്നതും വീഡിയോയില്‍ കാണാം. മരിച്ചവരില്‍ രണ്ട് പേര്‍ സന്ന്യാസിമാരും ഒരാള്‍ ഡ്രൈവറുമാണ്. കുട്ടികളെ തട്ടിയെടുത്ത് കിഡ്‌നിയെടുക്കുന്ന സംഘം ഗ്രാമത്തിലെത്തിയെന്ന് അഭ്യൂഹം പരന്നിരുന്നു. സന്യാസിമാര്‍ ഈ സംഘമാണെന്ന് തെറ്റിദ്ധരിച്ചാണ് ആള്‍ക്കൂട്ടം ആക്രമിച്ചതെന്നാണ് വ്യക്തമാകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam