
ദില്ലി: ദില്ലിയിലെ അലിപൂരിൽ നീന്തൽക്കുളത്തിൽ 11കാരൻ മുങ്ങിമരിച്ചു. പൊലീസുകാരുടെ ഭാര്യമാർ നടത്തിവരുന്ന ദില്ലിയിലെ അലിപൂരിലെ നീന്തൽക്കുളത്തിലാണ് ദാരുണമായ സംഭവമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം നീന്തൽക്കുളത്തിലെത്തിയ കുട്ടി മുങ്ങി മരിക്കുകയായിരുന്നു. അതേസമയം, സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുട്ടിയുടെ കുടുംബാംഗങ്ങൾ രംഗത്തെത്തി. ഇവർ പൊലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.
കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ അന്വേഷണത്തിൽ സംശയാസ്പദമായി ഒന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രവി സിംഗ് പറഞ്ഞു. മെയ് 14ന് കുട്ടിയും അച്ഛനും സുഹൃത്തുക്കളും കുളത്തിൽ നീന്തുന്നതിനിടെയാണ് അപകടം. ഫോൺ കോൾ വന്നതിനെ തുടർന്ന് അറ്റൻ്റ് ചെയ്യാൻ അച്ഛൻ പുറത്തേക്ക് പോയി തിരിച്ചെത്തിയപ്പോൾ മകൻ കുളത്തിൽ ചലനമറ്റ് കിടക്കുന്നതാണ് കണ്ടത്. കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.
കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബാംഗങ്ങൾ അലിപൂർ പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. അന്വേഷണത്തിൽ ഇതുവരെ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും എന്നാൽ അനധികൃതമായ രീതിയിലാണ് സ്വിമ്മിങ് പൂൾ നടത്തി വരുന്നതെന്നും പൊലീസ് പറയുന്നു. അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണറുടെയും ദില്ലി പൊലീസിലെ ഒരു സബ് ഇൻസ്‌പെക്ടറുടെയും ഭാര്യമാരുടെ സംയുക്ത സംരംഭത്തിലാണ് സ്വിമ്മിങ് പൂൾ നടത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam