
ഭോപ്പാൽ: മധ്യപ്രദേശിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടി വീണ് യുവാക്കളുടെ പ്രതിഷേധം. മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ ശിവഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. മന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ഒരു സംഘം ഗ്രാമീണർ പെട്ടെന്ന് ചാടിവീഴുകയായിരുന്നു. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലായിരുന്നു വാഹന വ്യൂഹം. സഡൻ ബ്രേക്കിട്ട് വാഹനങ്ങൾ നിർത്തിയതിനാൽ വലിയ ദുരന്തം തലനാരിഴക്ക് ഒഴിവായി. ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ മധ്യപ്രദേശ് ഭാഗത്തെ നിർമാണപ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രി നേരിട്ടെത്തിയപ്പോഴാണ് ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായത്.
ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലൂടെ 120 കിലോമീറ്റർ വേഗതയിലാണ് മന്ത്രിയുടെയും അകമ്പടി വാഹനങ്ങളുടെയും വ്യൂഹം കടന്നുപോയത്. ഈ സമയത്താണ് എട്ട് വരിപ്പാതയിൽ മന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് മൂന്ന് യുവാക്കൾ അടങ്ങുന്ന സംഘം പെട്ടെന്ന് കയറിനിന്നത്. തുടർന്ന് കൂടുതൽ ആളുകൾ ഇവിടേക്ക് എത്തി. അതിവേഗത്തിലായിരുന്ന വാഹനങ്ങൾ പെട്ടെന്ന് വെട്ടിച്ചതുകൊണ്ട് മാത്രമാണ് റോഡിൽ നിന്നവരുമായി ഇടിക്കാതിരുന്നത്. സഡൻ ബ്രേക്ക് ഇട്ടതിനെ തുടർന്ന് അകമ്പടി വാഹനങ്ങൾ പരസ്പരം കൂട്ടിയിടിക്കുന്ന സാഹചര്യമുണ്ടായെങ്കിലും ഡ്രൈവർമാരുടെ സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി.
എക്സ്പ്രസ് വേ നിർമാണം കാരണം പ്രദേശത്തെ കൃഷിയിടങ്ങളിലും റോഡുകളിലും കനത്ത വെള്ളക്കെട്ട് രൂപപ്പെടുന്നതായി ഗ്രാമീണർ പരാതിപ്പെടുന്നു. ഈ വിഷയത്തിൽ മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകാനാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഗ്രാമീണർ ഇവിടെ തടിച്ചുകൂടിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. മന്ത്രി എത്തുന്നതിന് മുന്നോടിയായി ചില സ്ഥലങ്ങളിൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് ഗ്രാമീണരിൽ നിന്ന് നിവേദനങ്ങൾ സ്വീകരിച്ചിരുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം കുട്ടികളെ സ്കൂളിൽ വിടാൻ എത്തിയ ചിലർ വിഐപി വാഹനവ്യൂഹം വരുന്നത് അറിയാതെ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചതാണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. മധ്യപ്രദേശിലെ 245 കിലോമീറ്റർ വരുന്ന എക്സ്പ്രസ് വേയുടെ ഭാഗങ്ങൾ നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. ദേശീയ പാത പൂർണ്ണമായും സജ്ജമാകുന്നതോടെ ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രാസമയം 24 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam