
ഇൻഡോർ(മധ്യപ്രദേശ്): മധ്യപ്രദേശിലെ ഇൻഡോറിൽ ക്ഷേത്രത്തിലെ കിണറിൽ വീണ് 13 മരണം. ഇൻഡോറിലെ ശ്രീ ബലേശ്വർ ജുലേലാൽ ക്ഷേത്രത്തിൽ രാമനവമി ആഘോഷത്തിനിടെയാണ് ദാരുണമായ അപകടമുണ്ടായത്. ക്ഷേത്രക്കിണറിന്‍റെ മേൽമൂടി തകർന്നായിരുന്നു അപകടം. മുപ്പതിലധികം പേരാണ് കിണറ്റിൽ വീണത്. 19 പേരെ രക്ഷപ്പെടുത്താനായെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് ചൗഹാനുമായി സംസാരിച്ചെന്നും സ്ഥിതിഗതികൾ ആരാഞ്ഞെന്നും അദ്ദേഹം അറിയിച്ചു. മധ്യപ്രദേശ് സർക്കാർ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.
രാമനവമി ആഘോഷത്തിന്റെ ഭാഗമായി നിരവധി പേരാണ് ക്ഷേത്രത്തിലെത്തിയത്. കിണറിന്റെ അടുത്തേക്ക് കൂടുതല്‍ പേര്‍ നീങ്ങിയതോടെ മൂടിയ ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഇന്‍ഡോര്‍ കലക്ടറോടും പ്രാദേശിക ഭരണകൂടത്തോടും നിര്‍ദേശിച്ചു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. എട്ടുപേരെ രക്ഷപ്പെടുത്തിയെന്നും ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ശിവരാജ് സിംഗ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam