
ബെംഗളൂരു: തോക്കെടുത്ത് കളിക്കുന്നതിനിടെ 15കാരന്‍റെ കയ്യിലിരുന്ന് പൊട്ടി അടുത്തു നിന്ന നാലു വയസുകാരന് ദാരുണാന്ത്യം. വെടിയേറ്റ് നാലു വയസുകാരന്‍റെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കര്‍ണായകയിലെ മണ്ഡ്യ നാഗമംഗല താലൂക്കിലാണ് ദാരുണമായ സംഭവം. പശ്ചിമബംഗാൾ സ്വദേശികളായ തൊഴിലാളികളുടെ നാലു വയസുള്ള മകൻ അഭിജീത് ആണ് മരിച്ചത്. നാഗമംഗലയിലെ ഒരു കോഴിഫാമിൽ ഇന്നലെ വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം.
സംഭവത്തിൽ പശ്ചിമബംഗാളിൽ നിന്ന് ജോലിക്ക് വന്ന പതിനഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഈ ഫാം നോക്കി നടത്തുന്നവർ മുറിയിൽ തോക്ക് സൂക്ഷിച്ചിരുന്നു. തോക്ക് പുറത്തെടുത്ത് വെച്ചശേഷം ഇവര്‍ പുറത്തേക്ക് പോയിരുന്നു. ഇതിനിടയിൽ തൊട്ടടുത്ത ഫാമിൽ ജോലി ചെയ്യുന്ന 15കാരൻ ഇവിടേക്ക് എത്തുകയായിരുന്നു. പുറത്ത് തോക്കിരിക്കുന്നത് കണ്ട 15കാരൻ അതെടുത്ത് പരിശോധിക്കുകയും അബദ്ധത്തിൽ ട്രിഗർ വലിക്കുകയുമായിരുന്നു. തോക്കിൽ നിന്നും രണ്ട് തവണ വെടി പൊട്ടി.
ആദ്യത്തെ വെടിയുണ്ട തൊട്ടടുത്ത് നിന്ന നാല് വയസ്സുകാരന്‍റെ വയറ്റിലാണ് കൊണ്ടത്. രണ്ടാമത്തേത് നാല് വയസ്സുകാരന്‍റെ അമ്മയുടെ കാലിലും കൊണ്ടു. അമിത രക്തസ്രാവത്തെതുടര്‍ന്ന് കുട്ടി തൽക്ഷണം മരിച്ചു. കുട്ടിയുടെ അമ്മയെ തൊട്ടടുത്ത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam