ചാലക്കുടി ഫെഡറൽ ബാങ്കിൽ കവര്‍ച്ച നടത്തിയ കേസിൽ പിടിയിലായ റിജോ ആന്‍റണി മോഷണം നടത്തുന്നതിന് തൊട്ടുമുമ്പുള്ള ദിവസം അമ്പു തിരുനാളിൽ പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. മോഷണ ശേഷം വസ്ത്രം മാറി സ്കൂട്ടറിൽ പോകുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. തിരുനാൾ ആഘോഷത്തിനിടെയാണ് റിജോ സ്കൂട്ടറിനുള്ള നമ്പര്‍ സംഘടിപ്പിച്ചത്.
തൃശൂര്‍: ചാലക്കുടി ഫെഡറൽ ബാങ്കിൽ കവര്‍ച്ച നടത്തിയ കേസിൽ പിടിയിലായ റിജോ ആന്‍റണി മോഷണം നടത്തുന്നതിന് തൊട്ടുമുമ്പുള്ള ദിവസം അമ്പു തിരുനാളിൽ പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ അടക്കം പുറത്ത്. മോഷണശേഷം ജാക്കറ്റ് മാറ്റി ടീ ഷര്‍ട്ട് ധരിച്ച് സ്കൂട്ടറിൽ പോകുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ചാലക്കുടി സെന്‍റ് മേരീസ് ഫൊറോ പള്ളിയിലെ അമ്പുതിരുനാള്‍ ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിൽ റിജോ ആന്‍റണി നൃത്തം ചെയ്യുന്ന വീഡിയോ ആണ് പുറത്തുവന്നത്. ബുധനാഴ്ച രാത്രിയായിരുന്നു ആഘോഷം. മോഷണം ആസൂത്രണം ചെയ്യുന്നതിന്‍റെ ഭാഗമായാണ് റിജോ പെരുന്നാളിൽ പങ്കെടുത്തത്.
ഇവിടെ വെച്ചാണ് മോഷണം നടത്താൻ ഉപയോഗിച്ചിരുന്ന സ്കൂട്ടറിനുള്ള നമ്പര്‍ സംഘടിപ്പിച്ചത്. അവിടെ പാർക്ക് ചെയ്തിരുന്ന ബൈക്കുകളില്‍ നിന്നും ഒരു നമ്പര്‍ തെരഞ്ഞെടുക്കുകയായിരുന്നു. ആ നമ്പര്‍ വെച്ച് സ്വന്തം സ്കൂട്ടറിന് ഒരു വ്യാജ നമ്പര്‍ അടിച്ചു. സിസിടിവിയില്‍ തെരയുമ്പോള്‍ പെരുന്നാളിന് വന്ന ഏതേലും പാവപ്പെട്ടവന്‍റെ പിന്നാലെ പൊലീസ് കുറച്ചുപോകുമെന്ന് കരുതിയാണ് ഇത്തരമൊരു കാര്യം റിജോ ആസൂത്രണം ചെയ്തത്.
ബുധനാഴ്ച പെരുന്നാള്‍ ആഘോഷവം കഴിഞ്ഞ് വ്യാഴാഴ്ച തന്നെ റിജോ വ്യാജ നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കിയശേഷം വെള്ളിയാഴ്ചയാണ് മോഷണം നടത്തിയത്. വ്യാഴാഴ്ചയോടെ തന്നെ എല്ലാ ആസൂത്രണവും റിജോ പൂര്‍ത്തിയാക്കിയിരുന്നു. വെള്ളിയാഴ്ച മോഷണം നടത്തിയശേഷം മൂന്നു മിനുട്ടിനുള്ളിൽ റിജോ വസ്ത്രം മാറിയെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. ഇതിനിടയിൽ സ്കൂട്ടറിൽ റിജോ കണ്ണാടിയും ഘടിപ്പിച്ചു. പാലിയേക്കര ടോള്‍ പ്ലാസ എത്തുന്നതിന് ഒരു കിലോമീറ്ററിന് മുമ്പാണ് തെളിവുകള്‍ നശിപ്പിക്കാൻ റിജോ ശ്രമിച്ചത്. ജാക്കറ്റ് മാറ്റിയശേഷം പച്ച ടീ ഷര്‍ട്ട് ധരിച്ചാണ് യാത്ര തുടര്‍ന്നത്. ഇതിനുശേഷവും വസ്ത്രം മാറി.
എന്നാൽ, എല്ലാ പ്ലാനും കൃത്യമായി നടത്തിയെങ്കിലും ധരിച്ചിരുന്ന ഷൂ മാത്രം മാറ്റാൻ മറന്നുപോയ റിജോ ഒടുവിൽ പൊലീസിന്‍റെ വലയിലായി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിൽ റിജോയുടെ ഷൂവും സ്കൂട്ടറുമാണ് നിര്‍ണായകമായത്. അന്വേഷണത്തിന് ഒടുവിൽ പേരാമ്പ്ര അപ്പോളോയ്ക്ക് പിന്നിലുള്ള ആശാരിപ്പാറ ഭാഗത്ത് പൊലീസ് എത്തി. ആ പ്രദേശത്തുള്ള സ്ത്രീയോട് ബാങ്ക് കവർച്ചയുടേയും സ്കൂട്ടറിൽ പ്രതി പോകുന്നതിന്‍റെ സിസിടിവി ദൃശ്യം കാണിച്ച് ഇങ്ങനെ ഒരാളെ അറിയുമോ എന്ന് ചോദിച്ചു.
വ്യക്തമാകുന്നില്ലെന്ന് മറുപടി ലഭിച്ചപ്പോൾ ദൃശ്യത്തിൽ കാണുന്നതിനോട് സാമ്യമുള്ള ആരെയെങ്കിലും അറിയുമോ എന്നും പൊലീസുകാർ ചോദിച്ചു.തൊട്ടടുത്ത റിജോയുടെ വീട്ടിൽ ഇത്തരത്തിൽ ഒരു സ്കൂട്ടറുണ്ടെന്ന് അവർ മറുപടി നൽകി. ഇതോടെ റിജോയുടെ വീട്ടിലേക്ക് പൊലീസ് മഫ്ത്തിയിലെത്തി. മോഷണ സമയത്ത് റിജോ ധരിച്ച ഷൂസ് പുറത്ത് കണ്ടെത്തി. ഇതോടെയാണ് പ്രതിയിലേക്ക് പൂർണമായി എത്തിയെന്ന് പൊലീസ് ഉറപ്പിച്ചത്.

