
കനൗജ്: കല്യാണ വിരുന്നിൽ ഒരു ചിക്കൻ പീസ് അധികമായി ചോദിച്ചതിന് പിന്നാലെയുണ്ടായ കൂട്ടത്തല്ലിൽ 15കാരന് ദാരുണാന്ത്യം. ഉത്തർ പ്രദേശിലെ കനൗജിലാണ് സംഭവം. ഒരു ചിക്കൻ കാൽ അധികമായി ചോദിച്ച മുത്തച്ഛനെ പിന്തുണച്ച് സംസാരിച്ചതിന് പിന്നാലെയാണ് 15കാരനെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വിവാഹ ചടങ്ങുകളുടെ ഭാഗമായ വിരുന്നിൽ 15കാരനൊപ്പമുണ്ടായിരുന്ന 65കാരനായ മുത്തച്ഛൻ ഒരു ചിക്കൻ പീസ് അധികമായി ചോദിച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. 65കാരനെ വിരുന്ന് നടത്തിയവർ വലിയ രീതിയിൽ പരിഹസിക്കാനും പൊതുജന മധ്യത്തിൽ അപമാനിക്കാനും ശ്രമിച്ചതിനെ 15കാരൻ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 15കാരനെ അക്രമി സംഘം കട്ട കൊണ്ട് ആക്രമിച്ച് കൊന്നത്. നെഞ്ചിലും പുറത്തും കട്ട കൊണ്ടുള്ള ഇടിയേറ്റാണ് 15കാരൻ കൊല്ലപ്പെട്ടത്. പരിക്കേറ്റ് തളർന്ന് വീണ 15കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
15കാരനെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ ആക്രമിച്ചവർ വിവാഹ വീട്ടിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമത്തിൽ 15കാരന്റെ പിതാവിനും ഉറ്റബന്ധുവിനും പരിക്കേറ്റിട്ടുണ്ട്. കനൗജ് പൊലീസ് സൂപ്രണ്ട് വിനോദ് കുമാർ, സർക്കിൾ ഇൻസ്പെക്ടർ തിർവ കുൽവീർ സിംഗ്, ഇൻസ്പെക്ടർ ഇൻ ചാർജ് സഞ്ജയ് കുമാർ ശുക്ള അടക്കമുള്ളവർ സംഭവ സ്ഥലത്ത് എത്തിയാണ് സംഭവം മറ്റ് രീതിയിലുള്ള പ്രതിഷേധങ്ങളിലേക്ക് പോകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam