
കാണ്‍പൂര്‍: പെര്‍ഫ്യൂം വ്യാപാരിയുടെ വീട്ടില്‍ ആദായനികുതി (IT department) വകുപ്പ് നടത്തിയ റെയ്ഡില്‍ 150 കോടി രൂപ പിടികൂടി. കാണ്‍പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായി പിയൂഷ് ജെയിനിന്റെ (Piyush Jain) വീട്ടിലാണ് റെയ്ഡ് നടത്തിയത്. 150 കോടി രൂപയുടെ കറന്‍സി ഇതുവരെ പിടികൂടിയെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി-CBCI) ചെയര്‍മാന്‍ വിവേക് ജോറി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. സിബിഐസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കേസാണിത്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. നോട്ടുകെട്ടുകള്‍ കൂമ്പാരമായിട്ട അവസ്ഥയിലാണ് പണം കണ്ടെത്തിയത്. പണം കടലാസ് പെട്ടിയിലടുക്കി മഞ്ഞടേപ്പ് കൊണ്ടും വരിഞ്ഞ് അടുക്കിവെച്ചിരിക്കുന്നതായും കണ്ടെത്തി. 30ഓളം കെട്ട് പണമാണ് കണ്ടെത്തിയത്.
പണം മുഴുവനായി എണ്ണി തീര്‍ന്നിട്ടില്ല. നോട്ടുകള്‍ കൂമ്പാരമാക്കി നോട്ടെണ്ണല്‍ യന്ത്രം ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ എണ്ണുന്ന ചിത്രങ്ങളും പുറത്തുവന്നു. വ്യാഴാഴ്ച തുടങ്ങിയ റെയ്ഡും പണം എണ്ണലും ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ഇയാളുടെ മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും റെയ്ഡ് തുടരുകയാണ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ജിഎസ്ടി ഉദ്യോഗസ്ഥരാണ് ആദ്യം റെയ്ഡ് നടത്തിയത്. പണം കണ്ടെത്തിയതോടെ സിബിഐസി, കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിച്ചു. വ്യാജ കമ്പനികളുടെ പേരില്‍ ഇന്‍വോയിസ് നിര്‍മിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ജിഎസ്ടി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഓരോ ഇന്‍വോയിസിലും 50000 രൂപയുടെ വെട്ടിപ്പാണ് കണ്ടെത്തിയത്. 200 ഇന്‍വോയിസുകള്‍ നിര്‍മിച്ച് തട്ടിപ്പ് നടത്തിയെന്നാണ് ജിഎസ്ടി ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
സമാജ് വാദി പാര്‍ട്ടിയുടെ പേരില്‍ സമാജ് വാദി അത്തര്‍ എന്ന പേരില്‍ കഴിഞ്ഞ നവംബറില്‍ പുറത്തിറക്കിയത് പിയൂഷ് ജയിനിന്റെ കമ്പനിയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സമാജ് വാദി പാര്‍ട്ടിക്കെതിരെ ബിജെപി രംഗത്തെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam