
മുംബൈ: 75ഓളം പേര്‍ താമസിക്കുന്ന ഇരുനില കെട്ടിടം തകര്‍ന്നു വീണപ്പോള്‍ രക്ഷകനായി 18കാരന്‍. ഇയാളുടെ അവസരോചിത ഇടപെടലാണ് ഒരുപാട് പേരുടെ ജീവന്‍ രക്ഷിച്ചത്. പുലര്‍ച്ചെ വരെ വെബ്‌സീരീസ് കണ്ട് ഇരുന്നതാണ് ഇത്രയും പേരുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായത്. മുംബൈക്ക് സമീപത്തെ ഡോംബിവിലിയിലാണ് സംഭവം.
രാത്രിയിലും വെബ്‌സീരീസ് കാണുന്ന പതിവുള്ളയാളാണ് 18കാരനായ കുനാല്‍ മോഹിതെ. പതിവ് പോലെ കഴിഞ്ഞ ദിവത്തെ കാണല്‍ പുലര്‍ച്ചെവരെ നീണ്ടു. പുലര്‍ച്ചെ നാല് മണിയായപ്പോള്‍ വീടിന്റെ അടുക്കള ഭാഗം കുലുങ്ങുന്നത് പോലെ തോന്നി. കെട്ടിടം തകരുകയാണെന്ന് കുനാലിന് മനസ്സിലായി. ഉടന്‍ തന്നെ വീട്ടുകാരെ വിളിച്ചുണര്‍ത്തി. പിന്നീട് വീട്ടുകാരും കുനാലും കൂടെ കെട്ടിടത്തില്‍ താമസിക്കുന്ന എല്ലാവരെയും വിളിച്ചുണര്‍ത്തി പുറത്തെത്തിച്ചു. എല്ലാവരും പുറത്തെത്തി നിമിഷങ്ങള്‍ക്കകം കെട്ടിടം നിലംപൊത്തി.
കെട്ടിടം അപകടാവസ്ഥയിലാണെന്നും എല്ലാവരും മാറണമെന്നും ഒമ്പത് മാസം മുന്നേ അറിയിപ്പ് നല്‍കിയിരുന്നതായി അധികൃതര്‍ അറിയിച്ചു. നോട്ടീസ് ലഭിച്ചിരുന്നെന്നും എന്നാല്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതിനാല്‍ മറ്റൊരു താമസ സൗകര്യം ലഭിക്കാതിരുന്നതിനാലാണ് അപകട സാധ്യതയുള്ള കെട്ടിടത്തില്‍ തുടര്‍ന്നതെന്നും കെട്ടിടത്തില്‍ താമസിച്ചവര്‍ പറഞ്ഞു. 18 കുടുംബങ്ങളാണ് ഇരുനിലകെട്ടിടത്തില്‍ താമസിച്ചിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam