
ദില്ലി: 50 ലക്ഷം രൂപ അനധികൃതമായി കയ്യില്‍ വച്ചതിന് 19കാരനെ സിഐഎസ്എഫ് ദില്ലി മെട്രോ സ്റ്റേഷനില്‍ നിന്ന് പിടികൂടി. ഗുജറാത്തിലെ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്കുവേണ്ടിയാണ് ഇയാള്‍ പണവുമായെത്തിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
ശനിയാഴ്ച വൈകീട്ട് ബരഖമ്പ സ്റ്റേഷനില്‍ വച്ചാണ് താക്കൂര്‍ ദിലീപ് എന്ന 19കാരനെ പണവുമായി പിടികൂടിയത്. ചാന്ദ്നി ചൗക്ക് സ്റ്റേഷനിലേക്ക് പോകാന്‍ എത്തിയതായിരുന്നു ഇയാള്‍. കയ്യില്‍ ഒരു ബാഗും ഉണ്ടായിരുന്നു.
500, 200, 100 രൂപയുടെ നോട്ടുകളാണ് ഈ ബാഗില്‍ ഉണ്ടായിരുന്നത്. എന്താവശ്യത്തിനാണ് പണം കൊണ്ടുകരുതിയതെന്ന് ഇയാള്‍ വ്യക്തമാക്കിയിട്ടില്ല. ഇയാളുടെ തൊഴിലുടമയായ ധ്രുവ് ഭായ് പോളിന് വേണ്ടിയാണ് പണവുമായി യാത്ര ചെയ്തത്. ധ്രുവിന്‍റെ മാനേജര്‍ അധികൃതരെ സമീപിക്കുകയും ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
അതേസമയം പണം കയ്യില്‍ വച്ചതിന് മതിയായ രേഖകളോ കാരണമോ ഇവരുടെ പക്കലുണ്ടായിരുന്നില്ല. പണം ആദായനികുതി വകുപ്പിന് കൈമാറിയിരിക്കുകയാണ്. കൂടുതല്‍ അന്വേഷണം ആദായനികുതി വകുപ്പ് നടത്തും. 2017 മുതല്‍ രണ്ട് ലക്ഷത്തില്‍ കൂടുതല്‍ തുകയുടെ കൈമാറ്റം കള്ളപ്പണം തടയുന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam