കർണാടകയിലെ തുംകൂരുവിൽ യുവാവ് കാറിനകത്ത് നാടൻ ബോംബ് പൊട്ടിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്
ബെംഗളൂരു: കർണാടകയിലെ തുംകൂരുവിൽ യുവാവ് കാറിനകത്ത് നാടൻ ബോംബ് പൊട്ടിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. പെൺസുഹൃത്തായിരുന്ന രമ്യയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് കൊല്ലപ്പെട്ട നാഗേന്ദ്ര കാറിൽ കയറ്റി കൊണ്ടുപോയതെന്ന് സുഹൃത്ത് പൊലീസിന് മൊഴി നൽകി. നാഗേന്ദ്രയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു നാടൻ ബോംബ് പൊലീസ് കണ്ടെടുത്തു. പ്രണയപ്പകയിൽ പെൺസുഹൃത്തിനെ കുത്തി പരിക്കേൽപിച്ച് യുവാവ് ജീവനൊടുക്കിയ സംഭവത്തിലാണ് പൊലീസിന് നിർണായക മൊഴി ലഭിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ രമ്യ താമസിക്കുന്ന ജയനഗറിലെ വീട്ടിലെത്തിയ നാഗേന്ദ്ര, കൈവശം കരുതിയിരുന്ന കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് കാറിൽ കയറ്റി കൊണ്ടു പോയതെന്ന് ഒപ്പം താമസിക്കുന്ന യുവതി പൊലീസിന് മൊഴി നൽകി.
കൈവശം ബോംബുണ്ടെന്നും പൊട്ടിക്കുമെന്നും നാഗേന്ദ്ര ഭീഷണിപ്പെടുത്തിയതായി രമ്യയും പൊലീസിനോട് വ്യക്തമാക്കി. ആരോഗ്യനില മെച്ചപ്പെട്ട രമ്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ നാഗേന്ദ്രയെ പ്രതി ചേർത്ത് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം നാഗേന്ദ്രയ്ക്ക് എവിടെ നിന്നാണ് നാടൻ ബോംബ് ലഭിച്ചതെന്ന് ഇനിയും വ്യക്തമല്ല. അങ്കോളയിലെ നാഗേന്ദ്രയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇന്ന് പൊലീസ് ഒരു നാടൻ ബോംബ് കണ്ടെടുത്തു. ബോംബ് സ്ക്വാഡിന്റെ സാന്നിധ്യത്തിൽ ആളൊഴിഞ്ഞ ഇടത്ത് വച്ച് ഇത് പൊട്ടിച്ചു.
നാഗേന്ദ്ര രമ്യയെ തട്ടിക്കൊണ്ടുപോയ വിവരം സുഹൃത്താണ് പൊലീസിനെ വിളിച്ചറിയിച്ചത്. ഇവർ കാബിലാണ് യാത്ര ചെയ്യുന്നത് എന്ന് വ്യക്തമായതോടെ പൊലീസ് കാബ് ഡ്രൈവറെ വിളിച്ച് വാഹനം പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഡ്രവൈർ വാഹനം ദിശ മാറ്റിയതോടെയാണ് നാഗേന്ദ്ര രമ്യയെ കുത്തിയത്. പിന്നാലെ വാഹനം നിർത്തി രമ്യയെ വലിച്ച് പുറത്തിട്ട ഡ്രൈവറുടെ അവസരോചിത നടപടിയാണ് ജീവൻ രക്ഷിച്ചത്. രമ്യ അപകടനില തരണം ചെയ്തിട്ടുണ്ട്



