
ദില്ലി: 2 പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായതെന്നാണ് വിവരം. അഖ്നൂർ ജമ്മു മേഖലയിലാണ്. ഈ രണ്ട് മേഖലകളിലും പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളിൽ അക്രമണം നടത്തിയ യുദ്ധവിമാനങ്ങളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വിമാനങ്ങൾ തകരുന്ന സാഹചര്യത്തിൽ ഇവർ പുറത്തേക്ക് ചാടിയതായിരിക്കാം എന്നാണ് അനുമാനം. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും തന്നെ സേനാവൃത്തങ്ങൾ പുറത്തുവിട്ടിട്ടില്ല. യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചുള്ള മിസൈൽ ആക്രമണമാണ് ജമ്മുവിലുണ്ടായത്. അതോടൊപ്പം ഡ്രോണ്‍ ആക്രമണവും ഉണ്ടായിരിന്നു. അതിനിടെയാണ് 2 പൈലറ്റുമാര്‍ കസ്റ്റഡിയിലായി എന്ന വിവരം പുറത്തുവരുന്നത്. ആദ്യം ഒരാള്‍ കസ്റ്റഡിയിലായി എന്ന വിവരമാണ് പുറത്ത് വന്നത്,
പാകിസ്ഥാനിലെ ലക്ഷ്യങ്ങൾ തകർത്തതായിട്ടുള്ള സൂചനകളാണ് പുറത്തുവരുന്നത്. കറാച്ചി തുറമുറഖത്തും ആക്രമണം നടന്നുവെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. വിമാനത്താവളങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചതിനാൽ 3 മണിക്കൂർ മുമ്പെത്തണമെന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ട്. അതേ സമയം അതിശക്തമായ തിരിച്ചടിയാണ് ഇന്ത്യ പാകിസ്ഥാന് നല്‍കിയിരിക്കുന്നത്. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിലെല്ലാം തന്നെ ഇന്ത്യ അതിശക്തമായ വ്യോമാക്രമണമാണ് നടത്തിയത്. ലാഹോറിളും ഇസ്ലാമാബാദിയും കറാച്ചിയിലും തുടര്‍ സ്ഫോടനങ്ങള്‍ നടത്തിയിരുന്നു.
അതേ സസമയം,രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചെന്ന വാർത്തകൾ തെറ്റെന്ന് പിഐബി അറിയിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകൾ പ്രചരിച്ചിരുന്നു. കേന്ദ്രസർക്കാർ അത്തരമൊരു നടപടി എടുത്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ശ്രീനഗർ, ചണ്ഡീഗഡ്, അമൃത്സർ, ലുധിയാന, പട്യാല, ഷിംല തുടങ്ങിയ സ്ഥലങ്ങളിലെ വിമാനത്താവളങ്ങൾ അടച്ചുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റവുമൊടുവിൽ അറിയിച്ചത്. പ്രത്യേക സാഹചര്യത്തില്‍ എയര്‍ ഇന്ത്യ അടക്കം വിമാന കമ്പനികൾ യാത്രക്കാർക്ക് നിർദ്ദേശങ്ങൾ നല്‍കിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ സുരക്ഷ വർധിപ്പിച്ച സാഹചര്യത്തിൽ യാത്രക്കാർ മൂന്നു മണിക്കൂർ മുൻപെങ്കിലും എയർപോർട്ടുകളിൽ എത്തണമെന്നാണ് നിർദ്ദേശം. ഒന്നേകാൽ മണിക്കൂർ മുൻപ് ചെക്കിൻ ക്ലോസ് ചെയ്യുമെന്നും അറിയിപ്പില്‍ പറയുന്നു.