
കാൺപൂർ: ഉത്തർപ്രദേശിൽ നീറ്റ് എൻട്രൻസ് പരീക്ഷക്ക് തയ്യാറെടുത്തിരുന്ന 21 കാരനായ വിദ്യാർത്ഥി ജീവനൊടുക്കി. ഉത്തർപ്രദേശിലെ റാംപൂർ സ്വദേശിയായ മുഹമ്മദ് ആൻ എന്ന വിദ്യാർഥിയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. റാവത്പൂരിലെ ഹോസ്റ്റലിൽ ആണ് മുഹമ്മദിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച നിസ്കാരത്തിന് പോകായി സുഹൃത്തുക്കൾ മുഹമ്മദിനെ വിളിച്ചിരുന്നു. എന്നാൽ യുവാവ് ഇവർക്കൊപ്പം പോയില്ല. ഹോസ്റ്റൽ മുറിയിൽ കൂടെ താമസിച്ചിരുന്ന ഇംദാൻ ഹസൻ എന്ന വിദ്യാത്ഥി പള്ളിയിൽ പോയി തിരികെയെത്തിയപ്പോഴാണ് മുഹമ്മദിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ഇംദാൻ ഹസൻ പള്ളിയിൽ പോയി തിരികെ വന്നപ്പോൾ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മുഹമ്മദിനെ പലതവണ വിളിച്ചിട്ടും മറുപടി ലഭിച്ചില്ല. തുടർന്ന് ഇംദാദ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ മുഹമ്മദിനെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. വിദ്യാർഥി എഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഉത്തർപ്രദേശിലെ റാംപൂർ സ്വദേശിയായ 21 കാരൻ നാല് ദിവസം മുമ്പാണ് ഹോസ്റ്റലിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു.
'അച്ഛനും അമ്മയും ദയവായി എന്നോട് ക്ഷമിക്കണം, ഞാൻ വളരെ സമ്മർദ്ദത്തിലാണ്, നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എനിക്ക് കഴിയില്ല, ഞാൻ എന്റെ സ്വന്തം ജീവൻ എടുക്കുകയാണ്, ഇതിന് ഞാൻ മാത്രമാണ് ഉത്തരവാദി'- മൃതദേഹത്തിന് സമീപത്തു നിന്നും കിട്ടിയ ആത്മഹത്യ കുറിപ്പിൽ പറയുന്നു. വിദ്യാർത്ഥിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും, വിവരം വിദ്യാർത്ഥിയുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)