
മാലകൊണ്ട: മാലകൊണ്ട: സെൽഫിയെടുക്കുന്നതിനിടെ കാൽ വഴുതി വെള്ളച്ചാട്ടത്തിൽ വീണ് മൂന്ന് പെൺകുട്ടികൾക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലുള്ള മൂലഗമ്മി വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഹുകുംപേട്ടയ്ക്ക് അടുത്ത് ജംബുവലസ ഗ്രാമത്തിൽ നിന്നുള്ള ത്രിഷ (17), രത്നകുമാരി (16), പവിത്ര (16) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു പെൺകുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി.
നാല് പേരും വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയതായിരുന്നു. വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്ത് വഴുക്കുള്ള പാറയിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ഒരാൾ വഴുതി വീണു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ട് പേരും വെള്ളച്ചാട്ടത്തിൽ നിന്ന് താഴേക്ക് വീണുവെന്നാണ് പ്രാഥമിക വിവരം. നിലവിളി കേട്ട് ഓടിയെത്തിയവരാണ് ഇവരിൽ ഒരാളെ രക്ഷിച്ചത്. വെള്ളത്തിൽ ഒഴുകിപ്പോയ മറ്റ് മൂന്ന് പേരുടെ മൃതദേഹങ്ങൾ പൊലീസാണ് പിന്നീട് കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാ നിർദ്ദേശങ്ങൾ അവഗണിക്കുന്നതും അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് സെൽഫി എടുക്കുന്നതും ദുരന്തങ്ങൾക്ക് കാരണമാകുന്നുവെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam