രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു; 24 മണിക്കൂറില്‍ 601 പേര്‍ക്ക് രോഗബാധ

By Web TeamFirst Published Apr 5, 2020, 7:43 AM IST
Highlights

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 3072 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.
 

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 3072 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 601 പേര്‍ക്കാണ് രോഗം ബാധിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എഴുപത്തിയഞ്ചായി ഉയര്‍ന്നു.

.2784 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്. 213 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്ത് ഇന്നലെ 79,950 പേരുടെ സാമ്പിള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് പതിനേഴ് സംസ്ഥാനങ്ങളിലാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം കൊവിഡ് ബാധിച്ചവരില്‍ 41ശതമാനവും 21 നും 40 നും ഇടയില്‍ പ്രായമുള്ളവരാണ്. 

ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ പത്ത് ദിവസം ശേഷിക്കേ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നത് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ സാമഗ്രികള്‍ ,വെന്റിലേറ്റര്‍ എന്നിവയുടെ ലഭ്യത യോഗത്തില്‍ വിലയിരുത്തി. തിങ്കളാഴ്ച്ച മന്ത്രിതല ഉപസമിതി ചേരും. ബുധനാഴ്ചയാണ് പ്രധാനമന്ത്രി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം.

റാപ്പിഡ് ടെസ്റ്റിന് എസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍

രാജ്യത്ത് കൊവിഡ് റാപ്പിഡ് ടെസ്റ്റ് നടത്താനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഐസിഎംആര്‍ പുറത്തിറക്കി. റാപ്പിഡ് ടെസ്റ്റില്‍ കൊവിഡ് ഫലംനെഗറ്റീവാണെങ്കില്‍ സാമ്പിള്‍ പിസിആര്‍ ടെസ്റ്റിന് കൂടി വിധേയമാക്കണമെന്നാണ് ഐസിഎംആര്‍ നിര്‍ദ്ദേശം. രണ്ടാമത്തെ ടെസ്റ്റ് കൂടി പൂര്‍ത്തിയാക്കിയ ശേഷമേ കൊവിഡ് ഇല്ല എന്ന് സ്ഥിരീകരിക്കാവൂ എന്നാണ് നിര്‍ദ്ദേശം. എല്ലാ റാപ്പിഡ് ടെസ്റ്റുകളുടെയും ഫലം ഐസിഎംആര്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.

തീവ്രബാധിത മേഖലകളകളില്‍ റാപ്പിഡ് കിറ്റുകളുപയോഗിച്ച് പരിശോധനയ്ക്കാണ് നിര്‍ദേശം. രോഗലക്ഷണങ്ങള്‍ ഉള്ളവരെ 14 ദിവസം കരുതല്‍ നിരീക്ഷണത്തില്‍ ആക്കണം. വീടുകളില്‍ നീരീക്ഷണം ഒരുക്കാന്‍ കഴിയാത്തവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും നിര്‍ദേശമുണ്ട്.

കൊവിഡ് ബാധിതരില്‍ കൂടുതല്‍ 21നും നാല്‍പതിനും ഇടയിലുള്ളവര്‍

രാജ്യത്തെ കൊവിഡ് ബാധിതരിലധികവും യുവാക്കളും മധ്യവയസ്‌കരുമാണെന്ന കണക്കാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. 19 ശതമാനം രോഗികള്‍ 20 വയസ്സില്‍ താഴെയുള്ളവര്‍. 21 നും നാല്പതിനും മധ്യേ പ്രായമുള്ളവര്‍ നാല്പത് ശതമാനം. നാല്പത്തിയൊന്നിനും അറുപതിനും ഇടയില്‍ പ്രായമുള്ളവര്‍ 33 ശതമാനം.  പ്രതിരോധ സാമഗ്രികള്‍ ,വെന്റിലേറ്റര്‍ എന്നിവയുടെ ലഭ്യത വിലയിരുത്തി. ചൊവ്വാഴ്ച മന്ത്രിതല ഉപസമിതി ചേരും. ബുധനാഴ്ചയാണ് പ്രധാനമന്ത്രി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഇരു യോഗങ്ങളും.

click me!